ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധം
text_fieldsദോഹ: ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിച്ച് ഖത്തർ. അന്താരാഷ്ട്ര സമാധാന, സുരക്ഷ വെല്ലുവിളികൾ നേരിടുന്നതിനും മാനുഷിക പ്രതിസന്ധികൾ കൂടുതൽ വഷളാക്കുന്ന ഘടകങ്ങളെ അഭിമുഖീകരിക്കുന്നതിനും രാജ്യം മുൻഗണന നൽകുമെന്നും ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതിയിൽ ഖത്തർ വ്യക്തമാക്കി.
പട്ടിണിയും ഭക്ഷ്യക്കമ്മിയും നേരിടുന്നതിൽ ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് ഖത്തർ തങ്ങളുടെ അന്താരാഷ്ട്ര മാനുഷിക സഹായപ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്നും ഭക്ഷ്യ സുരക്ഷയടക്കമുള്ള പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്നതിൽ അന്താരാഷ്ട്ര സംഘടനകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണ് ഉത്തമമെന്നും ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സമാധാനം, സുരക്ഷ, സംഘട്ടനങ്ങൾ, ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ സുരക്ഷ സമിതി വിളിച്ചുചേർത്ത യോഗത്തിൽ ന്യൂയോർക്കിലെ ഖത്തർ സ്ഥിരംപ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻത് സൈഫ് ആൽഥാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സായുധ സംഘട്ടനങ്ങൾ, സാമ്പത്തിക ഞെരുക്കങ്ങൾ, ഊർജപ്രതിസന്ധി, കോവിഡ് മഹാമാരി കാരണമുണ്ടായ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയെല്ലാം ഭക്ഷ്യ സുരക്ഷക്ക് വെല്ലുവിളിയായി തുടരുന്നുവെന്നും ശൈഖ അൽയാ ആൽഥാനി സൂചിപ്പിച്ചു.
ഊർജ പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി എന്നിവകാരണം ഭക്ഷ്യ അരക്ഷിതാവസ്ഥയിലെത്തിയ രാജ്യങ്ങളുടെ എണ്ണം 69 ആയി ഉയർന്നു. അറബ് മേഖലയിൽ നിന്നുള്ള രാജ്യങ്ങളാണ് ഇതിലധികമെന്നും അവർ ചൂണ്ടിക്കാട്ടി. യമനിൽ ക്ഷാമവും പട്ടിണിയും കാരണം ദുരിതത്തിലായ 70 ലക്ഷംവരുന്ന ജനതയെ സഹായിക്കുന്നതിനായി ഖത്തർ ഡെവലപ്മെൻറ് ഫണ്ടും വേൾഡ് ഫുഡ് േപ്രാഗ്രാമും കഴിഞ്ഞ നവംബറിൽ 90 ദശലക്ഷം ഡോളറിന്‍റെ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ അഫ്ഗാനിലേക്ക് ഖത്തറിെൻറ പ്രത്യേക സഹായം തുടരുന്നുണ്ട്. ഭക്ഷ്യസഹായം, മെഡിക്കൽ എന്നിവയെല്ലാം ഇതിലുൾപ്പെടും. ആയിരക്കണക്കിനാളുകളെയാണ് കാബൂൾ വിമാനത്താവളത്തിൽ നിന്നും ഖത്തർ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഈ പ്രക്രിയ ഇന്നും തുടരുന്നുണ്ട് -ഖത്തർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.