അമീർ കപ്പ് ആവേശപ്പോരാട്ടത്തിന് ഒരുങ്ങി ഖത്തർ
text_fieldsദോഹ: മേഖലയിലെ സംഘർഷങ്ങൾ സൃഷ്ടിച്ച ആശങ്കകൾക്കൊടുവിൽ ഖത്തറിൽ വീണ്ടും ഫുട്ബാൾ ആവേശം. രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ അമീർ കപ്പിന്റെ ഫൈനൽ ശനിയാഴ്ച വൈകീട്ട് 5.30ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കും. ഖത്തറിലെ ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന അമീർ കപ്പിന്റെ 54ാമത് എഡിഷനാണ് ഇത്തവണ വേദിയാകുന്നത്. ഖത്തറിലെ കരുത്തരായ അൽ സദ്ദും അൽ ഗറാഫയും വാശിയേറിയ കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും. ഖത്തറിലെ രണ്ട് പ്രമുഖ ക്ലബുകൾ തമ്മിലുള്ള പോരാട്ടം ആരാധകർക്ക് ആവേശകരമായ ഒരു ഫുട്ബാൾ വിരുന്നായിരിക്കുമെന്ന് ഉറപ്പാണ്.
മികച്ച സുരക്ഷാ ക്രമീകരണങ്ങളും വിപുലമായ സജ്ജീകരണങ്ങളുമാണ് അമീർ കപ്പിനായി ഒരുക്കിയിരിക്കുന്നതെന്നും ഫൈനൽ മത്സരത്തിന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം സജ്ജമാണെന്നും ഖത്തർ ഫുട്ബാൾ അസോസിയേഷൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മത്സരദിവസം ഉച്ചക്ക് 2.30ന് സ്റ്റേഡിയം ഗേറ്റുകൾ തുറക്കും. മത്സരത്തിന് മുന്നോടിയായി ഖത്തറിന്റെ പാരമ്പര്യവും സംസ്കാരവും വൈവിധ്യമാർന്ന വിനോദ -സാംസ്കാരിക പരിപാടികളും ഒരുക്കി വിപുലമായ ഫാൻ സോണും ഒരുക്കുന്നുണ്ട്. മത്സരത്തോടനുബന്ധിച്ച് നടക്കുന്ന ലൈവ് നറുക്കെടുപ്പിലൂടെ ഫുട്ബാൾ ആരാധകർക്ക് വലിയ സമ്മാനങ്ങൾ നേടാൻ അവസരമൊരുക്കിയിട്ടുണ്ട്. കാറുകൾ, ട്രാവൽ പാക്കേജുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കാഷ് പ്രൈസുകൾ എന്നിവയാണ് വിജയികളെ കാത്തിരിക്കുന്നത്.
മത്സരത്തിന്റെ ടിക്കറ്റുകൾ ക്യു.എഫ്.എ വെബ്സൈറ്റിലോ tickets.roadtoqatar.qa എന്ന ലിങ്കിലോ ലഭ്യമാണ്. 10 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ഒരാൾക്ക് പരമാവധി 6 ടിക്കറ്റുകൾ വരെ വാങ്ങാം. ടിക്കറ്റുകൾ മേയ് ഏഴു മുതൽ 'റോഡ് ടു ഖത്തർ' ആപ്പ് വഴി ലഭ്യമാകും. ഭിന്നശേഷിക്കാർക്കുള്ള ടിക്കറ്റുകൾക്കായി accessibility.tickets@sc.qa എന്ന മെയിലിൽ ബന്ധപ്പെടാവുന്നതാണ്. മത്സരത്തിലേക്ക് എല്ലാ കായികപ്രേമികളെയും ക്ഷണിക്കുന്നതായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

