ദോഹ ഫോറം സമാപിച്ചു; ഖത്തർ നയങ്ങൾ അന്താരാഷ്ട്ര ചട്ടങ്ങൾക്കനുസരിച്ചെന്ന് അമീർ
text_fieldsദോഹ: രണ്ടു ദിവസമായി ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്നുവന്ന ‘ദോഹ ഫോറം 2019’ അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. ‘മള്‍ട്ടി പോളാര്‍ ലോകത്ത് ഭരണം പുനര്രൂപകൽപന ചെയ്യല്‍’ വിഷയത്തിൽ നടന്ന സമ്മേളനത്തിൽ പലായനം, അഭയാര്‍ഥികള്‍, തീവ്രവാദം തുടങ്ങി ലോകം നേരിടുന്ന വിവിധ പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്തു. അന്താരാഷ്ട്ര തലത്തിലെയും മേഖലതലത്തിലെയും ഖത്തറിെൻറ നയങ്ങളും നിലപാടുകളും അന്താരാഷ്ട്ര നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ചാണെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞിരുന്നു. സംഭാഷണത്തിനും ആശയക്കൈമാറ്റത്തിനുമായി 19 വര്‍ഷം മുമ്പ് ആരംഭിച്ച പ്ലാറ്റ്ഫോമാണ് ദോഹ ഫോറം. അത് വിജയകരമായി മുന്നേറുകയാണെന്ന് അമീർ പറഞ്ഞു.
നിലവിലെ ആഗോള സംവിധാനങ്ങളിലും സ്ഥാപനങ്ങളിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിെൻറ കാരണങ്ങൾ കണ്ടെത്തി കൈകാര്യം ചെയ്യണം. പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കണം.
ഗൾഫ് മേഖല ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ പ്രശ്നങ്ങളുണ്ട്. ദാരിദ്ര്യം, യുദ്ധങ്ങള്‍, അഭയം, കുടിയേറ്റ പ്രശ്നങ്ങള്‍ എന്നിവ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. സായുധ സംഘങ്ങൾ സംഘര്‍ഷങ്ങളില്‍നിന്ന് മുതലെടുക്കുകയാണ്. യുദ്ധക്കുറ്റവാളികളെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്ന പ്രക്രിയ ഏറെ സങ്കീർണമാണ്. അന്താരാഷ്ട്ര ശ്രമങ്ങളും ദര്ശനങ്ങളുമില്ലാതെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. തീവ്രവാദത്തിെൻറ പ്രശ്നങ്ങള്‍ ഒരു മതത്തിലേക്കോ വംശത്തിലേക്കോ പരിമിതപ്പെടുത്താനാകില്ല. നിരപരാധികളെ ലക്ഷ്യമിടല്‍ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. ഇത്തരം സാഹചര്യങ്ങളെ വിമര്‍ശിക്കുക മാത്രമല്ല, കഴിയുന്ന എല്ലാ സഹായങ്ങളും ഖത്തർ നൽകുന്നുണ്ടെന്നും അമീർ പറഞ്ഞു. ദുരിതാശ്വാസ വികസന തലത്തില്‍, കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഐക്യരാഷ്ട്ര പൊതുസഭ സമ്മേളനത്തിെൻറ ഭാഗമായി കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ ചെറിയ ദ്വീപ് രാജ്യങ്ങള്‍ക്ക് 100 മില്യണ്‍ ഡോളര്‍ ഖത്തർ അനുവദിച്ചു. 2021 ആകുമ്പോഴേക്കും സംഘര്‍ഷ മേഖലകളിലെ 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാമെന്നും ഖത്തര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഖത്തരി സംഘടനകളുടെ ശ്രമങ്ങള്‍ക്ക് പുറമെയാണിത്.
ലോകമെമ്പാടുമുള്ള സംഘര്‍ഷ പ്രദേശങ്ങളിലെ 10 ദശലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി എജുക്കേഷന്‍ എബൗവ് ഓള് ഫൗണ്ടേഷന് ഖത്തർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ട്. 59 രാജ്യങ്ങളിലെ ദുരിതാശ്വാസ, വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികള്‍ക്കായി ഖത്തര്‍ വികസന ഫണ്ട് പ്രതിവര്‍ഷം 600 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്നു. 50 രാജ്യങ്ങളിലെ വികസന പദ്ധതികള്‍ക്കായി 400 മില്യണ്‍ ഡോളര്‍ ഖത്തര്‍ ചാരിറ്റി സംഭാവന ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും സാമ്പത്തിക ശാക്തീകരണവുമായി ബന്ധപ്പെട്ട് സിലാടെക് പ്രവര്‍ത്തിക്കുന്നുണ്ട്. മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലുമായി ഇതുവരെ 1.6 ദശലക്ഷം കുട്ടികളെയും സ്ത്രീകളെയും ശാക്തീകരിക്കാന്‍ സിലാടെക്കിനായി.
2022ഓടെ 5.8 ദശലക്ഷം കുട്ടികളെയും സ്ത്രീകളെയും ശാക്തീകരിക്കാനും സംഘടന ലക്ഷ്യമിടുന്നുണ്ട്. സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണമാണ് ഏറ്റവും നല്ല വഴിയെന്നാണ് ഖത്തറിെൻറ എക്കാലത്തുമുള്ള നിലപാട്. ചർച്ചകൾക്കും സംവാദങ്ങൾക്കുമായി ദോഹ ഫോറം, ദോഹ കോണ്‍ഫറന്‍സ് ഓണ്‍ ഇൻറര്ഫെയിത്ത് ഡയലോഗ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളും ഖത്തർ സ്ഥാപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് കഴിഞ്ഞയാഴ്ച നടന്ന വൈകല്യവും വികസനവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം, ലോക ഇൻറര്‍ പാര്‍ലമെൻററി യൂനിയന്‍ തുടങ്ങിയ സുപ്രധാന അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് ഈ വര്‍ഷം ദോഹ സാക്ഷ്യംവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.