ഉപരോധം അടിച്ചേൽപ്പിച്ചവർക്കെതിരെ നടപടിക്ക് ശ്രമമെന്ന് ഖത്തർ
text_fieldsദോഹ: രാജ്യത്തിന് മേൽ കഴിഞ്ഞ ഒരു വർഷത്തിലേറെ കാലമായി ഉപരോധം നടത്തുന്ന അയൽ രാജ്യങ്ങൾക്കെതിരെ നടപടിക്കുള്ള ഖത്തറിെൻറ ശ്രമങ്ങൾ തുടരുന്നു. ഉപരോധത്തിെൻറ ദുരിതവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതിക്ക് മുന്നിൽ നിരവധി പരാതികൾ ഇതിനകം സമർപ്പിക്കപ്പെട്ടതായി യു.എന്നിലെ ഖത്തർ സ്ഥിരം പ്രതിനിധി അലി ഖൽഫാൻ അൽമൻസൂരി വ്യക്തമാക്കി.
നിയമ വിരുദ്ധമായി രാജ്യത്തിന് മേൽ ഉപരോധം നടപ്പിലാക്കിയവർക്ക് അതിെൻറ ദുരിതം തിരിച്ചറിയേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യാന്തര തലത്തിൽ തന്നെ നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന അന്വേഷണത്തിലാണ് തങ്ങൾ. രാജ്യാന്തര വേദികളെ ഇതിനകം തന്നെ സമീപിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളെ കാറ്റിൽ പറത്തിയാണ് ഖത്തറിന് മേൽ ഈ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധ രാജ്യങ്ങളുടെ നടപടിക്കെതിരിൽ ഈ വേദികൾ ശക്തമായ നിലപാട് എടുക്കണമെന്ന ആവശ്യമാണ് ഖത്തറിനുള്ളത്. 2022ൽ ദോഹയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് രാഷ്ട്രീയമായും നയതന്ത്രപരമായും ഖത്തറിെൻറ വിജയമായിരിക്കും.
നൂറോളം രാജ്യങ്ങളിലെ ദുരിതം അനുഭവിക്കുന്നവർക്ക് ഖത്തർ വർഷവും രണ്ട് ബില്യൻ ഡോളർ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫലസ്തീൻ ജനതയുടെ മോക്ഷവും അധിനിവേശ ഭൂമിയിൽ നിന്ന് ഇസ്രായേലിെൻറ പിൻമാറ്റവുമാണ് ഖത്തറിെൻറ എന്നത്തെയും പ്രഥമ അജണ്ട. ഫലസ്തീൻ ജനതക്ക് അവരുടെ ഭൂമി തിരിച്ച് ലഭിക്കുകയും സമ്പൂർണ ഫലസ്തീൻ രാഷ്ട്രം നിലവിൽ വരികയും വേണം. ഇത് അവരുടെതെന്ന പോലെ ഖത്തറും അതിയായി ആഗ്രഹിക്കുന്ന കാര്യമാണെന്നും അൽമൻസൂരി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.