ഒമാൻ-ഇറാൻ ചർച്ചകൾക്ക് ഖത്തറിന്റെ പൂർണ പിന്തുണ
text_fieldsദോഹ: ഒമാനും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഫോണിൽ ചർച്ച നടത്തി.
വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. പ്രാദേശികമായ സുപ്രധാന സംഭവവികാസങ്ങളും ചർച്ചയിൽ വിഷയമായി. പ്രത്യേകിച്ച്, ഹുർമുസ് കടലിടുക്കിലൂടെ താൽക്കാലികമായി ഒരു പൊതു ഗതാഗത പാത സ്ഥാപിക്കുന്നതിനും കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാനുമുള്ള സംയുക്ത പദ്ധതിയെക്കുറിച്ചും ഒമാനും ഇറാനും തമ്മിൽ നടന്നു വരുന്ന ചർച്ചകൾ ഇരുമന്ത്രിമാരും വിലയിരുത്തി.
ഘട്ടംഘട്ടമായുള്ള ഒരു ചട്ടക്കൂട് രൂപീകരിക്കുന്നതിനാണ് ഒമാനും ഇറാനും നിലവിൽ ശ്രമിക്കുന്നത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും സുസ്ഥിരത ഉറപ്പാക്കാനുമായി ഒമാൻ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ ഖത്തർ പ്രധാനമന്ത്രി പ്രശംസിച്ചു. ഒമാന്റെ ഇത്തരം സമാധാന ശ്രമങ്ങൾക്ക് ഖത്തറിന്റെ പൂർണ പിന്തുണ അദ്ദേഹം അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

