ഖത്തർ ലോകകപ്പ്: അൽഖോറിൽ ഉയരുന്നത് ലോകത്തിലെ ഏറ്റവും വലിയ തമ്പ്
text_fieldsദോഹ: അൽഖോറിൽ 2022 ലോകകപ്പ് ഫുട്ബാളിന് പന്തുരുളുന്ന അൽബെയ്ത് സ്റ്റേഡിയത്തിെൻറ പുതിയ ചിത്രങ്ങൾ പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും വലിയ തമ്പ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഖത്തറിെൻറ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന പരമ്പരാഗത തമ്പിെൻറ മാതൃകയിലാണ് അൽ ബെയ്ത് സ്റ്റേഡിയം. അവസാനഘട്ടപണികൾ മാത്രമാണ് അവശേഷിക്കുന്നത്.
മരുഭൂമിയിലെ സഞ്ചാരികൾക്കിടയിൽ ആതിഥേയത്തിെൻറ പ്രതീകമായാണ് ഇത്തരം ടെൻറുകൾ അറിയപ്പെടുന്നത്. അൽ ബയ്ത് സ്റ്റേഡിയത്തിെൻറ ഏറ്റവും പുതിയ ചിത്രങ്ങൾ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഈയിടെ പുറത്തുവിട്ടിരുന്നു.
പുരാതന കാലത്ത് നാടോടികൾ താമസിക്കുന്ന ടെൻറായ ബൈത് അൽ ശഹറിെൻറ കറുപ്പും വെളുപ്പും നിറങ്ങളാണ് സ്റ്റേഡിയത്തിന് നൽകിയിരിക്കുന്നത്. അകലെനിന്ന് കാണുന്ന ഒരാൾക്ക് കേവലം ഒരു ടെൻറെന്ന് തോന്നിപ്പിക്കും വിധമാണ് നിർമാണം.
60,000 പേർക്ക് ഇരിപ്പിടമൊരുക്കുന്ന സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഘട്ടം മുതൽ സെമി ഫൈനൽ മത്സരങ്ങൾ വരെയാണ് നടക്കുക. അൽഖോറിൽ ഉയരുന്നത് ലോകത്തിലെ ഏറ്റവും വലിയ തമ്പാണെന്ന് സുപ്രീം കമ്മിറ്റി മാനേജിംഗ് ഡയറക്ടർ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.
അടക്കാനും തുറക്കാനും കഴിയുന്ന മേൽക്കൂരയാണ് അൽ ബെയ്ത് സ്റ്റേഡിയത്തിെൻറ സവിശേഷതകളിൽ മറ്റൊന്ന്. 160 ടൺ ഭാരമാണ് മേൽക്കൂരക്കുള്ളത്. ഒരു ബട്ടൻ അമർത്തുന്നതിലൂടെ മൂന്ന് ഘട്ടങ്ങളിലായി പൂർണമായും തുറക്കാനും അടക്കാനും കഴിയുന്നതാണ് മേൽക്കൂര.
പൂർണമായും അടക്കാൻ 20 മിനിറ്റെടുക്കും. എല്ലാവിധ കാലാവസ്ഥക്കും അനുയോജ്യമാകും വിധത്തിലാണ് മേൽക്കൂരയുടെ നിർമാണം. ലോകകപ്പിനായി നിർമിക്കുന്ന രണ്ടാമത്തെ വലിയ സ്റ്റേഡിയം കൂടിയാണിത്. ടൂർണമെൻറിന് ശേഷം സ്റ്റേഡിയത്തിലെ മുന്തിയ ഇനം സീറ്റുകൾ വികസ്വര രാജ്യങ്ങളിലെ കായിക വികസനങ്ങൾക്കായി നൽകാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.