വിമാനം റദ്ദാക്കൽ: ദുരിതം തിന്ന് ഗർഭിണികളടക്കം യാത്രക്കാർ
text_fieldsദോഹ: ഖത്തറിൽ നിന്ന് ഞായറാഴ്ച വൈകീട്ട് 3.15ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കിയത് അധികൃതരുടെ അനാസ്ഥമൂലം. ഖത്തറിൽ നിന്നുള്ള രണ്ടാമത്തെ എയർഇന്ത്യ വിമാനമാണ് ദോഹ വിമാനത്താവളത്തിൽ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതിനാൽ റദ്ദാക്കേണ്ടി വന്നത്. കരിപ്പൂർ വിമാനത്താവളത്തിലുണ്ടായിരുന്ന വിമാനമാണ് ദോഹയിൽ എത്തേണ്ടിയിരുന്നത്. എന്നാൽ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാനുള്ള അനുമതി വിമാനത്തിന് ലഭിച്ചില്ല. അവസാനനിമിഷം വിമാനം റദ്ദാക്കി എന്ന വിവരമാണ് യാത്രക്കാർക്ക് ലഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഖത്തറിൽ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന 85 പുരുഷൻമാരും ഗർഭിണികളടക്കം 96 സ്ത്രീകളടക്കമുള്ള 181 യാത്രക്കാരാണ് പോകേണ്ടിയിരുന്നത്.
ഇതിൽ 20 കുട്ടികളുമുണ്ടായിരുന്നു. ഖത്തറിൽ നിന്ന് ശനിയാഴ്ച കൊച്ചിയിലേക്ക് പോയ ആദ്യവിമാനത്തിലുണ്ടായിരുന്നവരെ യാത്രയയക്കാൻ ഇന്ത്യൻ എംബസി അധികൃതർ വിമാനത്താവളത്തിൽ എത്തിയിരുന്നു. എംബസി വഴി രജിസ്റ്റർ ചെയ്തവരിൽ നിന്ന് തെരഞ്ഞെടുക്കെപ്പട്ടവർക്കാണ് യാത്രക്ക് അവസരമുണ്ടായിരുന്നത്. എന്നിട്ടും ഞായറാഴ്ച യാത്രക്കാർക്ക് വിവരങ്ങൾ നൽകാനോ സഹായത്തിനോ എംബസിയിൽ നിന്നുള്ള ഒരാളും എത്തിയിരുന്നില്ല. മണിക്കൂറുകൾക്കുമുമ്പുതന്നെ എത്തിയ യാത്രക്കാർക്ക് വിമാനം കരിപ്പൂരിൽ നിന്ന് എത്തിയിട്ടില്ലെന്ന വിവരം വിമാനത്താവള അധികൃതരാണ് നൽകിയത്. ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതായിരുന്നു കാരണം. എന്നാൽ എന്തുകൊണ്ടാണ് ഇതെന്ന് മറുപടി പറയാൻപോലും എംബസി അധികൃതർ തയാറായില്ലെന്ന് യാത്രക്കാർക്ക് പരാതിയുണ്ട്.
അനിശ്ചതത്വം തുടർന്നതോടെ ദീർഘനേരം ഇരിക്കാനാകാതെ ഗർഭിണികളടക്കമുള്ളവർ ഏറെ ദുരിതത്തിലായി. ഡോക്ടർമാരുെട നിർദേശപ്രകാരം ഞായറാഴ്ച തന്നെ യാത്ര ചെയ്യേണ്ടിയിരുന്നവരാണ് മിക്കഗർഭിണികളും. ഇവർക്ക് അടുത്ത ദിവസം യാത്ര ചെയ്യണമെങ്കിൽ വീണ്ടും ഡോക്ടർമാരെ കണ്ട് നിർദേശം വാങ്ങേണ്ട സ്ഥിതിയാണ്. ജോലി നഷ്ടപ്പെട്ടവരടക്കം ദോഹയിലുള്ള താമസസ്ഥലങ്ങൾ ഒഴിവാക്കിയാണ് യാത്രക്കൊരുങ്ങിയത്. ഇവരടക്കം അടുത്ത യാത്രാദിവസം വരുന്നതുവരെ താമസസ്ഥലമില്ലാതെ പ്രയാസപ്പെടും. യാത്രമുടങ്ങിയവരിൽ അർഹർക്ക് എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) ഐ.സി.ബി.എഫ് താമസസൗകര്യമൊരുക്കി.
തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്ച പകരം വിമാനമുണ്ടാകുമെന്ന് സൂചനയുണ്ട്. കരിപ്പൂർ വിമാനത്താവളം അധികൃതർ, ഹമദ് വിമാനത്താവളം അധികൃതർ എന്നിവരുമായി യാത്രക്കാർ ബന്ധപ്പെടു കയായിരുന്നു. അപ്പോൾ മാത്രമാണ് വിമാനത്തിന് േദാഹയിൽ ഇറങ്ങാനുള്ള അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കാരണമെന്ന് അറിയുന്നത്. മണിക്കൂറുകൾക്ക് മുേമ്പ എത്തിയ യാത്രക്കാർക്ക് ഇന്ത്യൻ എംബസി അധികൃതർ വിവരങ്ങൾ നൽകിയില്ല. ഏറെ വൈകി എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻകൾച്ചറൽ സെൻറർ (ഐ.സി.സി) ആണ് യാത്രക്കാർക്ക് ഇമെയിൽ വഴി വിമാനം റദ്ദാക്കിയ വിവരം അറിയിക്കുന്നത്. ദൗർഭാഗ്യകരമായ കാരണങ്ങളാൽ വിമാനം റദ്ദായെന്നും അടുത്ത ഷെഡ്യൂൾ പിന്നീട് അറിയിക്കുമെന്നുമാണ് ഈ അറിയിപ്പിൽ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
