ദോഹ: ഏഴു ദിവസത്തിനുള്ളില്‍ പിയറി ഡാനിയേല്‍ കാൽനടയായി ചുറ്റിയത് 475 കിലോമീറ്റര്‍. അതായത് ഖത്തർ മുഴുവൻ അദ്ദേഹം ഒാടിയും നടന്നും ചുറ്റി. ഏഴുദിവസവും നാലര മണിക്കൂറില്‍ താഴെയായിരുന്നു ഉറക്കം. മിക്ക രാത്രികളിലും രണ്ടു മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്. ഈ ഓട്ടത്തിനിടെ 48,000 കലോറിയാണ് അദ്ദേഹം ഇല്ലാതാക്കിയത്. വസ്്ത്രങ്ങളും അത്യാവശ്യ വസ്തുക്കളും ഒപ്പമുണ്ടായിരുന്നു. പിയറിയെ പിന്തുണക്കുന്നവര്‍ക്കായി ആസ്പെയര് സോണിെൻറ ഐ ടി ടീം ട്രാക്കിംഗ് പോര്‍ട്ടല്‍ വികസിപ്പിച്ചിരുന്നു.
പിയറി ഓടുന്ന വഴികളും അദ്ദേഹം പൂര്‍ത്തിയാക്കിയ ദൂരവും വേഗതയും മനസിലാക്കുന്നതിനായിരുന്നു ഇത്. ഖത്തറിലെ താമസക്കാരനും ഫ്രഞ്ച് സ്വദേശിയുമാണ് പിയറി. രാജ്യത്തിെൻറ പ്രകൃതി ഭംഗിയും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു പിയറിയുടെ ഓട്ടം. റണ്‍ എറൗണ്ട് ഖത്തര്‍ എന്ന പേരില്‍ കത്താറയില്നിന്നാണ് തുടങ്ങിയത്. കഴിഞ്ഞദിവസം കത്താറയില്‍ തന്നെ പൂര്‍ത്തിയാക്കി.
ഒന്നാം ദിനം പിയറി 55 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ദഖീറ പോര്‍ട്ടില്‍ ഓട്ടം അവസാനിപ്പിച്ചു. അവസാന ദിവസം സീലൈന്‍ റിസോര്‍ട്ടില്‍ നിന്നും കത്താറയിലേക്ക് 60 കിലോമീറ്ററും ഓട്ടം പൂര്‍ത്തിയാക്കി.