ഈ വിജയങ്ങൾക്ക് പൊന്നിൻ തിളക്കം; ഖത്തർ യൂനിവേഴ്സിറ്റി ബിരുദദാന വേദിയിൽ ശൈഖ ജവഹറിൽനിന്നും സ്വർണമെഡലുകൾ ഏറ്റുവാങ്ങി ശ്രദ്ധേയരായി മലയാളികളും
text_fields1)ഹെവ്ന ദുൽഖിഫിൽ ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയിൽനിന്ന് സ്വർണ മെഡൽ ഏറ്റുവാങ്ങുന്നു. 2) ഫാത്തിമ നിലിൻ ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയിൽനിന്ന് സ്വർണ മെഡൽ ഏറ്റുവാങ്ങുന്നു. 3) ഹന അബുല്ലൈസ് ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയിൽനിന്ന് സ്വർണ മെഡൽ ഏറ്റുവാങ്ങുന്നു.4) സൂര്യ കണ്ണൻ ശൈഖ ജവഹർ ബിൻത് ഹമദ്ബിൻ സുഹൈം ആൽഥാനിയിൽനിന്ന് സ്വർണ മെഡൽ ഏറ്റുവാങ്ങുന്നു
ദോഹ: ഖത്തർ യൂനിവേഴ്സിറ്റിയിൽനിന്ന് വിവിധ കോഴ്സുകളിലായി പഠനം പൂർത്തിയാക്കിയ വിദ്യാർഥിനികളുടെ ബിരുദദാന ചടങ്ങിലും താരമായി മലയാളി പെൺകൊടികൾ. ആൺകുട്ടികളുടെ ബിരുദദാനം ബുധനാഴ്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർവഹിച്ചപ്പോൾ, പെൺകുട്ടികളുടെ ബിരുദാനം അമീറിന്റെ പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയാണ് വ്യാഴാഴ്ച നിർവഹിച്ചത്.
ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി ഉൾപ്പെടെ വിവിധ കോഴ്സുകളിലായി 2857 വനിതകളാണ് 48ാമത് ബാച്ചിൽ പുറത്തിറങ്ങിയത്. ഇവരിൽ ഏറ്റവും മികച്ച വിജയം നേടിയ 513 വിദ്യാർഥിനികളാണ് ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയിൽനിന്നും സ്വർണമെഡലുകൾ ഏറ്റുവാങ്ങിയത്. കോളജ് ഓഫ് മെഡിസിനിൽ നിന്നും പി.എച്ച്.ഡി നേടിയ സൂര്യ കണ്ണൻ, എം.എസ്.സി ഫാർമസി പൂർത്തിയാക്കിയ ഹെവ്ന ദുൽഖിഫിൽ, ബിരുദം പൂർത്തിയാക്കിയ പൊന്നാനി സ്വദേശിനി ഫാത്തിമ നിലിൻ, ഹന അബുല്ലൈസ് എന്നിവരാണ് മിന്നും ജയത്തോടെ താരങ്ങളായത്.
ഗവേഷണ ബിരുദവുമായി സൂര്യ
ആലപ്പുഴ ഹരിപ്പാട് പുതുപ്പള്ളി സ്വദേശിനിയായ സൂര്യ കണ്ണൻ കോളജ് ഓഫ് മെഡിസിനിൽനിന്നും അർബുദ, പ്രമേഹ ചികിത്സാനന്തര മാറ്റങ്ങളുമായി ബന്ധപ്പെട്ട ഗവേഷണത്തിലാണ് പി.എച്ച്.ഡി സ്വന്തമാക്കിയത്. തൃശൂർ എം.ഇ.ടി എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക്കും, പാറ്റൂർ ശ്രീബുദ്ധ കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് എം.ടെക്കും പൂർത്തിയാക്കി അസി. പ്രഫസറായി ജോലി ചെയ്യവെയാണ് ഖത്തറിലേക്ക് വിമാനം കയറുന്നത്. ഭർത്താവ് കണ്ണനൊപ്പം 2017ൽ ഖത്തറിലെത്തിയ ശേഷം ഹമദ് മെഡിക്കൽ കോർപറേഷനിൽ റിസർച് വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
സൂര്യ കണ്ണൻ
പിന്നീടായിരുന്നു ഖത്തർ യൂനിവേഴ്സിറ്റിയിൽ പി.എച്ച്.ഡിക്കായി പ്രവേശനം നേടുന്നത്. പഠന, ഗവേഷണ വഴിയിൽ തുടർന്ന മികവ് ഇവിടെയും ആവർത്തിച്ചപ്പോൾ ഏറ്റവും മികച്ച വിജയത്തോടെ അമീറിന്റെ പത്നിയിൽനിന്നും സ്വർണമെഡൽ സ്വന്തമാക്കിയ സന്തോഷത്തിലാണ് സൂര്യ കണ്ണൻ. മകളുടെ നേട്ടത്തിന് സാക്ഷിയാവാൻ പിതാവ് പത്മാകരനും അമ്മ സുപ്രഭയും കഴിഞ്ഞ ദിവസം ദോഹയിലെത്തിയിരുന്നു.
ഹന അബുല്ലൈസ്
മലപ്പുറം സ്വദേശിയായ ഹന അബുല്ലൈസ് ഖത്തർ ഇന്റർ നാഷനൽ ഇസ്ലാമിക് ബാങ്ക് ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി അബുല്ലൈസിന്റെയും, മുനയുടെയും മകളാണ്. ബി.എസ്.സി അൈപ്ലഡ് മാത്തമാറ്റിക്സിൽ മികച്ച വിജയം നേടിയതിനു പിന്നാലെ അമീറിന്റെ പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയിൽനിന്നും ഗോൾഡ് മെഡൽ ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ഇവർ. തുടർ പഠനത്തിനായി ഖത്തറിലെ ഹമദ് ബിൻ ഖലീഫ സർവകലാശാലയിൽ ഇസ്ലാമിക് ഫിനാൻസിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയിട്ടുണ്ട്.
ഹന അബുല്ലൈസ്
അക്കാദമിക് മികവിനോടൊപ്പം യൂനിവേഴ്സിറ്റിയിലെ മറ്റു പാഠ്യേതര വിഷയങ്ങളിലും മികവു തെളിയിച്ച ഹന അധ്യാപികയായും, സംഘാടകയായും സജീവമാണ്. കുടുംബവും അധ്യാപകരും നൽകിയ പിന്തുണയും പ്രചോദനവുമാണ് മികച്ച നേട്ടത്തിലേക്ക് നയിച്ചതെന്ന് ഹന പറഞ്ഞു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ് ഷമീമാണ് ഭർത്താവ്.
ഫാത്തിമ നിലിൻ
ഖത്തർ പെട്രോ കെമിക്കൽ ഉദ്യോഗസ്ഥനായ പൊന്നാനി സ്വദേശി സുനിൽ ബാബുവിന്റെയും ജിഷിയയുടെയും മകളായ ഫാത്തിമ നിലിൻ മാത്ത മാറ്റിക്സ് ആൻഡ് ആക്ച്വറിയൽ സയൻസിലാണ് മികച്ച വിജയവുമായി ഓർഡർ ഓഫ് എക്സലൻസ് സ്വന്തമാക്കിയത്. എല്ലാ വിഷയങ്ങളിലും ഫുൾ ജി.പി.എ കരസ്ഥമാക്കിയാണ് യൂനിവേഴ്സിറ്റിയുടെ ഈ വർഷത്തെ ഓർഡർ ഓഫ് എക്സലൻസ് അവാർഡിന് അർഹയായത്. മിസൈദ് ഇന്റർനാഷനൽ സ്കൂളിൽനിന്നും പഠനം പൂർത്തിയാക്കിയാണ് ഖത്തർ യൂനിവേഴ്സിറ്റിയിൽ ബിരുദത്തിനായി ചേർന്നത്.
ഫാത്തിമ നിലിൻ
സ്കൂൾ തലം മുതൽ പഠന മേഖലയിൽ മികവ് തെളിയിച്ച ഫാത്തിമ, സ്കോളർഷിപ് സ്വന്തമാക്കിയാണ് ബിരുദ പഠനത്തിന് പ്രവേശനം നേടിയത്. അമേരിക്കൻ ആക്ച്വറിയൽസ് സൊസൈറ്റിയിൽ തുടർ പഠനത്തിനുള്ള ഒരുക്കത്തിലാണിപ്പോൾ. കുടുംബവും അധ്യാപകരും ചേർന്നുള്ള പിന്തുണയും പ്രചോദനവുമാണ് വലിയ നേട്ടത്തിലേക്ക് നയിച്ചതെന്ന് ഫാത്തിമ പറഞ്ഞു.
ഹെവ്നയുടെ അഭിമാന വിജയം
തൃശൂർ പാലയൂർ സ്വദേശിനി മാളികയിൽ ഹെവ്ന ദുൽഖിഫിലിന്റെ നേട്ടത്തിന് മാതൃസഹനത്തിന്റെയും തിളക്കമുണ്ട്. അഞ്ചു വയസ്സുകാരിയായ മകൾ എസ്ലിനും ഭർത്താവ് അഹമ്മദ് താനിഷും ഉൾപ്പെടുന്ന കുടുംബത്തിനൊപ്പമുള്ള തിരക്കുകൾക്കിടയിലായിരുന്നു എം.എസ്.സി ഫാർമസിയിൽ ഉന്നത വിജയത്തോടെ സർവകലാശാലയിൽനിന്നും ഓർഡർ ഓഫ് എക്സലൻസ് അവാർഡ് സ്വന്തമാക്കിയത്. ഖത്തറിലെ ബിർള പബ്ലിക് സ്കൂളിൽ 12ാം തരം വരെ പഠിച്ച ഇവർ, ഖത്തർ യൂനിവേഴ്സിറ്റിയിൽ നിന്നും ബയോളജിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷം റിസർച് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചപ്പോഴായിരുന്നു ബിരുദാനന്തര ബിരുദത്തിനും ശ്രമിച്ചത്.
ഹെവ്ന ദുൽഖിഫിൽ
പഠനകാലയളവിൽ തന്നെ ശ്രദ്ധേയമായ നേട്ടങ്ങളുമായി അക്കാദമിക്, ഗവേഷണ മേഖലയിലും ഈ മലയാളി യുവതി കൈയൊപ്പ് ചാർത്തിയിരുന്നു. ഹൃദ്രോഗത്തിനായി നിർദേശിക്കുന്ന മരുന്നിൽ പരീക്ഷണം നടത്തി, അതിന്റെ മറ്റു ചികിത്സ സാധ്യതകൾ തെളിയിച്ചുകൊണ്ട് ഹെവ്ന ദുൽഖിഫിലും സംഘവും തയാറാക്കിയ ഗവേഷണ പ്രബന്ധം അമേരിക്കൻ കെമിക്കൽ സൊസൈറ്റി പ്രസിദ്ദീകരിക്കുകയും ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. ഈ നേട്ടത്തിനു പിന്നാലെയാണ് ഏറ്റവും മികച്ച വിദ്യാർഥിനികളിൽ ഒരാളായും ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്നത്. ഖത്തർ എനർജി ജീവനക്കാരനായ എ.കെ. ദുൽഖിഫിലാണ് പിതാവ്. മാതാവ് സബിത. ആലത്തൂർ സ്വദേശിയായ ഭർത്താവ് അഹമ്മദ് താനിഷ് ഖത്തർ എനർജി എൽ.എൻ.ജിയിലും ജോലി ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.