ഹുർമുസിൽ യു.എ.ഇ കപ്പലുകൾക്ക് നേരെ ആക്രമണം: ഖത്തർ അപലപിച്ചു
text_fieldsദോഹ: ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യു.എ.ഇയുടെ അഡ്നോക് കമ്പനിയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും സമുദ്ര സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് വ്യക്തമാക്കിയ ഖത്തർ, സമ്മർദ തന്ത്രങ്ങൾക്കായി ഹുർമുസ് കടലിടുക്കിനെ ദുരുപയോഗം ചെയ്യുന്നതിനെ ശക്തമായി എതിർത്തു. യു.എൻ രക്ഷാസമിതിയുടെ 2817-ാം നമ്പർ പ്രമേയത്തിന്റെ ലംഘനമാണിത്. ഹുർമുസ് കടലിടുക്ക് അടച്ചിടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. യാതൊരു ഉപാധികളുമില്ലാതെ അത് തുറന്നു നൽകണം.
ആഗോള സമ്പദ്‌വ്യവസ്ഥക്കും മേഖലയിലെ രാജ്യങ്ങളുടെ താൽപര്യങ്ങൾക്കും നിർണായകമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. യു.എ.ഇക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഖത്തർ, തങ്ങളുടെ ആസ്തികളും പരമാധികാരവും സംരക്ഷിക്കുന്നതിനായി യു.എ.ഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

