എൻ.ആർ.ഐ പദവിക്ക് പുതിയ നിർദേശം: പ്രവാസലോകത്ത് പരക്കെ ആശങ്ക
text_fieldsദോഹ: വിദേശത്ത് നികുതി അടക്കാത്ത പ്രവാസികളിൽ നിന്ന് രാജ്യം നികുതി ഇൗടാക്കുമെന്ന ബജ റ്റ് പ്രസംഗത്തിലെ പരാമർശം സൃഷ്ടിച്ച ആശങ്കക്ക് വ്യക്തത വരുത്തിയെങ്കിലും എൻ.ആർ.ഐ പദവി സംബന്ധിച്ച ആശങ്കയിൽതന്നെയാണ് ഇപ്പോഴും പ്രവാസലോകം. വിദേശ ഇന്ത്യക്കാരായി (എൻ.ആർ.ഐ) കണക്കാക്കണമെങ്കിൽ ഇനിമുതൽ 240 ദിവസം ഇന്ത്യക്ക് പുറത്തു താമസിക്കണമെന്ന പുതിയ നിബന്ധനയാണ് കടുത്ത ആശങ്കക്ക് കാരണമായിരിക്കുന്നത്. മാത്രമല്ല, 2021 ഏപ്രില്‍ മുതല്‍ ഒരു പ്രവാസി 120 ദിവസത്തിലധികം (നാലുമാസം) നാട്ടില്‍ താമസിച്ചാല്‍ ഇന്ത്യന്‍ റസിഡൻറായി കണക്കാക്കി ആദായ നികുതി നല്‍കേണ്ടി വരും. നേരത്തെ 182 ദിവസമായിരുന്നു (ആറുമാസം) ഇൗ കാലാവധി. ഇതിനു മാറ്റം വരുത്തുന്നതോടെ പിറന്ന നാട്ടിൽ സൗകര്യം പോലെ താമസിക്കാനുള്ള പ്രവാസികളുടെ അവകാശമാണ് ഹനിക്കപ്പെടുന്നത്. രണ്ടും മൂന്നും വര്‍ഷങ്ങള്‍ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിയാണെങ്കിലും പരമാവധി നാലുമാസത്തോളം മാത്രമേ നാട്ടില്‍ നില്ക്കാന് കഴിയൂ എന്ന് സാരം.
ഇങ്ങനെ നാട്ടിൽ നിൽക്കുകയാണെങ്കിൽ വരുമാനത്തിന് അനുസൃതമായി ആദായ നികുതി ഒടുക്കേണ്ടി വരും. നാലു മാസത്തിലധികം നാട്ടിൽ നിൽക്കുക വഴി എൻ.ആർ.ഐ പദവി നഷ്ടമാകുന്നതോടെ ക്ഷേമനിധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും മറ്റും പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയും ശക്തമാണ്. നാലുമാസത്തിലധികം നാട്ടില്‍ തങ്ങുന്ന പ്രവാസി വരുമാനത്തിന് അനുസൃതമായി നികുതി നല്‍കണമെന്നാണ് പുതിയ ശിപാർശ നിർദേശിക്കുന്നത്. കുറഞ്ഞ ശമ്പളം വാങ്ങുന്ന ആദായനികുതി പരിധിയിൽ വരാത്ത പ്രവാസികൾക്കും ഇന്‍കം ടാക്സ് വകുപ്പില്‍നിന്ന് നോട്ടീസ് വരാനുള്ള സാധ്യത ഏറെയാണ്. ഇതു സാധാരണക്കാരായ പ്രവാസികളെയും ബാധിക്കും. നോട്ടീസിന് മറുപടി നൽകുന്നതുൾപ്പെടെയുള്ള നടപടികൾക്ക് പിന്നാലെ ഓടേണ്ടിവരുന്ന അവസ്ഥയുണ്ടാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓയിൽ മേഖലയിലെ ഓഫ്ഷോർ പോലുള്ള രംഗത്ത് ജോലി ചെയ്യുന്ന പല പ്രവാസികളും ടാക്സ് അടക്കേണ്ടതായി വരും. നാട്ടില്‍ ബിസിനസും മറ്റും തുടങ്ങി അതിെൻറ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന പ്രവാസികള്‍ക്കും ഏറെ പ്രയാസം അനുഭവപ്പെടും. ഇത് രാജ്യത്തെ നിക്ഷേപങ്ങള്‍ക്ക് തന്നെ തിരിച്ചടിയാവുന്ന തീരുമാനമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
