ഖത്തറിൽ പുതിയ രോഗികളേക്കാൾ കൂടുതൽ രോഗമുക്തർ
text_fieldsദോഹ: ഖത്തറിൽ നിന്ന് ആശ്വാസവാർത്ത. പുതിയ കോവിഡ് രോഗികളുടെ എണ്ണം പുതുതായി രോഗംമാറിയവരുടെ എണ്ണത്തേക്കാൾ കുറഞ്ഞു. ഇതാദ്യമായാണ് ഇത്തരത്തിലുള്ള സ്ഥിതിവിശേഷം. രാജ്യത്ത് 24 മണിക്കൂറിനിടെയുള്ള പുതിയരോഗികൾ 1967 ആണ്. എന്നാൽ 24 മണിക്കൂറിനിടെ രോഗംമാറിയവർ 2116 ആയി ഉയരുകയും ചെയ്തു. കോവിഡ് പ്രതിസന്ധി തുടങ്ങിയതിന് ശേഷം ദിനേനയുള്ള കണക്കുകൾ പ്രകാരം രോഗികൾ എല്ലാദിവസവും കൂടുതലും രോഗമുക്തർ കുറവും ആയിരുന്നു. എന്നാൽ വ്യാഴാഴ്ച പുതിയരോഗമുക്തരുടെ എണ്ണത്തേക്കാൾ കുറവാണ് പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം.
വൈറസ്ബാധ അതിൻെറ ഏറ്റവും ഉയർന്ന നിലയിലുള്ള രാജ്യമെന്ന നിലയിൽ ഇത് ആശ്വാസകരമാണ്. രോഗികൾ കൂടുന്ന സ്ഥിതി മാറി രോഗമുക്തരുടെ എണ്ണം കൂടുന്ന അവസ്ഥ വരുമെന്നും പൊതുജനാരോഗ്യമന്ത്രാലയം മുമ്പ് അറിയിച്ചിരുന്നു. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മൂന്നുപേർ കൂടി വ്യാഴാഴ്ച മരിച്ചു. ഇതോടെ ആകെ മരണം 33 ആയി. 81ഉം 50ഉം 25ഉം വയസുള്ളവരാണ് വ്യാഴാഴ്ച മരിച്ചത്. ഇവർ മറ്റ് ദീർഘകാല അസുഖങ്ങൾ ഉള്ളവരായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5853 പേരെയാണ് പരിശോധന നടത്തിയിരിക്കുന്നത്. ആകെ രോഗം മാറിയവരുടെ എണ്ണം 15399 ആയി. നിലവിലുള്ള ആകെ രോഗികൾ 35482 ആണ്. ഇതിൽ 1608 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. 214 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവർ വിവിധ സമ്പർക്കവിലക്ക് കേന്ദ്രങ്ങളിലാണ്. ആകെ 207033 പേരെ പരിശോധിച്ചപ്പോൾ 50914 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.