സ്വന്തംചിറകിൽ കരുത്തുകാട്ടി ഖത്തർ എയർവേസ്
text_fieldsദോഹ: ആഗോള തലത്തിൽ എയർലൈൻ കമ്പനികൾ സഹായങ്ങൾക്കും സബ്സിഡിക്കുമായി സർക്കാറുകളെ സമീപിക്കുമ്പോൾ ഖത്തർ എയർവേസ് ഉപയോഗിക്കുന്നത് സ്വന്തം ധനമാണെന്ന് സി.ഇ.ഒ അക്ബർ അൽ ബാകിർ. ദൈനംദിന പ്രവർത്തനങ്ങൾക്കായി സ്വന്തം ധനം ഉപയോഗിക്കാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നതായും ഇക്കാര്യത്തിൽ ഖത്തർ എയർവേസിനെതിരെ പറഞ്ഞവർ പോലും സബ്സിഡിക്കും സഹായത്തിനുമായി അതത് സർക്കാറുകളെ സമീപിച്ചിരിക്കുകയാണെന്നും സഹായം അഭ്യാർഥിച്ച് ഖത്തർ എയർവേസ് ഭരണകൂടത്തെ സമീപിച്ചിട്ടില്ലെന്നും അക്ബർ അൽ ബാകിർ പറഞ്ഞു. ഖത്തർ എയർവേസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
എയർലൈൻ വിപണിയിൽ ഓരോ കോളിളക്കങ്ങളുണ്ടായപ്പോഴും ഖത്തർ എയർവേസ് തിരിച്ച് വന്നിട്ടുണ്ടെന്നും ആഗോള വ്യോമയാന മേഖലയിലെ നിർണായക സാന്നിധ്യമായി നിലനിൽക്കുമെന്നും അൽ ബാകിർ കൂട്ടിച്ചേർത്തു. മറ്റു വിമാനക്കമ്പനികൾ ജീവനക്കാരെ പിരിച്ചു വിടുന്നതിനേക്കാൾ കുറവാണ് ഖത്തർ എയർവേസിൽ സംഭവിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിലും മറ്റേത് എയർലൈനിനേക്കാളും കൂടുതൽ യാത്രക്കാരാണ് കഴിഞ്ഞ മൂന്നുമാസത്തിനിടെ ഖത്തർ എയർവേസിനെ തെരഞ്ഞെടുത്തത്. കമ്പനിയുടെ വിശ്വാസ്യതയെയാണ് ഇത് കാണിക്കുന്നതെന്നും സി.ഇ.ഒ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലോകത്തിലെ ഏറ്റവും ശക്തമായ എയർലൈൻ എന്ന ഖ്യാതിയും ഖത്തർ എയർവേസിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.