കോവിഡ് പ്രതിരോധം: നഴ്സുമാരുടേത് തുല്യതയില്ലാത്ത സേവനം
text_fieldsദോഹ: കോവിഡ്–19 വൈറസ് ബാധക്കെതിരെ രാജ്യത്തെ നഴ്സുമാർ നടത്തുന്നത് തുല്യതയില്ലാത്ത സേവനം. മഹാമാരിക്കെതിരെ സംരക്ഷിത, പ്രതിരോധ കവചമായാണ് നഴ്സുമാർ പ്രവർത്തിക്കുന്നത്. കോവിഡ്–19നെതിരായ പോരാട്ടത്തിൽ അവരുടെ പങ്ക് തുല്യതയില്ലാത്തതാണെന്ന് പി.എച്ച്.സി.സിയിലെ അബൈബ് ഹെൽത്ത് സെൻറർ ഹെഡ് നഴ്സ് ഇബ്തിസാം അബ്ദുല്ല പറയുന്നു. ആരോഗ്യ പ്രവർത്തകർക്കും ഹെൽത്ത് സെൻററുകളിലെത്തുന്ന സന്ദർശകർക്കും കോവിഡ്–19 വൈറസ്ബാധ വരാതെ സംരക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനും നഴ്സുമാർ അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇബ്തിസാം അബ്ദുല്ല പറഞ്ഞു.
ഹെൽത്ത് സെൻററുകളിലെത്തുന്ന സന്ദർശകരെ കോവിഡ്–19 രോഗം സംശയിക്കപ്പെടുന്നവരായി കണക്കാക്കിയാണ് പരിചരിക്കുന്നതും മറ്റ് മാർഗനിർദേശങ്ങൾ നൽകുന്നതും. ഇനി സന്ദർശകർക്ക് കോവിഡ്–19 ലക്ഷണങ്ങൾ കണ്ടെത്തുകയാണെങ്കിൽ ഉടൻ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് അവരെ ഐസൊലേഷൻ റൂമിലേക്ക് മാറ്റുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. പിന്നീട് പരിശോധനക്ക് വിധേയമാക്കുകയും അവരെ ക്വാറൻറീനിൽ പോകുന്നതിന് നിർദേശം നൽകുകയും ചെയ്യും.
ഐസൊലേഷൻ റൂമിൽ നിന്നും സന്ദർശകരെ ഡിസ്ചാർജ് ചെയ്യുന്നതോടെ റൂം പൂർണമായും അണുവിമുക്തമാക്കുന്നതിനും നഴ്സുമാർ മേൽനോട്ടം വഹിക്കുന്നു. വീടുകളിൽ ക്വാറൻറീനിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കുക, ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുക, ആരോഗ്യ സാഹചര്യം വിലയിരുത്തുന്നതിനായി പ്രതിദിനം വിവരങ്ങൾ തേടുക, രോഗികൾക്കിടയിൽ കോവിഡ്–19 സംബന്ധിച്ച് ബോധവത്കരണം നടത്തുക, കോവിഡ്–19 പരിശോധന ഫലം രോഗിയെ അറിയിക്കുകയും അവരുടെ പൂർണ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുക തുടങ്ങിയവയിലും നഴ്സുമാരുടെ പരിശ്രമങ്ങൾ ശ്ലാഘനീയമാണെന്നും ഇബ്തിസാം അബ്ദുല്ല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
