ഖത്തറിന് ഇനി ഹിന്ദി കവിതകൾ മധുരം പകരും
text_fieldsദോഹ: രാജ്യത്ത് ഇനി ഹിന്ദി കവിതകളുടെ വസന്തം. ഖത്തറിന് ഏറ്റവും കൂടുതൽ പ്രവാസികളെ സമ്മാനിച്ച ഇന്ത്യയുടെ രാഷ്ട്രഭാഷ കടൽകടന്നും ഒഴുകിപ്പരക്കും. ഖത്തർ സാംസ്കാരിക കായിക മന്ത്രാലയത്തിന് കീഴിലെ ‘ഖത്തർ കവിതാ കേന്ദ്രം’ (ദീവാനുൽ അറബ്) മാസം തോറും സംഘടിപ്പിച്ചുവരുന്ന ‘നദ്റ’ കവിത രചനാ മത്സരത്തിെൻറ ഡിസംബർ സീസണാണ് ഹിന്ദിയെ തേടിയെത്തിയിരിക്കുന്നത്.
ഹിന്ദി കവിതാമത്സരം എങ്ങനെ?
ദോഹ: ഡിസംബർ ഒന്നു മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഖത്തറിനകത്തും ഇന്ത്യയിലുമുള്ള ഇന്ത്യക്കാരായ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. ദീവാനുൽ അറബിെൻറ ഇൻസ്റ്റഗ്രാം അക്കൗണ്ടായ https://www.instagram.com/diwanalarab_qa/ ൽ ഇന്നലെ മത്സരത്തിെൻറ നിർദേശങ്ങൾ അടക്കം പോസ്റ്റ് ചെയ്തിട്ടുണ്ട്. അറബി, ഉർദു, ഹിന്ദി ഭാഷകളിലാണിത്. ‘പ്രവർത്തനമൂല്യം വിലയിരുത്തപ്പെടുന്നത് അതിെൻറ ചെറുപ്പവും വലുപ്പവും കൊണ്ടല്ല. ആധിക്യം കൊണ്ടാണ്. ഓരോ പ്രവർത്തനവും ശക്തമായൊരു രാഷ്ട്ര നിർമിതിക്ക് മൗലികപ്രധാനമാണ്’. ഈ ആശയത്തിലൂന്നിയ നാല് വരി ഹിന്ദി കവിതയാണ് മറുപടിയായി പോസ്റ്റ് ചെയ്യേണ്ടത്. ഉർദു വാക്കുകളും കവിതയിൽ വരുന്നതിന് തടസ്സമില്ല. ഡിസംബർ 25ന് വിജയിയെ പ്രഖ്യാപിക്കും. മാർച്ച് 21ന് ലോക കവിതാ ദിനാചരണത്തിെൻറ ഭാഗമായി ദീവാനുൽ അറബ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് വിജയിയെ ക്ഷണിക്കും. ലോകപ്രശസ്തരായ ഇതര കവികൾക്കൊപ്പം ഇന്ത്യൻ വിജയിയെയും ആദരിക്കും. പതിനായിരം ഖത്തർ റിയാലാണ് സമ്മാനത്തുക.
ഡിസംബറിലെ ഹിന്ദി കവിത രചനാ മത്സരം പ്രഖ്യാപിച്ചുള്ള പ്രൊമോ വിഡിയോ ദീവാനുൽ അറബിെൻറ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നേരത്തേതന്നെ പുറത്തുവിട്ടിരുന്നു. 2019 ഖത്തർ ഇന്ത്യ സാംസ്കാരിക വർഷത്തിെൻറ ഭാഗമായിക്കൂടിയാണ് ഹിന്ദി കവിതാ രചനാ മത്സരം. ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണിത്. ദീവാനുൽ അറബിെൻറ തീരുമാനം ഏറെ ശ്ലാഘനീയമാണെന്ന് ഇന്ത്യൻ അംബാസഡർ പി. കുമരൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.ഖത്തറിനകത്തും പുറത്തുമുള്ള ഇന്ത്യൻ കവികൾ അവസരമുപയോഗപ്പെടുത്തുമെന്ന് പി. കുമരൻ പ്രത്യാശ പ്രകടിപ്പിച്ചു. ഹിന്ദി മത്സര പ്രഖ്യാപനത്തിന് ഇതിനകംതന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ പിന്തുണ കിട്ടിക്കഴിഞ്ഞു.
കഴിഞ്ഞ മാസത്തെ മത്സരം തുർക്കി ഭാഷയിലായിരുന്നു. കവി ഖോക്മെൻ ദോർസൂൺ ഓഗ്ലോയാണ് തുർക്കി കവിത രചനാ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയത്. ‘സ്വാതന്ത്ര്യമെടുക്കൂ’ എന്ന ശീർഷകത്തിലുള്ള അദ്ദേഹത്തിെൻറ കവിത ഏറെ പ്രശംസിക്കപ്പെട്ടു. ഡിസംബർ മാസം ഹിന്ദി കവിതകൾക്കുവേണ്ടി മാറ്റിവെക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ദീവാനുൽ അറബ് ഡയറക്ടർ ശബീബ് അൽ നഈമി ഇന്ത്യൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹിന്ദി കവിതകളും ഹിന്ദി കവികളും ലോകപ്രശസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.