ഖത്തർ: വ്യത്യസ്ത പെരുന്നാൾ; വീടുകളിലിരുന്ന് ആഘോഷിക്കണം
text_fieldsദോഹ: ഖത്തറിൽ കോവിഡ്–19 വ്യാപനം അതിെൻറ ഉയർന്ന ഘട്ടത്തിൽ തന്നെയാണെന്നും ഈ വർഷത്തെ ഈദ് വ്യത്യസ്തമായിരിക്കുമെന്നും എല്ലാവരും അവരവരുടെ വീടുകളിലിരുന്ന് ഈദ് ആഘോഷിക്കണമെന്നും ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹ അധ്യക്ഷൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ ആഹ്വാനം ചെയ്തു. ഈദ് ദിവസങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി എല്ലാവരും വീടുകളിൽ തന്നെ കഴിയണമെന്നും എല്ലാ ഒത്തുചേരലുകളും നിർബന്ധമായും ഒഴിവാക്കണമെന്നും ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗതമായി കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കൂടിച്ചേരാനും ആഘോഷിക്കാനുമുള്ള സന്ദർഭമാണ് ഈദ് ദിനങ്ങൾ. എന്നാൽ ഈ വർഷത്തെ ഈദ് വ്യത്യസ്തമായിരിക്കണം. എല്ലാവരും വീടുകളിൽ തന്നെ അവധി ചെലവഴിക്കുക. അനിവാര്യ സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങുക, അതോടൊപ്പം സാമൂഹിക അകലം പാലിക്കാനും മറ്റു മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ശ്രദ്ധിക്കണമെന്നും ഡോ. അൽ ഖാൽ വിശദീകരിച്ചു.
കോവിഡ്–19 വ്യാപനം സ്വദേശികൾക്കും പ്രവാസികൾക്കും ഇടയിൽ വർധിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാമൂഹിക വ്യാപനമടക്കമുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ചയാണ് ഇതിന് പ്രധാന കാരണം. ഒഴിവാക്കണമെന്ന് നിർദേശങ്ങൾ നൽകിയിട്ടും ഈ റമദാനിൽ ഇഫ്താർ സമയങ്ങളിൽ ജനങ്ങളധികവും ഒത്തുചേർന്നു. ഇത്ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
35 ശതമാനം രോഗികളും 34 വയസിന് താഴെയുള്ളവർ
രാജ്യത്തെ കോവിഡ്–19 കേസുകളിൽ 35 ശതമാനവും 25നും 34നും വയസ്സിനിടക്കുള്ളവരിലാണ്. രാജ്യത്തെ കോവിഡ്–19 കേസുകൾ ഉയർന്ന നിലയിൽ തന്നെയാണുള്ളത്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ അധികവും 45നും 54നും വയസ്സിനിടയിലുള്ള രോഗികളാണ്. 74 രോഗികൾക്കാണ് വെൻറിലേറ്റർ ആവശ്യമായി വന്നിട്ടുള്ളത്, ഇത് തീവ്ര പരിചരണ വിഭാഗത്തിലെ 43 ശതമാനം വരും.
കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പട്ടിരിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, മറ്റുള്ളവർ തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുകയാണ്. ഓരോ ദിവസവും കോവിഡ്–19 രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലെ വർധനവ് ആശാവഹമാണ്. ഇതിനകം 7288 പേർ രോഗമുക്തി നേടിയതായും ഡോ. അൽ ഖാൽ ചൂണ്ടിക്കാട്ടി.
റമദാനിലടക്കം ഒത്തുചേർന്നത് വിനയായി
ഖത്തറിലെ രോഗികളിലധികവും നേരിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരാണ്. രോഗലക്ഷണങ്ങൾ കൂടുതലായി അനുഭവപ്പെടുന്നവരെ അതീവ ശ്രദ്ധയോടെയാണ് പരിചരിക്കുന്നു. കഴിഞ്ഞ ആഴ്ചകളിൽ പ്രതിദിനം 20 കോവിഡ്–19 രോഗികളെയെങ്കിലും രോഗ തീവ്രത കണക്കിലെടുത്ത് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
അതേസമയം, ഒരേ കുടുംബത്തിൽ തന്നെ നിരവധി പേർക്ക് കോവിഡ്–19 ബാധിച്ച കൂടുതൽ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. റമദാനിലെ പരസ്പരമുള്ള സന്ദർശനങ്ങളും ഒത്തുചേരലുമാണ് ഇതിന് പ്രധാന കാരണം. ഈ മഹാമാരിയെ തുരത്തുന്നതിൽ നമുക്ക് ഓരോരുത്തർക്കും അവരുടേതായ പങ്ക് നിർവഹിക്കാനുണ്ട്. ആരോഗ്യമേഖലയുമായി ചേർന്ന് പൊതുജനങ്ങൾ ഇതിനായി പ്രവർത്തിക്കണം. ഭരണകൂടം പുറത്തിറക്കിയ ഇഹ്തിറാസ് ആപ്ലിക്കേഷൻ കോവിഡ്–19 വ്യാപനം തടയുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുവെന്ന് തെളിഞ്ഞതാണ്. രണ്ട് പേരിൽ കൂടുതൽ കാറിൽ യാത്ര ചെയ്യരുതെന്ന നിർദേശം കർശനമായി പാലിക്കണം. കാറിലെ ആർക്കെങ്കിലും വൈറസ് ബാധ ഉണ്ടെങ്കിൽ അതെല്ലാവരിലേക്കും പകരാനിത് ഇടയാക്കും.
മറ്റ് ദീർഘകാല രോഗമുള്ളവർ ഏറെ ശ്രദ്ധിക്കണം
സാധാരണ കോവിഡ്–19 രോഗികളിൽ നിന്നും വ്യത്യസ്തമായി വിട്ടുമാറാത്ത രോഗങ്ങളുള്ളവരിൽ കോവിഡ്–19 ബാധിച്ചാൽ രോഗീപരിരക്ഷ ഏറെ പ്രയാസമേറിയതാണെന്നും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ പകുതിയോളം പേരും ഒന്നോ അതിലധികമോ മാറാ രോഗങ്ങളുള്ളവരാണെന്നും പകർച്ചവ്യാധി ചികിത്സാ കേന്ദ്രം മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി പറഞ്ഞു.
മാറാ രോഗങ്ങളുള്ളവരുടെ ആരോഗ്യ പ്രതിരോധ സംവിധാനത്തെ ദുർബലമാക്കുന്നു. കോവിഡ്–19 പോലെയുള്ള വൈറസ് ബാധ ഏൽക്കുന്നതോടെ പ്രതിരോധ സംവിധാനം കൂടുതൽ മോശമായ സാഹചര്യത്തിലേക്കാണ് നീങ്ങുക. രോഗ ലക്ഷണങ്ങൾ പ്രകടമാകാത്ത രോഗികളിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും ഇവരിൽ രോഗലക്ഷണം. രാജ്യത്തെ കോവിഡ്–19 രോഗികളിലധികവും രോഗലക്ഷണങ്ങൾ പ്രകടമാകാത്തവരാണ്. രാജ്യത്തെ രോഗികളിൽ 94 ശതമാനവും നേരിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരോ രോഗലക്ഷണങ്ങളില്ലാത്തവരോ ആണെന്നും വാർത്താസമ്മേളനത്തിൽ ഡോ. അൽ മസ്ലമാനി ചൂണ്ടിക്കാട്ടി.
കോവിഡ്–19 ചികിത്സാ രംഗത്ത് പ്ലാസ്മാ ചികിത്സാ രീതി വിജയകരമായി മുന്നേറുകയാണ്. പ്ലാസ്മ ചികിത്സയിൽ പ്രതീക്ഷയുണ്ട്. ഇതുവരെയായി 100ലധികം രോഗികളാണ് പ്ലാസ്മ സ്വീകരിച്ചത്. കോവിഡ്–19 രോഗമുക്തി നേടിയ 96 പേരാണ് ഇതുവരെ പ്ലാസ്മ ദാനം ചെയ്തത്. ഓരോ ആഴ്ചയിലും പ്ലാസ്മ ദാനം ചെയ്യാൻ മുന്നോട്ട് വരുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇത് േപ്രാത്സാഹജനകമാണ്.
ഗുരുതരാവസ്ഥയിലുള്ളവർ ഹസം മിബൈരീക് ജനറൽ ആശുപത്രിയിൽ
ഹസം മിബൈരീക് ജനറൽ ആശുപത്രിയിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികൾ അധികവും ചികിത്സയിലുള്ളത്.അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ഇ സി എം ഒ (എക്സ്ട്രാ കോർപറൽ മെംേബ്രൻ ഓക്സിജനേഷൻ) തെറാപ്പി ആവശ്യമായി വരുന്നുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മെക്കാനിക്കൽ വെൻറിലേഷൻ ചികിത്സയാണ് നൽകുന്നതെന്നും ഡോ. അൽ മസ്ലമാനി പറഞ്ഞു.
മാറാരോഗങ്ങളുള്ള വ്യക്തികളിൽ കോവിഡ്–19 ബാധിക്കുന്നത് മറ്റുള്ള രോഗികളേക്കാൾ വ്യത്യസ്തമാണ്. ഇവർ കഴിയുന്നതും വീടുകൾക്ക് വെളിയിലിറങ്ങാതെ സാമൂഹിക അകലം പാലിച്ച് വീടുകളിൽ തന്നെ കഴിയണം. വൈറസ് ബാധ ഏൽക്കുന്നത് ഒഴിവാക്കാൻ കഴിയുന്നത്ര സുരക്ഷാ മുൻകരുതലുകൾ പാലിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.