ഇ പണമിടപാട് സുരക്ഷിതമാക്കാൻ അന്തർദേശീയ നിയമം വേണം
text_fieldsദോഹ: അഞ്ചാമത് വിവരസാങ്കേതിക സുരക്ഷാ സമ്മേളനം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഉദ്ഘാടനം ചെയ്തു. ഷെറാട്ടൻ ഗ്രാൻഡ് ദോഹ റിസോർട്ട് ആൻഡ് ഹോട്ടലിൽ നടന്ന സമ്മേളനത്തിെൻറ ഉദ്ഘാടന സെഷനിൽ മന്ത്രിമാരും ബാങ്കിംഗ് രംഗത്ത് നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഖത്തർ സെൻട്രൽ ബാങ്കാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ശേഷം സമ്മേളനത്തിെൻറ ഭാഗമായി തയ്യാറാക്കിയ പ്രത്യേക പ്രദർശനം പ്രധാനമന്ത്രിയും സംഘവും സന്ദർശിച്ചു. വിവരസാങ്കേതിക മേഖലയിലെ ആധുനിക സുരക്ഷാ സംവിധാനങ്ങളുമായി പ്രാദേശിക–അന്തർദേശീയ തലങ്ങളിൽ നിന്നുള്ള കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
ബാങ്കുകളിലെ ഡിജിറ്റൽ പണമിടപാട് സുരക്ഷിതമാക്കുന്നതിന് അന്തർദേശീയ തലത്തിൽ ഏകീകൃത നിയമം നിർമ്മിക്കണമെന്ന് സമ്മേളനത്തിൽ ധനമന്ത്രി അലി ശെരീഫ് അൽ ഇമാദി പറഞ്ഞു. സാമ്പത്തിക മേഖലയിലെ വിവരസാങ്കേതിക വിദ്യയുടെ സുരക്ഷ സംബന്ധിച്ച് ഖത്തറിന് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർക്കപ്പുറത്താണ് സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നും ചില രാജ്യങ്ങളുടെ നിയമ പഴുതുകൾ ക്രിമിനലുകൾ ചൂഷണം ചെയ്യുകയാണെന്നും ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം അടിയന്തര ഇടപെടലുകൾ നടത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ പ്രമുഖ ശൈഖുമാരും വിവിധ വകുപ്പ് മന്ത്രിമാരും പ്രതിനിധികളും ഉന്നത വ്യക്തിത്വങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ സെഷനുകളിലായി ബ്രൗൺ റുഡ്നിക് സൈബർ സെക്യൂരിറ്റി മേധാവി ഗിലെർമോ ക്രിസ്റ്റേൻസൻ, അലയൻസ് ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ആൽഫ്രഡ് ഹാനിംഗ്, അലൈഡ് വാലറ്റ് സി ഇ ഒ ആൻഡി ഖവാജ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.