സിറിയക്ക് പിന്തുണയുമായി അമീറിന്റെ സന്ദർശനം
text_fields1. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും സിറിയൻ പ്രസിഡന്റ് അബു മുഹമ്മദ് അൽ ജൂലാനിയും ഹസ്തദാനം ചെയ്യുന്നു
2. ഡമസ്കസിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സിറിയൻ പ്രസിഡന്റ് അബു മുഹമ്മദ് അൽ ജൂലാനിക്കൊപ്പം
ദോഹ: പുതിയ ഭരണകൂടം അധികാരമേറ്റെടുത്ത സിറിയയുമായി സൗഹൃദം ദൃഢമാക്കി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സന്ദർശനം. ബശ്ശാറുൽ അസദ് രാജ്യം വിട്ടതിനു പിന്നാലെ ഒരു അറബ് രാഷ്ട്രത്തലവന്റെ ആദ്യ സന്ദർശനമായാണ് ഖത്തർ അമീർ വ്യാഴാഴ്ച ഡമസ്കസിലെത്തിയത്. അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിറിയൻ ഭരണത്തലവൻ അബു മുഹമ്മദ് അൽ ജൂലാനിയുടെ നേതൃത്വത്തിൽ അമീറിന് ഉജ്ജ്വല വരവേൽപ്പൊരുക്കി.
ഡമസ്കസിലെ പീപ്ള്‍സ് പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ഖത്തറിന്റെ എല്ലാ സഹകരണവും അമീർ വാഗ്ദാനം ചെയ്തു. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന പുതിയ സര്‍ക്കാര്‍ നിലവില്‍ വരേണ്ടതിന്റെ ആവശ്യകതയും സിറിയന്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
സുസ്ഥിരതയും വികസനസ്വപ്നങ്ങളും നിറവേറ്റാന്‍ ഇത് അനിവാര്യമാണ്. വൈകാതെ തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുമെന്നും അമീര്‍ വ്യക്തമാക്കി.
സിറിയയിലെ അധികാര മാറ്റത്തിന് വിജയകരമായി നേതൃത്വം നൽകുകയും, അധികാര കൈമാറ്റകാലയളവിലെ ഭരണസമിതിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത അബു മുഹമ്മദ് ജൂലാനിയെ അമീർ അഭിനന്ദിച്ചു.
രണ്ടാഴ്ച മുമ്പ് ഖത്തറ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും സിറിയ സന്ദർശിച്ചിരുന്നു. അമിരി ദിവാൻ ചീഫ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫി, ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, വിദ്യാഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ, വിദേശകാര്യസഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽഅസീസ് ബിൻ സാലിഹ് അൽ ഖുലൈഫി ഉൾപ്പെടെ ഉന്നത സംഘവും സന്ദർശനത്തിൽ അമീറിനെ അനുഗമിച്ചു.
വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചകളിൽ ധാരണയായി. പ്രസിഡന്റിന്റെ ഉച്ച വിരുന്നിൽ പങ്കെടുത്ത ശേഷം വൈകീട്ടോടെ തന്നെ അമീർ ദോഹയിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

