കരുണയുടെ സ്നേഹസ്പർശം; ജൂലൈ വരെ ഖത്തർ ചാരിറ്റി ചെലവഴിച്ചത് 80.9 കോടി റിയാൽ
text_fieldsഖത്തർ ചാരിറ്റിയുടെ ദുരിതാശ്വാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ
ദോഹ: യുദ്ധങ്ങളും മറ്റ് പ്രകൃതി ദുരന്തങ്ങളും മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനതക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി ഖത്തർ. 2026 ജനുവരി മുതൽ ജൂലൈ വരെയുള്ള ഏഴ് മാസത്തിനിടെ ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ 80.9 കോടി ഖത്തറി റിയാലിന്റെ മാനുഷിക -വികസന പദ്ധതികളാണ് ലോകമെമ്പാടുമായി നടപ്പാക്കിയത്. ഖത്തറിലെ ഉദാരമതികളായ ജീവകാരുണ്യ ദാതാക്കളുടെ പിന്തുണയോടെ നടപ്പാക്കിയ പദ്ധതികളിലൂടെ 44 രാജ്യങ്ങളിലായി ഒരു കോടിയിലധികം പേർക്ക് സഹായം ലഭിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 31 രാജ്യങ്ങളിലായി 23.6 കോടിയിലധികം റിയാലിന്റെ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ പൂർത്തിയാക്കിയത്. 58 ലക്ഷത്തോളം പേർക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിച്ചു. ഗസ്സ, സുഡാൻ, യമൻ, സൊമാലിയ, സിറിയ എന്നിവിടങ്ങളിലെ രൂക്ഷമായ മാനുഷിക പ്രതിസന്ധികൾക്ക് പുറമെ, റോഹിംഗ്യൻ അഭയാർത്ഥി പ്രശ്നങ്ങൾക്കും ഖത്തർ ചാരിറ്റി പ്രത്യേക മുൻഗണന നൽകി. അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും ഫലപ്രദമായും തീരുമാനങ്ങളെടുക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി പ്രത്യേകമായി ഇൻഫർമേഷൻ ആൻഡ് ക്രൈസിസ് മാനേജ്മെന്റ് സെന്ററിനും തുടക്കം കുറിച്ചു.
നാടിന്റെ പുനർനിർമാണവും ജനങ്ങളുടെ ശാക്തീകരണവും ലക്ഷ്യമിട്ട് 44 രാജ്യങ്ങളിലായി 57.3 കോടി റിയാൽ ചെലവിൽ 11,114 സുസ്ഥിര വികസന പദ്ധതികൾ പൂർത്തിയാക്കി. ശുദ്ധജല വിതരണം, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക ശാക്തീകരണം, ഭക്ഷ്യസുരക്ഷ, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിലായി നടപ്പാക്കിയ പദ്ധതികളിലൂടെ 42 ലക്ഷത്തിലധികം പേരുടെ ജീവിതത്തിലാണ് ഗുണപരമായ മാറ്റമുണ്ടായത്.
ഖത്തർ ചാരിറ്റിയുടെ പ്രധാന സാമൂഹിക ക്ഷേമ പദ്ധതിയായ 'റുഫാഖ' സംരംഭത്തിലൂടെ അനാഥർ, നിർദ്ധന കുടുംബങ്ങൾ, വിദ്യാർഥികൾ, ഭിന്നശേഷിക്കാർ എന്നിവരടക്കം 2,25,000ത്തിലധികം ആളുകൾക്ക് പ്രതിമാസ സ്പോൺസർഷിപ്പും സമഗ്ര സഹായവും നൽകിവരുന്നു. ഉപജീവനമാർഗം, വിദ്യാഭ്യാസം, വ്യക്തിപരവും ആത്മീയവുമായ വികാസം എന്നിവ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും വിദ്യാഭ്യാസത്തിനുമായി 'ഫുർഖാൻ' പദ്ധതി വഴി അറബിക്, ഖുർആൻ പഠന സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

