ഖത്തറിന് ത്രസിപ്പിക്കുന്ന ജയം
text_fieldsദോഹ: രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഖത്തറിന് ഉജ്വല വിജയം. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫെലിക്സ് സാഞ്ചസും കുട്ടികളും ഇക്വഡോറിനെ തകർത്തത്. സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഇരമ്പിയെത്തിയ കാണികളെ ഹസൻ അൽ ഹൈദൂസും സംഘവും നിരാശരാക്കിയില്ല.
റാങ്കിംഗിൽ ഏറെ മുന്നിലുള്ള ലാറ്റിനമേരിക്കക്കാർക്കെതിരെ തുടക്കം മുതൽ ആക്രമണാത്മക ഫുട്ബോളാണ് അന്നാബികൾ പുറത്തെടുത്ത്. ഹസൻ അൽ ഹൈദൂസും അക്രം അഫീഫും മുഇസ് അലിയും ഇരമ്പിയാർത്തപ്പോൾ ഇക്വഡോർ പ്രതിരോധം വിറച്ചു. തുടർച്ചയായ ആക്രമണത്തിെൻറ ഫലം 32ാം മിനുട്ടിൽ ലഭിച്ചു.
ഫ്രീകിക്ക് വഴിയാണ് ഖത്തറിെൻറ ആദ്യ ഗോൾ പിറന്നത്. കിക്കെടുത്ത ഹസൻ അൽ ഹൈദൂസ് പന്ത് മുഇസ് അലിക്ക് കൈമാറുകയും മുഇസ് അലി ബോക്സിൽ മാർക് ചെയ്യപ്പെടാതെ നിന്നിരുന്ന അക്രം അഫീഫിന് നൽകുകയും ചെയ്തു. അഫീഫിന് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളൂ. സ്കോർ 1–0.
ആദ്യ ഗോളിെൻറ ആഘാതം വിട്ടുമാറും മുമ്പേ ഇക്വഡോർ രണ്ടാം ഗോളും വഴങ്ങി. പന്തുമായി ഒറ്റക്ക് മുന്നേറിയ യുവതാരം മുഇസ് അലി ബോക്സിന് പുറത്ത് നിന്നുതിർത്ത ഷോട്ട് ഗോളിയെ കബളിപ്പിച്ച് ഇടത്ത് പോസ്റ്റിനെ ചാരി വല ചലിപ്പിച്ചു. സ്കോർ 2–0. ഇടക്ക് ഇക്വഡോർ പ്രത്യാക്രണം കനപ്പിച്ചെങ്കിലും ഖത്തർ പ്രതിരോധനിര ഉരുക്കുകോട്ട കെട്ടി നിലയുറപ്പിച്ചു. രണ്ട് ഗോളിെൻറ ലീഡോടെ ഒന്നാം പകുതി അവസാനിച്ചു.
രണ്ടാം പകുതിയിൽ തന്ത്രം മാറ്റിയിറങ്ങിയ ഇക്വഡോർ നിരന്തരം ഖത്തർ ഗോൾ മുഖത്ത് ഭീഷണിയുയർത്തി. സൂപ്പർ താരം വലൻസിയയും കാവലോസും പലപ്പോഴും ഗോൾ മുഖത്തെത്തി. ഇതിനിടെ ഖത്തർ മൂന്നാം ഗോൾ നേടി. ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ക്യാപ്റ്റൻ ഹസൻ അൽ ഹൈദൂസ് അനായാസം ലക്ഷ്യം കണ്ടു. 66ാം മിനുട്ടിൽ ഇക്വഡോർ ഒരു ഗോൾ മടക്കി. വലൻസിയയാണ് ലക്ഷ്യം കണ്ടത്. 68ാം മിനുട്ടിൽ അലി മുഇസ് അലി ഖത്തറിനായി നാലാം ഗോൾ നേടി.
നാല് മിനുട്ട് പിന്നിട്ടപ്പോൾ വലൻസിയ രണ്ടാം ഗോളും നേടി. ഇത് ഖത്തരി ക്യാമ്പിൽ ആശങ്ക പടർത്തിയെങ്കിലും പ്രതിരോധം കനപ്പിച്ചതിനാൽ മത്സരം ഖത്തറിനൊപ്പം തന്നെയായിരുന്നു. കാണികളുടെ നിറഞ്ഞ പിന്തുണയും കൂടിയായപ്പോൾ ഇക്വഡോർ തളർന്നു. 89ാം മിനുട്ടിൽ ഇക്വഡോർ മൂന്നാം ഗോളും നേടിയതോടെ ഗോൾ വ്യത്യാസം കുറഞ്ഞു. ഇതിനിടയിൽ 73ാം മിനുട്ടിൽ ഇറാസോയും 90ാം മിനുട്ടിൽ വലൻസിയയും ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ ഒമ്പത് പേരുമായാണ് ഇക്വഡോർ ടീമംഗങ്ങൾ മത്സരം പൂർത്തിയാക്കിയത്. 16ന് താഷ്കെൻറിൽ ഉസ്ബെക്കിസ്ഥാനെതിരെ ഇറങ്ങുന്ന ഖത്തറിന് ആത്മവിശ്വാസമേകുന്നതായിരിക്കും ഇക്വഡോറിനെതിരെയുള്ള വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.