ഖത്തറിൽ അഞ്ഞൂറോളം പള്ളികൾ തുറന്നു
text_fieldsദോഹ: കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ആദ്യഘട്ടമായ ജൂൺ 15ന് രാജ്യത്തെ അഞ്ഞൂറോളം പള്ളികൾ പ്രാർഥനക്കായി തുറന്നുകൊടുത്തു. ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം പ്രത്യേകം അനുമതി നൽകിയ പള്ളികൾ മാത്രമാണ് പ്രാർഥനക്കായി തുറന്നുകൊടുത്തത്. തിങ്കളാഴ്ച പ്രഭാത നമസ്കാരത്തോടെയാണ് പള്ളികളിൽ വിശ്വാസികൾ എത്തിയത്. പള്ളികൾ തുറന്നെങ്കിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. സ്വല്ലൂ ഫീ ബുയൂതികും (നിങ്ങളുടെ വീടുകളിൽനിന്ന് നമസ്കരിക്കുക) എന്ന വാചകമില്ലാതെയായിരിക്കും ഇനി പള്ളികളിൽനിന്ന് മുഅദ്ദിനുകൾ ബാങ്ക് വിളിക്കുകയെന്ന് ഔഖാഫ് മന്ത്രാലയം ട്വീറ്റ് ചെയ്തു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പള്ളികൾ താൽക്കാലികമായി അടച്ചുപൂട്ടിയപ്പോൾ ബാങ്കിനിടയിൽ ‘സ്വല്ലൂ ഫീ ബുയൂതികും’ എന്ന വാചകം ചേർത്തായിരുന്നു മുഅദ്ദിനുകൾ പ്രാർഥനക്ക് ആഹ്വാനം ചെയ്തിരുന്നത്. പള്ളികളിലെത്തുന്ന വിശ്വാസികൾ നിയന്ത്രണങ്ങളും സുരക്ഷാ മുൻകരുതലുകളും പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. അതേസമയം, പ്രായമായവരും മാറാരോഗമുള്ളവരും അവരുടെയും മറ്റുള്ളവരുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്ത് വീടുകളിൽ പ്രാർഥന നിർവഹിക്കാനാണ് മന്ത്രാലയം നിർദേശിച്ചത്.
കോവിഡ് വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികൾ കൃത്യമായി സ്വീകരിക്കാൻ അനുയോജ്യമായ പള്ളികളാണ് ആദ്യഘട്ടത്തിൽ തുറന്നത്. പള്ളികൾ നിലനിൽക്കുന്ന പ്രദേശം, ആവശ്യമായ സ്ഥല വിശാലത, പരിസരങ്ങളിലെ ജനസാന്ദ്രത എന്നിവ ഇക്കാര്യത്തിൽ പരിഗണിക്കുന്നുണ്ട്. സലത അൽ ജദീദയിൽ ഒമ്പത് പള്ളികളും അബൂഹമൂറിൽ എട്ടു പള്ളികളും അസ്ഗവ-12, ഉം സനീം -6, ഉം സലാൽ- 19, ബൂ സിദ്റ- നാല്, ബനീ ഹജറിൽ 13 പള്ളികൾ എന്നിങ്ങനെയും തുറക്കാൻ മന്ത്രാലയം നേരത്തേ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ജുമുഅ നമസ്കാരം പള്ളികളിൽ ഈ ഘട്ടത്തിൽ നടക്കില്ല. അടുത്ത ഘട്ടമെന്ന നിലയിൽ ആഗസ്റ്റിൽ 54 പള്ളികളിൽ ജുമുഅ നമസ്കാരവും അനുവദിക്കും. സെപ്റ്റംബറോടെ എല്ലാ പള്ളികളും തുറക്കുകയും ജുമുഅ നമസ്കാരമടക്കം നടക്കുകയും ചെയ്യും.
അതേസമയം തുറന്ന പള്ളികളിലെ അംഗശുദ്ധി വരുത്താനുള്ള ഇടങ്ങളും ബാത്ത്റൂമുകളും അടച്ചിടുന്നുണ്ട്. ഇതിനാൽ നമസ്കാരത്തിന് വരുന്നവർ വീടുകളിൽനിന്നുതന്നെ അംഗശുദ്ധി വരുത്തണം. നമസ്കാരത്തിന് പള്ളികളിൽ നേരത്തേ വരരുത്. ബാങ്കുവിളിക്കുേമ്പാൾ മാത്രമേ പള്ളികൾ തുറക്കൂ. അതിനുമുമ്പ് പ്രവേശനമില്ല. പള്ളിക്കുള്ളിൽ രണ്ട് മീറ്റർ അകലത്തിൽ മാത്രമേ ഇരിക്കാൻ പാടുള്ളൂ. ഗ്ലൗസ് ധരിച്ചാണെങ്കിൽപോലും പരസ്പരം ഹസ്തദാനം ചെയ്യാൻ പാടില്ല. തുമ്മുേമ്പാഴും ചുമക്കുേമ്പാഴും വായയും മൂക്കും മൂടണം. പള്ളികളിൽ പ്രവേശിക്കും മുമ്പ് ഇഹ്തിറാസ് ആപ്പ് മൊബൈലിൽ കാണിക്കണം. വരുന്നവർ സ്വന്തം നമസ്കാരപായ കൊണ്ടുവരണം. ഇത് മറ്റുള്ളവരുമായി പങ്കുവെക്കരുത്.
അവ പള്ളികളിൽ വെച്ചുപോകാനും പാടില്ല. മാസ്ക് ധരിക്കണം. ഖുർആൻ സ്വന്തമായി കൊണ്ടുവരണം. അവ കൈമാറ്റം ചെയ്യാൻ പാടില്ല.
മൊബൈലിൽ നോക്കി ഖുർആൻ പാരായണവും പാടില്ല. ജൂൺ 15 മുതൽ തുടങ്ങി സെപ്റ്റംബറോടെ ഘട്ടംഘട്ടമായി എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കുന്നതിെൻറ ഭാഗമായാണ് പള്ളികൾ തുറക്കുന്നത്.
LATEST VIDEO:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
