സുഡാനിലേക്ക് അടിയന്തര മെഡിക്കൽ സഹായവുമായി ഖത്തർ
text_fieldsദോഹ: മാനുഷിക പ്രതിസന്ധിയിൽ വലയുന്ന സുഡാനിലെ ആരോഗ്യമേഖലയെ സഹായിക്കുന്നതിനായി ഖത്തറിന്റെ കൈത്താങ്ങ്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ച് മരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമടങ്ങിയ ഏഴ് ട്രക്കുകൾ അടങ്ങുന്ന ഖത്തറിന്റെ സഹായം സുഡാനിലേക്ക് പുറപ്പെട്ടു. സുഡാനിലെ രോഗികളുടെ ചികിത്സക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും അടിയന്തര മരുന്നുകളും എത്തിക്കുന്നതിനായി ഖത്തർ ആസൂത്രണം ചെയ്തിട്ടുള്ള സഹായ വിതരണത്തിലെ ആദ്യ ഘട്ടമാണിത്.
13.3 ദശലക്ഷം ഖത്തർ റിയാൽ ചെലവ് വരുന്ന ബൃഹദ് പദ്ധതിയിലൂടെ 12 സംസ്ഥാനങ്ങളിലെ ഏകദേശം അഞ്ചു ലക്ഷം രോഗികൾക്ക് മെഡിക്കൽ സഹായം ലഭിക്കും. ഘട്ടംഘട്ടമായി ആകെ 70 കണ്ടെയ്‌നറുകളിലായി സഹായം സുഡാനിലെത്തിക്കും. സുഡാനിലെ ഖത്തർ റെഡ് ക്രസന്റ് ഓഫിസിന്റെ നേതൃത്വത്തിൽ പ്രാദേശിക അധികാരികളുമായി സഹകരിച്ചാണ് മരുന്നുകൾ വിതരണം ചെയ്യുക. സുരക്ഷാ വെല്ലുവിളികൾക്കിടയിലും ആരോഗ്യസേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ അർഹരായവർക്ക് കൃത്യസമയത്ത് മരുന്നുകൾ ലഭിക്കുന്നുണ്ടെന്ന് ഇവർ ഉറപ്പുവരുത്തും.
യുദ്ധവും മാനുഷിക പ്രതിസന്ധിയും മൂലം സുഡാനിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താണ്അടിയന്തര സഹായമെത്തിക്കുന്നതെന്ന് ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് പ്രതിനിധി ഫാത്തിമ ബിൻത് ജാബിർ അൽ അഹ്ബാബി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ സുഡാനിലെ ജനങ്ങളുടെ അതിജീവനം ഉറപ്പാക്കുന്നതിനും ആരോഗ്യരംഗത്തെ ശാക്തീകരിക്കുന്നതിനുമുള്ള ഖത്തറിന്റെ നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

