ചലച്ചിത്രത്തിൽ പുതുഫ്രെയിമുകളോടെ ഖത്തർ
text_fieldsചലച്ചിത്രത്തിൽ പുതുഫ്രെയിമുകളോടെ ഖത്തർ
ദോഹ: ചലച്ചിത്ര നിർമാണ രംഗത്ത് ഖത്തർ വളർച്ചയുടെ ഘട്ടത്തിലെത്തിയിരിക്കുകയാണെന്ന് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡി.എഫ്.ഐ) സി.ഇ.ഒ ഫാത്തിമ അൽ റിമൈഹി.
ഖത്തറിൽ നിർമിച്ച ചിത്രങ്ങൾ ലോകപ്രശസ്ത ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായും നിരവധി ചിത്രങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ ഏറെ ബഹുമതികളും പുരസ്കാരങ്ങളും ലഭിച്ചതായും ഫാത്തിമ അൽ റിമൈഹി പറഞ്ഞു. ചലച്ചിത്ര നിർമാതാക്കളിൽ നാം അഭിമാനിക്കുന്നുവെന്നും വളരെ ഗൗരവത്തോടെയാണ് അവർ സിനിമയെ സമീപിക്കുന്നതെന്നും അൽ റിമൈഹി കൂട്ടിച്ചേർത്തു. മുശൈരിബ് ഡൗൺടൗണിൽ എം സെവനിൽ നടന്ന ഖത്തർ ക്രിയേറ്റ്സ് പ്രസ് ലോഞ്ചിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവർ.
ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെ നിർമിക്കപ്പെട്ട ചിത്രങ്ങൾ അന്താരാഷ്ട്ര പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. വർഷങ്ങളായുള്ള പരിശ്രമങ്ങൾക്കുള്ള ഫലമാണ് നാം ഇപ്പോൾ കാണുന്നത്.
ഖത്തർ ചലച്ചിത്രവിപണി അതിന്റെ വളർച്ചയുടെ പാതയിലാണുള്ളത്. ഓരോരുത്തരുടെയും കഠിനപ്രയത്നവും അധികൃതരുടെ പിന്തുണയുമാണ് ഇതിനു പിന്നിൽ -അൽ റിമൈഹി സൂചിപ്പിച്ചു.
ചലച്ചിത്ര വിപണിയിൽ പ്രതീക്ഷകളാണുള്ളത്. വരുംവർഷങ്ങളിൽ ഇത് നമുക്ക് നേരിൽക്കാണാൻ സാധിക്കും. ഹ്രസ്വചിത്രങ്ങളെടുത്തവർ ഇന്ന് ഫീച്ചർ ഫിലിം വിപണിയിലാണ് കാമറ ചലിപ്പിക്കുന്നത്. മുഴുനീള ചലച്ചിത്രങ്ങളിലേക്കാണ് ഖത്തറിന്റെ ഇനിയുള്ള ചുവടുവെപ്പ്. ഈയിടെ സമാപിച്ച കാൻ ചലച്ചിത്രമേളയിൽ ഡി.എഫ്.ഐ പിന്തുണയുള്ള കോട്ടൺ ക്വീൻ ചലച്ചിത്രത്തിന് സുഡാനിസ് നിർമാതാവ് സൂസന്ന മിർഗാനി പ്രത്യേക പുരസ്കാരം കരസ്ഥമാക്കിയത് അഭിമാനകരമായ നേട്ടമാണെന്നും ഫാത്തിമ അൽ റിമൈഹി ചൂണ്ടിക്കാട്ടി.
ഫീച്ചർ ഫിലിമുകളിലേക്കാണ് നാം ഇനി കൂടുതൽ ശ്രദ്ധയൂന്നുന്നത്; സീരീസുകളിലേക്കും.
സീരീസ്, വെബ്സീരീസ് എന്നിവക്ക് വേണ്ടിയുള്ള ഗ്രാൻഡ് ഡി.എഫ്.ഐ വാഗ്ദാനം ചെയ്യുന്നുണ്ട്.
പുതിയ തലമുറ സജീവമായി രംഗത്തുണ്ട്. ഈ മേഖലയിൽ അവർക്ക് കൂടുതൽ ചെയ്യാനാകും.
ഫീച്ചർ ഫിലിമുകൾക്ക് ശേഷം വാണിജ്യ സിനിമകളിലേക്കും ചുവടുവെക്കുമെന്നും നിലവിൽ ചലച്ചിത്രമേളകളിൽ ഹ്രസ്വചിത്രങ്ങൾ മാത്രമാണ് പ്രദർശിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കി. സമൂഹത്തിൽ സിനിമയുടെ സ്വാധീനം വളരെ വ്യക്തമാണ്. പ്രത്യേകിച്ചും ഈ സാഹചര്യത്തിൽ.
മിഡിലീസ്റ്റിന്റെയും അറബ് ലോകത്തിന്റെയും ഇസ്ലാമിക നാടുകളുടെയും മുഖച്ഛായക്ക് പല കാരണങ്ങളാൽ മങ്ങലേറ്റിട്ടുണ്ട്.
സിനിമയിലൂടെ അത് നമുക്ക് തിരിച്ചുപിടിക്കാൻ കഴിയണം. സത്യമെന്തെന്ന് ലോകത്തെ അറിയിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.
ഫിഫ ലോകകപ്പ് വേളയിൽ ഡി.എഫ്.ഐ സിനിമകൾ പ്രദർശിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും അവർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.