കേരള ബജറ്റ്: നടപ്പാക്കുമോ ഇൗ ആശ്വാസപ്രഖ്യാപനം?
text_fieldsദോഹയിലെ പ്രവാസി സാമൂഹ്യപ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി കേരള ബജറ്റിലെ പ്രവാസികാര്യങ്ങൾ വിലയിരുത്തുന്നു
ദോഹ: 2019–20 സാമ്പത്തിക വർഷത്തേക്ക് അവതരിപ്പിച്ച കേരളാ ബജറ്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിഹിതത്തിൽ കാര്യമായ വർധനവ് ഇല്ല. കഴിഞ്ഞ വർഷം 80 കോടിയായിരുന്നത് ഈ വർഷം 81 കോടിയാണ് അനുവദിച്ചത്. എന്നാൽ വിനിയോഗത്തിനായി മാറ്റി വെച്ച പദ്ധതികൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സാധാരണ പ്രാവാസികൾക്ക് ആശാവഹമാണ്. ഈ വർഷം തിരിച്ചെത്തിയ പ്രവാസികൾക്കായുള്ള ‘സാന്ത്വന’ പദ്ധതിക്കായി 25 കോടി രൂപയാണ് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം ഇത് 15 കോടി രൂപയായിരുന്നു. ചരിത്രത്തിൽ ആദ്യമായി ഈ പദ്ധതിക്കായി നീക്കിവെച്ച തുകയുടെ 97.67% തുക 2,400 പേർക്കായി വിനിയോഗിക്കാൻ കഴിഞ്ഞത് കഴിഞ്ഞ ബജറ്റ് കാലയളവിലാണ്. ഈ ബജറ്റിൽ 10 കോടി രൂപ അധികം വകയിരുത്തുന്നതിന് സർക്കാറിനെ പ്രചോദിപ്പിച്ചത് ഈ ഘടകമായിരിക്കണം. പ്രവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ‘നോർക്ക’ വഹിക്കണമെന്നത്. ഈ കാര്യം സഫലമാവുന്നതിന് കൂടുതൽ നടപടികൾ കൊണ്ടുവരുന്നത് ഏറെ ആശ്വാസമാണ്.
എന്നാൽ ഈ പ്രഖ്യാപനം കഴിഞ്ഞ ബജറ്റിലും ഉൾകൊള്ളിച്ചിരുന്നെങ്കിലും നടപടികൾ തൃപ്തികരമായ രീതിയിൽ എടുത്തിരുന്നില്ല. എന്നാൽ ഈ ബജറ്റിൽ ഈ വിഷയം പ്രത്യേകമായി എടുത്തുപറഞ്ഞിരിക്കുന്നു. എന്നാൽ ഇൗ ഭാരിച്ച ചിലവിനായി തുക മാറ്റി വെക്കുന്നുവെന്ന് ബജറ്റിൽ പറഞ്ഞിരുന്നെങ്കിൽ കൂടുതൽ വ്യക്തതയുണ്ടാവുമായിരുന്നു. ബജറ്റിൽ പ്രഖ്യാപിച്ച 81 കോടിയിൽ 45 കോടിയുടെ വിനിയോഗത്തെക്കുറിച്ചാണ് കൃത്യമായി പറഞ്ഞിരിക്കുന്നത്. ബാക്കി വരുന്ന 36 കോടിയിൽ നല്ലൊരു തുക ഇതിനായി മാറ്റിവെക്കുമെന്ന് പ്രത്യാശിക്കുകയേ നിർവാഹമുള്ളൂ.തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസ വായ്പക്ക് സബ്സിഡി നൽകാൻ 15 കോടി മാത്രമാണ് മാറ്റിവെച്ചത്. എന്നാൽ സമാനമായ തുക കഴിഞ്ഞ ബജറ്റിലും മാറ്റിവെച്ചിരുന്നു. ‘കേരളത്തിൽ നിന്നും പ്രവാസികൾ ജോലി തേടി പോവുന്നതിനേക്കാൾ കൂടുതലാണ് ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്നവർ’ എന്നും ഗൾഫ് വരുമാനം കുറയുന്നതിനുള്ള പ്രവണതകൾ പ്രകടിപ്പിച്ചുതുടങ്ങിയെന്നും ബജറ്റിെൻറ ധന അവലോകനത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അനുവദിച്ച തുക തുലോം കുറവ് തന്നെയെന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.പ്രവാസി പെൻഷൻ അപര്യാപ്തമാണെന്ന വസ്തുതയുടെ പശ്ചാത്തലത്തിലാണ് പ്രവാസി ക്ഷേമ ബോർഡ് നടപ്പാക്കുന്ന നിക്ഷേപ ഡിവിഡൻറ് പദ്ധതിക്ക് രൂപം നൽകുന്നത്.
5 ലക്ഷം രൂപയോ അതിെൻറ ഗുണിതങ്ങളോ നിക്ഷേപിക്കുന്നവർക്ക് അഞ്ച് വർഷം കഴിയുമോൾ നിശ്ചിത തുക പലിശയായി ഡിവിഡൻറ് എന്ന പേരിൽ നൽകുമെന്നാണ് പറയുന്നത്. എന്നാൽ സാധാരണ പ്രവാസികൾക്ക് 5 ലക്ഷം രൂപ ഒറ്റ തവണയായി നൽകാൻ സാധിക്കില്ലെന്ന വസ്തുത കണക്കാക്കേണ്ടിയിരുന്നു. ഈ പദ്ധതി തവണകൾ ആയി മാറേണ്ടതുണ്ട്. അതുപോലെ, പലിശ രഹിത നിക്ഷേപങ്ങൾ ഗൾഫ് മേഖലയിൽ കൂടുതൽ ആകർഷകമാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പരാമർശിച്ചിരുന്നു. പ്രവാസി ചിട്ടിയാണ് മറ്റൊരു ഇനമായി ബജറ്റിൽ ഉൾകൊള്ളിച്ചത്. കഴിഞ്ഞ ബജറ്റിൽ പ്രവാസി ചിട്ടി മാർച്ച് ഏപ്രിൽ മാസങ്ങളിൽ തുടങ്ങുമെന്നും പലിശരഹിതമായിരിക്കും ഇതെന്നും പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വേണ്ടത്ര മുന്നോട്ടു പോവാൻ സാധിച്ചിട്ടില്ല. നേരത്തെ വിഭാവനം ചെയ്ത പ്രകാരം ചിട്ടിയുമായി മുന്നോട്ടു പോയാൽ അത് ഗുണകരമാവും. ഈ ബജറ്റിൽ ലോക കേരള സഭക്ക് അഞ്ച് കോടി രൂപ മാത്രമേ മാറ്റിവെച്ചിട്ടുള്ളൂ. കഴിഞ്ഞ ബജറ്റിൽ 19 കോടി രൂപ മാറ്റിവെച്ചത് ഏറെ വിമർശന വിധേയമായിരുന്നു. കൂടുതൽ വ്യക്തതയില്ലാത്തതും സാധാരണ പ്രവാസികൾക്ക് അത്ര ആകർഷകമല്ലാത്ത പദ്ധതികൾക്കായി 10 കോടിയും കഴിഞ്ഞ ബജറ്റിൽ അനുവദിച്ചിരുന്നു. എന്നാൽ ഈ ബജറ്റിൽ അത്തരം പദ്ധതികൾക്ക് ഇടം നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.