സ്ഥിരം താമസാനുമതി: ഖത്തറിൽ വിദേശികൾക്കും സ്വദേശികള്ക്കുമുള്ള ആനുകൂല്യങ്ങൾ
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കഴിഞ്ഞ ദിവസം ഒപ്പുവെച്ച വിദേശികൾക്ക് സ്ഥിരം താമസാനുമതി നൽകുന്ന നിയമം ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് തയാറാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം. ഇതുപ്രകാരം സ്ഥിര താമസാനുമതി (പെർമനൻറ് റെസിഡൻസി കാർഡ് –ആർ.പി കാർഡ്) ലഭിക്കുന്ന വിദേശികൾ, സ്വദേശികൾക്ക് ലഭിക്കുന്ന നിരവധി ആനുകൂല്യങ്ങൾക്ക് അർഹരാകുമെന്ന് ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നിയമ വകുപ്പ് മേധാവി മേജർ ജനറൽ സാലിം സഖർ അൽമുറൈഖി വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സ്വദേശികൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഈ കാർഡ് ലഭിക്കുന്നവർക്കും അനുവദിക്കും.
സ്ഥിരം താമസാനുമതി കാർഡ് ലഭിച്ചവർക്ക് രാജ്യത്ത് നിന്ന് പുറത്ത് പോകാനോ രാജ്യത്തേക്ക് പ്രവേശിക്കാനോ പ്രത്യേക അനുമതി ആവശ്യമുണ്ടാകില്ല. രാജ്യത്ത് മികച്ച സേവനം ചെയ്യുന്നവരും ദീർഘനാളായി ഇവിടെ വിസയുള്ളവരുമായ വിദേശികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിെൻറ ഭാഗമായാണ് അമീറിെൻറ പ്രഖ്യാപനമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തെ അടിസ്ഥാന ഭരണ ഘടനയുടെ അർത്ഥം വിപുലപ്പെടുത്തുന്നതാണ് ഭരണഘടനയിലെ പരിഷ്കാരം. ഇവിടെ ജീവിക്കുന്ന സ്വദേശിയും വിദേശിയും ഒരു പോലെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണ്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തുന്ന പ്രഭാഷണങ്ങളിൽ ഇക്കാര്യം ഉണർത്താറുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പുതിയ നിയമം ഏറ്റവും അധികം സഹായകമാവുക സ്വദേശി വനിതകളിൽ വിദേശ ഭർത്താക്കൻമാരിൽ ജനിച്ച കുട്ടികൾക്കാണ്.
രാജ്യത്തെ വ്യാപാര–വ്യവസായ പ്രമുഖർക്കും ഇത് ഏറെ സഹായകമാകും. രാഷ്ട്രത്തിന് വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം ചെയ്തവർക്ക് ഈ അനുകൂല്യം ലഭിക്കുന്നത് ഏറെ ഗുണകരമാകും. സ്ഥിര താമസാനുമതി കാർഡ് പദ്ധതി ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. മറിച്ച് വർഷങ്ങൾ നീണ്ട പഠനത്തിന് ശേഷമാണ് ഈ തീരുമാനം നടപ്പിലാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു. സ്വദേശികൾക്ക് വിദേശികളിൽ ഉണ്ടായ കുട്ടികൾ, വിദേശികൾക്ക് സ്വദേശികളിൽ ഉണ്ടായ കുട്ടികൾ, രാജ്യത്തിന് മികച്ച സേവനം ചെയ്യുന്നവർ, രാജ്യത്ത് 20 വർഷം പൂർത്തിയാക്കിയവർ, ഇവിടെ ജനിച്ച വിദേശികളുടെ മക്കളിൽ പത്ത് വർഷം ഇവിടെ ജീവിച്ചവർ എന്നിങ്ങനെയാണ് സ്ഥിര താമസ കാർഡിന് അപേക്ഷിക്കാനുള്ള പ്രാഥമിക നിബന്ധനകളെന്ന് മേജർ ജനറൽ സാലിം സഖർ അൽമുറൈഖി അറിയിച്ചു. പുതിയ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകിയതായി അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ നടന്ന് വരികയാണ്. സ്ഥിര താമസാനുമതിക്ക് വേണ്ടിയുള്ള അപേക്ഷകൾ ഓൺലൈനായി സ്വീകരിച്ച് തുടങ്ങുമെന്ന് പാസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽഅതീഖ് അറിയിച്ചു. എന്നാൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിബന്ധനകൾ അടക്കമുള്ള കാര്യങ്ങൾ തയ്യാറായി കഴിഞ്ഞാൽ മാത്രമേ ഓൺലൈനിൽ അപേക്ഷിക്കാൻ കഴിയുകയുള്ളൂ. വർഷത്തിൽ നൂറ് പേർക്കാണോ സ്ഥിര താമസ അനുമതി നൽകുക എന്ന ചോദ്യത്തിന് നൂറ് എന്നതിലല്ല, ഖത്തർ ചെറിയ രാജ്യമായതിനാൽ കൃത്യമായ പരിധി ഇക്കാര്യത്തിൽ അനിവാര്യമാണെന്നായിരുന്നു മേജർ അതീഖ് പറഞ്ഞത്. ഇക്കാര്യത്തിൽ മജിലിസ് ശൂറ കൃത്യമായ തീരുമാനം എടുക്കും. നൂറ് ആളുകൾക്ക് നൽകുന്നത് വിവിധ ഇനങ്ങളിൽ പെട്ടവർക്കായിരിക്കും. നിബന്ധനകൾ പൂർത്തിയാകുന്ന എല്ലാ വിഭാഗങ്ങളിൽ പെട്ടവരും ഈ നൂറിൽ ഉൾപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ പ്രധാനമന്ത്രിയുടെ ശുപാർശ അനുസരിച്ച് അമീറിന് വേണമെങ്കിൽ നൂറ് എന്ന സംഖ്യ മറികടക്കാൻ കഴിയുമെന്നും മേജർ ജനറൽ വ്യക്തമാക്കി.
സ്ഥിരം താമസാനുമതി ആർക്കൊക്കെ?
• സ്ഥിരം താമസാനുമതിക്ക് അപേക്ഷിക്കുന്നയാൾ വിദേശത്ത് ജനിക്കുകയും ഖത്തരി റെഡിസെൻസ് പെർമിറ്റിൽ 20 വർഷം തികക്കുകയും ചെയ്യണം.
• ഇവിടെ ജനിച്ച വ്യക്തിയാണെങ്കിൽ ഖത്തരി റെസിഡൻസി പെർമിറ്റിൽ 10 വർഷം പൂർത്തിയാക്കിയാൽ മതി. പ്രസ്തുത കാലയളവ് തുടർച്ചയായി പൂർത്തിയാക്കിയിരിക്കണം.
• തുടർച്ചയായി താമസിക്കുന്നതിനിടയിൽ വർഷത്തിൽ 60 ദിവസത്തിൽ കൂടുതൽ ഖത്തറിന് പുറത്ത് പോകാൻ പാടില്ല. ഖത്തറിന് പുറത്ത് താമസിച്ചിട്ടുള്ള കാലയളവ് സ്ഥിരം താമസാനുമതിയിൽ നിന്നും കുറക്കും.
• സ്ഥിരം താമസാനുമതിക്ക് അപേക്ഷിച്ച ശേഷം ആറ് മാസത്തിനിടയിൽ കൂടുതൽ ഖത്തറിൽ നിന്നും പുറത്ത് പോയാൽ അപേക്ഷകെൻറ മുൻ താമസാനുമതി തള്ളിക്കളയാനുള്ള അധികാരം ആഭ്യന്തരമന്ത്രാലയത്തിനുണ്ട്.
• തെൻറയും കുടുംബത്തിെൻറയും ചെലവ് പൂർണമായും വഹിക്കാൻ പാകത്തിലുള്ള വരുമാനം അപേക്ഷകന് ഉണ്ടായിരിക്കണം. പരമാവധി വരുമാനം എത്രയാണെന്നും മറ്റും മന്ത്രിസഭ തീരുമാനത്തിലൂടെ അറിയിക്കും.
• അപേക്ഷകൻ നല്ല പെരുമാറ്റ രീതിയും സ്വഭാവഗുണങ്ങളും ഉള്ള വ്യക്തിയായിരിക്കണം.
മുമ്പ് കുറ്റകൃത്യങ്ങളിലേർപ്പെടുകയോ അപേക്ഷകെൻറ പേരിൽ നാട്ടിലോ ഖത്തറിലോ കേസുകളോ ഇല്ലാതിരിക്കുകയും വേണം.
• അപേക്ഷൻ അറബി ഭാഷയിൽ നൈപുണ്യമുള്ളയാളായിരിക്കണം.
• ഖത്തരി സ്വദേശിയല്ലാത്തയാളെ വിവാഹം ചെയ്ത ഖത്തരി വനിതയിൽ പിറന്ന കുട്ടികൾ, ഖത്തരി വനിതയുടെ ഖത്തരിയല്ലാത്ത ഭർത്താവ്, ഖത്തരിയുടെ വിദേശ ഭാര്യ, സർക്കാറിന് ഉപയോഗപ്പെടുത്താൻ വിധത്തിൽ കഴിവും പ്രാപ്തിയുമുള്ള വ്യക്തികൾ എന്നിവർക്ക് നിബന്ധനകളിൽ ഇളവുണ്ട്.
സ്ഥിരം താമസാനുമതി ലഭിക്കുന്നവർക്കുള്ള അവകാശങ്ങൾ
• നിലവിലുള്ള നിബന്ധനകൾക്ക് അനുസൃതമായി പെർമനൻറ് റെസിഡൻസ് കാർഡ് ഉടമക്ക് ഖത്തറിൽ സർക്കാർ സ്ഥാപനങ്ങളിൽ ചികിൽസയും വിദ്യാഭ്യാസവും ലഭിക്കും. ഖത്തരികളെ പോലെ തന്നെ.
• കാർഡ് ഉടമക്ക് ചികിൽസാരംഗത്തും വിദ്യാഭ്യാസരംഗത്തും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അയാളുടെ ഭാര്യ അെല്ലങ്കിൽ ഭർത്താവിനോ കുട്ടികൾക്കോ ലഭിക്കും. കുട്ടിൾക്കാണെങ്കിൽ 18 വയസ് വരെ.
•ഖത്തരിയായ പാർട്ണർ ഇല്ലാതെ തന്നെ ഖത്തറിെൻറ സാമ്പത്തിക മേഖലയിൽ നിക്ഷേപമോ മറ്റ് ഇടപാടുകളോ ബിസിനസോ നടത്താം.
അത്തരത്തിലുള്ള കമ്പനികൾ നിലവിലുള്ള നിയമത്തിന് അനുസൃതമായിട്ടായിരിക്കും പ്രവർത്തിക്കേണ്ടത്.
• നിബന്ധനകൾക്ക് വിധേയമായി ഖത്തറിൽ ഭൂമി സ്വന്തമാക്കാം.
•സ്ഥിരം താമസാനുമതിയുടെ കാലാവധിക്കുള്ളിൽ ഖത്തറിലേക്ക് വരാനോ പോകാനോ മറ്റ് അനുമതി ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.