ഖത്തർ തുറമുഖങ്ങളിലെ ചരക്ക് നീക്കത്തിൽ വർധനവ്
text_fieldsദോഹ: കോവിഡ്–19 വെല്ലുവിളി നിലനിൽക്കുന്ന സാഹചര്യത്തിലും ഖത്തറിലെ തുറമുഖങ്ങളിലെ ചരക്ക് നീക്കത്തിൽ വൻ വർധനവ്. തുറമുഖങ്ങളിലെ ജനറൽ കാർഗോ വ്യാപ്തിയിൽ 53 ശതമാനം വർധനവാണ് ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ച് മാസം രേഖപ്പെടുത്തിയ ത്. ഹമദ് തുറമുഖം, റുവൈസ് തുറമുഖം, ദോഹ തുറമുഖം എന്നിവിടങ്ങളിലായി കഴിഞ്ഞ മാസം 131472 ടൺ ജനറൽ കാർഗോയാണ് കൈകാര്യം ചെയ്തത്. മൂന്ന് തുറമുഖങ്ങളിലുമായി 112730 ടി. ഇ. യു കണ്ടെയ്നറുകളാണെത്തിയത്.
നിർമാണ സാമഗ്രി ഇനത്തിൽ 41554 ടൺ ചരക്കും 6088 വാഹനങ്ങളും ഇതിലുൾപ്പെടുന്നതായി മവാനി ഖത്തർ ട്വിറ്ററിലൂടെ അറിയിച്ചു. ഫെബ്രുവരിയിൽ 85916 ടൺ ജനറൽ കാർഗോ, 5750 വാഹന യൂണിറ്റുകൾ, 85643 കാലികൾ എന്നിവയാണ് ഫെബ്രുവരി മാസത്തിൽ തുറമുഖത്തെത്തിയത്.മാർച്ചിൽ 225 കപ്പലുകളാണ് മൂന്ന് തുറമുഖങ്ങളിലൂമായി നങ്കൂരമിട്ടത്. കോവിഡ്–19 പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് മവാനി ഖത്തർ നടപ്പിലാക്കിയിട്ടുള്ളത്.
വൈറസ് പടർന്നു പിടിക്കാതിരിക്കാൻ പൊതുജനാരോഗ്യമന്ത്രാലയം ഉൾപ്പെടെയുള്ള അതോറിറ്റികളുമായി സഹകരിച്ച് ശക്തമായ മുൻകരുതൽ, പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കണ്ടെയ്നറുകളുടെ അണുനശീകരണം, തെർമൽ ക്യാമറ സ്ഥാപിക്കൽ, തൊഴിലാളികളുടെയും ജീവനക്കാരുടെയും എണ്ണംകുറക്കൽ തുടങ്ങി കടുത്ത മുൻകരുതൽ നടപടികളാണ് തുറമുഖങ്ങളിൽ നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം തുടക്കം മുതൽ ഖത്തർ തുറമുഖങ്ങളിലെ ചരക്ക്നീക്കത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
