ലിബിയയിലെ യു.എൻ രാഷ്ട്രീയ പ്രക്രിയക്ക് ഖത്തർ പിന്തുണ
text_fieldsഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും ലിബിയൻ വിദേശകാര്യ മന്ത്രി നജ്ല അൽ മൻഗൂഷുവും ട്രിപളിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: ലിബിയയിലെ യു.എൻ രാഷ്ട്രീയ പ്രക്രിയക്ക് ഖത്തറിൻെറ പിന്തുണയെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. ലിബിയയിലെ സഹോദരന്മാർക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സൗഹൃദത്തിെൻറ സന്ദേശമുണ്ടെന്നും ശൈഖ് മുഹമ്മദ് അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. ട്രിപളിയിൽ ലിബിയൻ വിദേശകാര്യ മന്ത്രി നജ്ല അൽ മൻഗൂഷുമായി നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖത്തർ വിദേശകാര്യമന്ത്രി.
ലിബിയൻ അധികാരികളും ഉദ്യോഗസ്ഥരുമായുള്ള ചർച്ചകളും സംഭാഷണങ്ങളും ഏറെ ഫലപ്രദമായിരുന്നുവെന്നും സഹകരണത്തിൻെറ വിവിധ തലങ്ങൾ ചർച്ച ചെയ്തതായും ലിബിയൻ ജനതയുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനുള്ള സേവനങ്ങൾ നൽകുന്നതുമായും നിലവിലെ പരിവർത്തന ഘട്ടത്തെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടത്തിയതായും ഉപപ്രധാനമന്ത്രി കൂടിയായ ശൈഖ് മുഹമ്മദ് ആൽഥാനി വിശദീകരിച്ചു. ഖത്തറും ലിബിയയും തമ്മിലുള്ള കരാറുകൾ പരിശോധിക്കുന്നതിന് വർക്കിങ് കമ്മിറ്റി രൂപം നൽകുന്നതിനായി കരാറിലെത്തിയിട്ടുണ്ട്. ലിബിയൻ നേതൃത്വത്തിൽ വനിതകളുടെ സാന്നിധ്യം ഏറെ സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ ഇടപെടലുകളിൽനിന്ന് അകന്ന്, ആഭ്യന്തര സംഘർഷങ്ങൾ അവസാനിപ്പിച്ച് ഐക്യവും സ്ഥിരതയുമാണ് ലിബിയൻ ജനത ആവശ്യപ്പെടുന്നതെന്നാണ് വിശ്വിക്കുന്നതെന്നും ലിബിയൻ ജനതയുടെ ആവശ്യങ്ങൾക്ക് ഖത്തറിൻെറ പിന്തുണ ഉറപ്പുനൽകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി ലിബിയയിൽനിന്നുള്ള ഉന്നത പ്രതിനിധികൾ ഖത്തർ സന്ദർശിക്കുമെന്നാണ് പ്രത്യാശിക്കുന്നത്. ക്ഷേമരാഷ്ട്രത്തിലേക്കുള്ള പ്രയാണത്തിന് ലിബിയക്ക് എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം അറിയിച്ചു. 2011ലെ ലിബിയൻ വിപ്ലവം മുതൽ ലിബിയൻ ജനതക്ക് നൽകിവരുന്ന അകമഴിഞ്ഞ പിന്തുണക്കും സഹകരണത്തിനും ഖത്തറിനും ഖത്തർ നേതാക്കൾക്കും നന്ദിയും പ്രശംസയും അറിയിക്കുകയാണെന്ന് ലിബിയൻ വിദേശകാര്യമന്ത്രി നജ്ല അൽ മൻഗൂഷ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.