ഖത്തർ ക്യു.എൽ.എസ് സംഗമം സമാപിച്ചു
text_fieldsഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിൽ സംഘടിപ്പിച്ച ക്യു.എൽ.എസ് സംഗമം
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി നടന്നുവരുന്ന ഖുർആൻ ലേണിംഗ് സ്കൂൾ (ക്യു.എൽ.എസ്) പഠിതാക്കളുടെയും ഖുർആൻ പഠനാന്വേഷികളുടെയും സംഗമം മദീന ഖലീഫയിലെ ക്യു.ഐ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്നു. ജീവിതത്തിന്റെ എല്ലാ വഴിത്തിരിവുകളിലും ഖുർആനെ വഴികാട്ടിയാക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു സംഗമം. കുടുംബജീവിതത്തിൽ സമാധാനവും സമൂഹത്തിൽ നീതിയും ഹൃദയത്തിൽ ശാന്തിയും പകർന്നുനൽകുന്ന ദിവ്യഗ്രന്ഥം കേവലമൊരു പാരായണ ഗ്രന്ഥമല്ല, മറിച്ച് ജീവിതത്തിന്റെ വെളിച്ചമാണെന്ന് പരിപാടി ഓർമിപ്പിച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന ‘ടോക്ക് ഷോ’ ചോദ്യങ്ങളുടെ വൈവിധ്യം കൊണ്ടും പണ്ഡിതന്മാരുടെ മറുപടികൾ കൊണ്ടും ഏറെ ശ്രദ്ധേയമായി. ഖത്തറിലെ വിവിധ ഖുർആൻ പഠന കേന്ദ്രങ്ങളിൽ ഇൻസ്‌ട്രക്ടർമാരായ സിറാജ് ഇരിട്ടി, അബ്ദുൽ ലത്തീഫ് നല്ലളം, മുഹമ്മദ് അലി ഫാറൂഖി, അബ്ദുൽ കരീം ആക്കോട് എന്നിവർ മറുപടി നൽകി. ഡോ. സൽമാനുൽ ഫാരിസി മോഡറേറ്ററായി.
വിശുദ്ധ ഖുർആൻ വ്യത്യസ്ത തലങ്ങളിൽ വായിക്കപ്പെടുന്ന ഗ്രന്ഥമാണ് എന്ന് ആമുഖഭാഷണം നിർവഹിച്ച ഷമീർ വലിയവീട്ടിൽ പറഞ്ഞു. ഖുർആൻ ലേണിംഗ് സ്കൂളിന്റെ പഠിതാക്കൾ സാമാന്യമായ ഖുർആൻ പഠനത്തിനുപരിയായി ഖുർആനിന്റെ ജീവിത ബന്ധിയായ പഠനമാണ് നടത്തേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ക്യൂ. എൽ. എസ്. ചെയർമാൻ മുജീബ് റഹ്മാൻ മദനി സമാപന ഭാഷണം നിർവഹിച്ചു. വിവിധ കേന്ദ്രങ്ങളിലെ ഖുർആൻ പഠിതാക്കൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഖുർആൻ വിജ്ഞാന പരീക്ഷ വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. പരിപാടിക്ക് ക്യൂ.എൽ.എസ് കൺവീനർ നൗഷാദ് ചാലിൽ, മൊയ്ദീൻ ഷാ, അഹമ്മദ് മുസ്തഫ, റിയാസ് വാണിമേൽ, ആഷിഖ് ബേപ്പൂർ, അസ്‌ലം വി.ടി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

