ഉപരോധം വ്യവസായ മേഖലയിൽ ഉണർവ് സൃഷ്ടിച്ചു
text_fieldsദോഹ: രാജ്യത്തിന് മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഉപരോധം നിരവധി പുതിയ വ്യവസായ സംരഭങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണമായതായി വാണിജ്യ–വ്യവസായ വകുപ്പ് വ്യക്തമാക്കി. ഹാർഡ്വെയർ ഉൽപന്നങ്ങൾ, സ്പെയർ പാർട്സുകൾ, മരുന്നുകൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിരവധി പുതിയ സംരഭങ്ങളാണ് ഇക്കാലയളവിൽ ആരംഭിച്ചത്. ഔദ്യേഗിക തലത്തിൽ ലഭിച്ച വൻ പിന്തുണയാണ് പല സംരഭങ്ങളുടെ പിന്നിലെയും പ്രചോദനം.
കാർഷിക മേഖലയിൽ മാത്രം 26 ബില്യൻ റിയാലിെൻറ നിക്ഷേപം ഇതിനകം ഇറക്കി ക്കഴിഞ്ഞതായി ബന്ധപ്പെട്ടവർ അറിയിച്ചു. ആഭ്യന്തര ഉൽപാദനത്തെ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി 80 പുതിയ വ്യവസായ യൂണിറ്റുകൾ സ്ഥാപിതമായതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. 2022 ലോകകപ്പിന് വേണ്ട ചില കസേരകളടക്കമുള്ള ചില ഉപകരണങ്ങൾ നിർമിക്കാൻ വേണ്ട നിർമാണ യൂണിറ്റുകളും ഉടൻ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ലോജിസ്റ്റിക് മേഖലയിൽ 880 നിക്ഷേപകർ ഇതിനകം തന്നെ ഇവിടെ എത്തിക്കഴിഞ്ഞു. ഭക്ഷ്യമേഖലയിൽ നിരവധി പുതിയ ഉൽപ്പാദക യൂണിറ്റുകൾ ആരംഭിച്ചതിന് പുറമെ നിരവധി അവശ്യ സാധനങ്ങളുടെ നിർമാണത്തിന് തുടക്കം കുറിച്ചതായും വാണിജ്യ വകുപ്പ് വ്യക്തമാക്കി.
ഹമദ് രാജ്യാന്തര തുറമുഖം ഈ മേഖലക്ക് വലിയ പിന്തുണയാണ് നൽകിയത്. അയൽ രാജ്യങ്ങളുടെ തുറമുഖങ്ങളൊന്നും ഉപയോഗിക്കാതെ തന്നെ ഹമദ് തുറമുഖത്തേക്ക് നേരിട്ട് ചരക്കുകൾ എത്തിക്കാൻ കഴിയുകയെന്നത് തന്നെ വലിയ നേട്ടമാണ്. ആഭ്യന്തര ആവശ്യങ്ങൾക്കുള്ള പ്ലാസ്റ്റിക് സാധനങ്ങൾ 60 ശതമാനം വരെ ഇവിടെ തന്നെയാണ് നിർമിക്കുന്നത്. നേരത്തെ അയൽ രാജ്യങ്ങളെ ആശ്രയിക്കുകയായിരുന്നു പതിവ്. ഉപരോധം രാജ്യത്തെ സ്വയം പര്യാപ്തതയെ സംബന്ധിച്ചുള്ള ബോധം ഉണ്ടാക്കി. ഇത് വലിയ നേട്ടമായാണ് കാണുന്നത്. അവശ്യ സാധനങ്ങൾക്ക് അയൽ രാജ്യങ്ങളെ അവലംബിച്ചിരുന്ന അവസ്ഥയിൽ നിന്ന് പൂർണമായി മാറാൻ ഉപരോധം സഹായിച്ചതായി പ്രമുഖ വ്യാപാരി ഇബ്രാഹീം അൽമുഹന്നദി അഭിപ്രായപ്പെട്ടു. വിവിധ മേഖലയിൽ സർക്കാർ തലത്തിൽ നൽകിയ പിന്തുണയാണ് പ്രധാനമായും പുതിയ സംരഭങ്ങൾ തുടങ്ങാൻ സഹായകമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.