നാടൊരുങ്ങുന്നു, ബലിപെരുന്നാളിനായി
text_fieldsദോഹ: കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറിയ രാജ്യം ബലിപെരുന്നാളിനായി ഒരുങ്ങുന്നു. പെരുന്നാളിനെ വരവേൽക്കുന്നതിനുള്ള തയാറെടുപ്പുകളും കർമ പരിപാടികളും ആരംഭിച്ചതായി വിവിധ മുനിസിപ്പാലിറ്റികൾ അറിയിച്ചു. മുനിസിപ്പാലിറ്റികൾക്ക് കീഴിലുള്ള മുനിസിപ്പൽ കൺേട്രാൾ വകുപ്പ്, സർവിസ് അഫയേഴ്സ് വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് കർമപരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും പരിശോധന ശക്തമാക്കുക, പൊതു പാർക്കുകളിലും മറ്റു പൊതുകേന്ദ്രങ്ങളിലും സന്ദർശകരെ വരവേൽക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കുകയും ചെയ്യുക, നിരത്തുകളിലും മറ്റു സൗകര്യങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
രാജ്യത്തെ ആട്-മാട്, കോഴി മാംസ വിൽപന കേന്ദ്രങ്ങളിലും പഴം പച്ചക്കറി കേന്ദ്രങ്ങളിലും മിഠായി-മധുരപലഹാര സ്ഥാപനങ്ങളിലും മുനിസിപ്പാലിറ്റിക്ക് കീഴിൽ പരിശോധന ഉൗർജിതമാക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ അറവുശാലകൾക്ക് മുനിസിപ്പാലിറ്റിക്ക് കീഴിൽ ഉന്നത നിലവാരത്തിലുള്ള വെറ്ററിനറി സേവനങ്ങളാണ് നൽകുന്നത്. വിദഗ്ധ സംഘത്തെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഈദ് ദിവസങ്ങളിൽ മികച്ച സേവനം ലഭ്യമാക്കുന്നതിന് വിദാം ഫുഡുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പൊതു ശുചിത്വം ഉറപ്പുവരുത്തുന്നതിനായി പാർക്കുകൾ, നിരത്തുകൾ, പ്രധാന റോഡുകൾ, ഷോപ്പുകളുടെയും റസ്റ്റാറൻറുകളുടെയും പരിസരം, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന തൊഴിൽ സൈറ്റുകൾ എന്നിവ പരിശോധനക്ക് വിധേയമാക്കുകയും നിയമലംഘകർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. വിവിധ പാർക്കുകളുടെ ശുചീകരണം നേരത്തേ തുടങ്ങിയിട്ടുണ്ട്. കോവിഡ്-19 പശ്ചാത്തലത്തിൽ രാജ്യത്തെ റോഡുകൾ, നിരത്തുകൾ, ഷോപ്പുകൾ, തൊഴിലാളികൾ ഒരുമിച്ച് കൂടുന്നയിടങ്ങൾ തുടങ്ങിയവ അണുമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഉൗർജിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
