പുതിയ സെൻട്രൽ മാർക്കറ്റിലെ ഉയർന്ന വാടക; പരാതിയുമായി വ്യാപാരികൾ
text_fieldsദോഹ: പുതിയ സെൻട്രൽ മാർക്കറ്റിലെ കെട്ടിടങ്ങളുടെ ഉയർന്ന വാടക നിരക്കിൽ പരാതിയുമാ യി വ്യാപാരികൾ. നിലവിലെ സെൻട്രൽ മാർക്കറ്റുകളിലേതിനേക്കാൾ 10 മടങ്ങിലേറെയാണ് പുതിയ സെൻട്രൽ മാർക്കറ്റുകളിലെ ഷോപ്പുകളുടെയും മറ്റും വാടകയെന്ന് പ്രാദേശിക ദിനപത്രം ‘അൽ റായ’ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ സെൻട്രൽ മാർക്കറ്റുകളിൽ മാസത്തിൽ 375 റിയാൽ വാടകയുള്ളപ്പോൾ പുതിയ സെൻട്രൽ മാർക്കറ്റുകളിലെ വാടക നിരക്ക് 4000ത്തിലേറെ റിയാലാണെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഉയർന്ന വാടക ഈടാക്കുന്നത് വ്യാപാരത്തെ സാരമായി ബാധിക്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു. ലാഭവിഹിതം കുത്തനെ കുറയുന്നതോടൊപ്പം പ്രവർത്തന ചെലവിൽ വൻവർധനവ് ഉണ്ടാകുന്നുവെന്നും വ്യാപാരികൾ പരാതിപ്പെടുന്നു. വാടക കൂടുന്നതോടെ സാധനങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന വില വാങ്ങേണ്ടി വരുന്നുണ്ട്. ഇത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും വ്യാപാരികൾ ആശങ്ക പ്രകടിപ്പിക്കുന്നു.
ഷോപ്പുകൾക്കും വൈക്കോൽ സംഭരണശാലകൾക്കും ഏർപ്പെടുത്തിയ ഉയർന്ന വാടക കാരണം വ്യാപാരികൾ കാലികൾക്ക് ഒന്നിന് 100 റിയാൽ വരെ അധികമായി ഈടാക്കാനാരംഭിച്ചതായി മാർക്കറ്റിലെ വ്യാപാരിയായ ഹമദ് അൽ മർരി പറയുന്നു. ഇങ്ങനെ ചെയ്താൽ മാത്രമേ വാടകയിനത്തിലെ നഷ്ടം നികത്താൻ സാധിക്കൂവെന്നും കൂട്ടിച്ചേർത്തു. പുതിയ സെൻട്രൽ മാർക്കറ്റിലെ ഉയർന്ന വാടക കാരണം ധാന്യ സംഭരണശാലക്ക് അപേക്ഷ നൽകിയിട്ടില്ലെന്നും നഷ്ടം സംഭവിക്കുമെന്ന ഭയത്താലാണിതെന്നും നിലവിലെ സെൻട്രൽ മാർക്കറ്റിലെ വ്യാപാരിയായ മസൂദ് അൽ അഹ്ബാബി പറഞ്ഞു. പുതിയ സെൻട്രൽ മാർക്കറ്റിലെ ഉയർന്ന വാടക മാംസ ഉൽപന്നങ്ങളുടെ വിലയിൽ വർധനവുണ്ടാക്കും.
വ്യാപാരികളെയും ഉപഭോക്താക്കളെയും ഇത് ഒരുപോലെ ബാധിക്കുമെന്ന് മറ്റൊരു വ്യാപാരിയായ ഇബ്റാഹിം അൽ ഗസാലിയും പറയുന്നു. വാടക കുറക്കുന്നതിനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളടക്കമുള്ളവർ.
സെൻട്രൽ മാർക്കറ്റിൽ എല്ലാം ഒരു കുടക്കീഴിൽ
ദോഹ: എല്ലാ ഉൽപന്നങ്ങളും ഒരു കുടക്കീഴിൽ ഉൾപ്പെടുത്തിയുള്ളതാണ് സൈലിയയിലെ കൂറ്റൻ മൊത്തവിപണന മാർക്കറ്റ്. മത്സ്യം, കോഴി ഉൽപന്നങ്ങൾ, പഴം, പച്ചക്കറി ഉൽപന്നങ്ങൾ, ഒട്ടകം-മാട്-ആട് എന്നിവക്കായുള്ള പ്രത്യേക അറവുശാലകൾ ഉൾപ്പെടെയാണ് സൈലിയയിലെ മാർക്കറ്റ്. അൽവക്റയിലും മാർക്കറ്റ് ഉണ്ട്. ഇരു സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെയും കടമുറികള്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വ്യാപാര വ്യവസായ മന്ത്രാലയവും ഹസ്സാദ് സബ്സിഡയറി കമ്പനിയായ അസ്വാഖും ഇതിനകം പൂര്‍ത്തിയാക്കി. അല്‍ സൈലിയയിലെയും അല്‍ വക്റയിലേയും സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലെ കടകള്‍ക്കായി 13,970 അപേക്ഷകളാണ് ലഭിച്ചത്. പൊതു നറുെക്കടുപ്പിലൂടെ 316 കടകള്‍ ഇതിനകം അനുവദിച്ചു.
നറുക്കെടുപ്പില്ലാതെ 445 കടകളാണ് മാര്‍ക്കറ്റിലേക്ക് മാറ്റിയത്. അല്‍ വക്റയിലേയും അല്‍ സൈലിയയിലേയും സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ തുറക്കുന്നതോടെ ഉപഭോക്താക്കളുടെ താൽപര്യങ്ങള് സംരക്ഷിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും വ്യാപാരത്തട്ടിപ്പുകളും കുത്തകവത്കരണവും പ്രതിരോധിക്കാനാവുമെന്നും ഉപഭോക്തൃ വിഭാഗം അധികൃതർ പറയുന്നു. അബൂ ഹമൂറിലെ പഴയ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന 445 സ്ഥാപനങ്ങള്‍ ഇതിനകം പുതിയ മാര്‍ക്കറ്റിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തേ കടകളുണ്ടായിരുന്നവര്ക്ക് നേരിട്ട് സ്ഥാപനങ്ങള്‍ അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.