രോഗലക്ഷണങ്ങളുള്ളവർ പരിശോധന വൈകിപ്പിക്കരുത്
text_fieldsദോഹ: കോവിഡ്-19 രോഗലക്ഷണങ്ങളുള്ളവർ പരിശോധന വൈകിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. കോവിഡ്-19 ലക്ഷണങ്ങൾ പ്രകടമാകുന്നവർ നിർബന്ധമായും പരിശോധനക്ക് വിധേയമാകണമെന്നും രോഗവ്യാപനം തടയുന്നതിൽ ഇത് വളരെ പ്രധാനപ്പെട്ടതാണെന്നും എച്ച്.എം.സി തീവ്ര പരിചരണ യൂനിറ്റ് ആക്ടിങ് ചെയർമാനും ഹസം മിബൈരീക് ജനറൽ ആശുപത്രി ആക്ടിങ് മെഡിക്കൽ ഡയറക്ടറുമായ ഡോ. അൽ മുഹമ്മദ് ചൂണ്ടിക്കാട്ടി. രോഗലക്ഷണങ്ങളുള്ളവർ പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ 16000 ഹോട്ട്ലൈനിലോ അല്ലെങ്കിൽ കോവിഡ്-19 പരിശോധനാ കേന്ദ്രത്തിലോ റിപ്പോർട്ട് ചെയ്യണം. രോഗം നേരത്തേ കണ്ടെത്തുന്നതിലൂടെ രോഗപരിചരണം എളുപ്പമാകുമെന്നും പെട്ടെന്ന് രോഗമുക്തി നേടാൻ സാധിക്കുമെന്നും ഡോ. അഹ്മദ് അൽ മുഹമ്മദ് വ്യക്തമാക്കി.
രോഗം നേരത്തേ കണ്ടെത്തുന്നത് കോവിഡ്-19 വ്യാപനം മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. പ്രാരംഭഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തി അത് മൂർച്ഛിക്കുന്നതിന് മുമ്പ് ആവശ്യമായ ചികിത്സ നൽകാനും സാധിക്കുമെന്നും ഡോ. അൽ മുഹമ്മദ് പറഞ്ഞു. രോഗലക്ഷണങ്ങളുള്ള ചില വ്യക്തികൾ വീടുകളിൽ തന്നെ കഴിയുകയാണെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കൊറോണ വൈറസ് എങ്ങനെയാണ് വ്യക്തിയെ ബാധിക്കുന്നതെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വൈറസുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
മാറാരോഗമുള്ളവരിലും പ്രായമായവരിലുമാണ് വൈറസ് അപകടകരമാകുന്നത്. അതിനാൽതന്നെ, രോഗലക്ഷണങ്ങൾ തുടങ്ങുന്ന സമയത്തുതന്നെ രോഗം കണ്ടെത്തുന്നതിലൂടെ മികച്ച ചികിത്സ ഉറപ്പാക്കി രോഗമുക്തി നേടാൻ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പനി, ചുമ, ശ്വാസ തടസ്സം എന്നിവ ഉണ്ടെങ്കിൽ നിർബന്ധമായും കോവിഡ്-19 പരിശോധനക്ക് വിധേയമാകണം. പേശീവേദന, ജലദോഷം, തലവേദന, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടുക തുടങ്ങിയവയും കോവിഡ്-19െൻറ ലക്ഷണങ്ങളായേക്കാം.
എപ്പോഴും മുന്നറിയിപ്പ് നൽകാൻ അധികൃതർക്ക് സാധിച്ചെന്നു വരില്ല. എന്നാൽ, രോഗപ്രതിരോധം സംബന്ധിച്ചും സാമൂഹിക അകലം പാലിക്കുന്നതിലും ജനങ്ങൾ അലംഭാവം കാണിക്കരുത്. രോഗം മൂർഛിച്ചതിനുശേഷം ചികിത്സിക്കുന്നതും രോഗം നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതും വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹചര്യത്തിെൻറ ഗൗരവം ജനങ്ങൾ മനസ്സിലാക്കണം. ലക്ഷണങ്ങളുണ്ടെങ്കിൽ വൈകിപ്പിക്കാതെ എത്രയും പെട്ടെന്ന് പരിശോധനക്ക് വിധേയമാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.