ഖത്തർ-ജി.സി.സി വ്യാപാരം പുതിയ ഉയരങ്ങളിലേക്ക്
text_fieldsദോഹ: ഖത്തറും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലെത്തിയതോടെ വ്യാപാര മേഖലയിലും പ്രതിഫലിക്കുന്നു. ഖത്തറും ജി.സി.സിയിലെ മറ്റു രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവയുമായുള്ള വ്യാപാര അളവ് 2022ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ 85 ശതമാനമായി വർധിച്ചു. കൂടാതെ 2022 ആദ്യ പാദത്തിലെ വ്യാപാര അളവ് മുൻവർഷത്തെ മൊത്തം വ്യാപാര അളവിനേക്കാൾ ഗണ്യമായി വർധിച്ചിട്ടുമുണ്ട്.
ഖത്തറും ജി.സി.സി രാജ്യങ്ങളും തമ്മിൽ 2021ൽ 19.2 ബില്യൻ റിയാലിന്റെ വ്യാപാരമായിരുന്നു നടന്നത്. 2022ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ മാത്രം ഇത് 30.88 ബില്യൻ റിയാലായി വർധിച്ചു. ജി.സി.സി രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയും വ്യാപാരത്തിൽ കൂടുതൽ ഉത്തേജനമുണ്ടാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമീഷൻ ഫോർ വെസ്റ്റേൺ ഏഷ്യ പുറത്തിറക്കിയ അറബ് മേഖലയിലെ സാമ്പത്തിക സാമൂഹിക വികസന സർവേയുടെ ഏറ്റവും പുതിയ പതിപ്പിൽ 2023ൽ പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥ 4.5 ശതമാനവും 3.4 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
2022ന്റെ മൂന്നാം പാദത്തിൽ ഖത്തറിന്റെ മൊത്തം കയറ്റുമതിയുടെ മൂല്യം (ആഭ്യന്തര വസ്തുക്കളുടെ കയറ്റുമതിയും പുനർകയറ്റുമതിയും ഉൾപ്പെടെ) 138.8 ബില്യൻ ആയിരുന്നു. 2021ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 68 ശതമാനം വർധനവാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. 2022ന്റെ മൂന്നാം പാദത്തിൽ ഖത്തറിന്റെ ഇറക്കുമതി മൂല്യം 31.5 ബില്യൻ റിയാൽ ആയിരുന്നു. 2021ലെ മൂന്നാം പാദത്തിലെ ഇറക്കുമതിയുമായി താരതമ്യം ചെയ്യുമ്പോൾ 6.7 ബില്യൻ റിയാലിന്റെ 27.1 ശതമാനം വർധന കണക്കാക്കിയിട്ടുണ്ട്.
ലോകകപ്പിന് ശേഷമുള്ള വിവിധ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾക്കും ഇവൻറുകൾക്കും ആതിഥേയത്വം വഹിക്കാൻ തയാറെടുക്കുന്ന ഖത്തർ, വിനോദസഞ്ചാരികളുടെ പ്രിയ ഇടങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

