കോവിഡ് രോഗികളിൽ 3–4 ശതമാനം കുട്ടികൾ
text_fieldsദോഹ: രാജ്യത്തെ കോവിഡ്-19 രോഗികളിൽ മൂന്നു മുതൽ നാലു ശതമാനം വരെ 14 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ പീഡിയാട്രിക് എമർജൻസി സെൻറർ ആക്ടിങ് ചെയർമാൻ ഡോ. മുഹമ്മദ് അൽ അംരി വ്യക്തമാക്കി. അന്താരാഷ്്ട്ര തലത്തിൽ കോവിഡ്-19 ബാധിക്കുന്നവരിൽ കുട്ടികളുടെ എണ്ണം വളരെ കുറവാണ്. അതിൽ തന്നെയും വളരെ ചുരുക്കം പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. കണക്കുകൾ ആശാവഹമാണെങ്കിലും കുട്ടികൾക്ക് കോവിഡ്-19 രോഗത്തെ തടയാൻ കഴിയുമെന്ന് ഇതിനർഥമില്ല. അൽ സദ്ദിലെ പീഡിയാട്രിക് എമർജൻസി സെൻററിൽ കോവിഡ്-19 ലക്ഷണങ്ങളുമായി കുട്ടികളെത്തുന്നുണ്ട്.
അതിനാൽ, കുട്ടികളുടെ കാര്യത്തിൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നാം കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും സുരക്ഷ മൂൻകരുതലുകൾ ഊർജിതമാക്കണമെന്നും ഡോ. അൽ അംരി ആവശ്യപ്പെട്ടു. കുട്ടികളിൽ കോവിഡ്-19 ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികൾ വളരെ കുറവാണ്. വൈറസിനെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിൽ മറ്റുള്ളവരെ പോലെ കുട്ടികളും ഉൾപ്പെടും. രക്ഷിതാക്കളിലേക്കും മുതിർന്നവരിലേക്കും കുട്ടികൾ വഴി വൈറസ് എത്താനിടയുണ്ട്. മാറാരോഗമുള്ളവരിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുന്നതോടെ അവരുടെ ആരോഗ്യം കൂടുതൽ വഷളാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തെ കുട്ടിരോഗികളിലധികവും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരാണ്. ഇക്കാരണത്താൽ കുട്ടികളെ വീടുകളിലിരുത്തുന്നതാണ് ഏറെ ഉത്തമം. അവരുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും സാമൂഹിക അകലമടക്കമുള്ള സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നത് അനിവാര്യമാണ്. കോവിഡ്-19മായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും കുട്ടികളിലേക്ക് പകർന്നുനൽകാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. രാജ്യത്തെ കുട്ടി കോവിഡ്-19 രോഗികൾക്ക് ചികിത്സ നൽകുന്നതിനായി അൽ സദ്ദ് പീഡിയാട്രിക് എമർജൻസി സെൻററിൽ ഏപ്രിൽ മുതൽ പ്രത്യേക സേവനം ആരംഭിച്ചിരുന്നു. ഏറ്റവും മികച്ച ചികിത്സയാണ് അൽ സദ്ദ് പി.ഇ.സിയിലും നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.