സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ഖത്തർ; ടൂറിസത്തിന്റെ വളർച്ചയിൽ വേനൽക്കാല വിനോദങ്ങൾക്കും സാംസ്കാരിക ഫെസ്റ്റിവലുകൾക്കും വലിയ പങ്ക്
text_fieldsഖത്തർ ടോയ് ഫെസ്റ്റിൽനിന്ന്, ദോഹയിലെ സൂഖ് വാഖിഫ്
ദോഹ: കഴിഞ്ഞ വർഷങ്ങളുടെ തുടർച്ചയായി വിനോദസഞ്ചാര മേഖലയിൽ ഖത്തറിന്റെ കുതിപ്പ് തുടരുകയാണ്. സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നായി1 ഖത്തർ മാറിയിട്ടുണ്ട്. വർധിച്ചുവരുന്ന സന്ദർശകരുടെ എണ്ണം, ടൂറിസം മേഖലയിലെ മികച്ച സേവനങ്ങൾ, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികൾ തുടങ്ങിയവയുടെ ഫലമായി ഖത്തറിന്റെ ടൂറിസം മേഖല അത്ഭുതപൂർവമായ മുന്നേറ്റം കൈവരിക്കുകയാണ്. ഇത് പൗരന്മാരെയും താമസക്കാരെയും ആഗോള സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്നു.
ആഭ്യന്തര ടൂറിസം വളർത്തുന്നതിൽ വേനൽക്കാല വിനോദങ്ങൾക്കും സാംസ്കാരിക ഫെസ്റ്റിവലുകൾക്കും വലിയ പങ്കുണ്ടെന്ന് വിദഗ്ധർ പങ്കുവെക്കുന്നു. ഈ പ്രവർത്തനങ്ങൾ വേനൽക്കാലത്ത് മാത്രം ഒതുങ്ങുന്നില്ലെന്നും, വർഷം മുഴുവൻ നീളുന്ന ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വലിയ തന്ത്രത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു.
അഭ്യന്തര -അന്തർദേശീയ സന്ദർശകരെ ആകർഷിക്കുന്നതിൽ ഫെസ്റ്റിവലുകൾക്ക് വലിയ സ്വാധീനമുണ്ടെന്ന് ഖത്തറിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ച യാത്രാ ടൂറിസം വിദഗ്ധനായ അയ്മൻ അൽ ഖുദ്വ അഭിപ്രായപ്പെട്ടു. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം 100,000ത്തിലധികം സന്ദർശകരെ ആകർഷിച്ച് വിജയകരമായ ഖത്തർ ടോയ് ഫെസ്റ്റിവലിന്റെ മൂന്നാമത്തെയും ഏറ്റവും വലിയ പതിപ്പ് നടന്നുവരുകയാണ്.55,000ത്തിലധികം സന്ദർശകരെത്തിയ റാസ് ബ്രൂഖ് വിന്റർ ഫെസ്റ്റിവൽ, 100,000-ത്തിലധികം പേർ പങ്കെടുത്ത ‘ഈറ്റ് ഓൾ’ റമദാൻ ഫെസ്റ്റിവലും വലിയ പങ്കാളിത്തത്തോടെ നടന്ന പരിപാടികളാണ്.
2025ലെ ചെറിയ പെരുന്നാൾ സമയത്ത് നടന്ന സ്കൈ ലുസൈൽ ഫെസ്റ്റിവലിൽ നാല് ദിവസങ്ങൾക്കുള്ളിൽ 340,000ത്തിലധികം ആളുകൾ ഭാഗമായി. ഈ വർഷം ആദ്യ മൂന്നു മാസങ്ങളിൽ മാത്രമായി 15 ലക്ഷം അന്താരാഷ്ട്ര സന്ദർശകർ രാജ്യത്ത് എത്തിയതായി ഖത്തർ ടൂറിസം പുറത്തുവിട്ട കണക്കുകൾ പറയുന്നു. പെരുന്നാൾ മുതൽ വിവിധ ടൂറിസം അനുബന്ധ പരിപാടികളും ആഘോഷങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന വിനോദ സഞ്ചാര പദ്ധതികൾ അവതരിപ്പിച്ചുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സന്ദർശകരെത്തിയത്.
ഖത്തർ ടൂറിസം മേയ് മാസത്തിൽ പുറത്തുവിട്ട കണക്കുപ്രകാരം സന്ദർശകരിൽ ഏറ്റവും കൂടുതൽ ജി.സി.സി രാജ്യങ്ങളിൽ നിന്നാണ്. 36 ശതമാനമാണ് ആറ് ജി.സി.സി രാജ്യങ്ങളിൽ നിന്നായി എത്തിയത്. യൂറോപ്പിൽനിന്ന് 28 ശതമാനം സന്ദർശകരും ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിൽനിന്ന് 20 ശതമാനം പേരും ഖത്തറിലെത്തി. വ്യോമ മാർഗം 51 ശതമാനം സന്ദർശകരാണ് ആദ്യ പാദത്തിലെത്തിയത്. കര അതിർത്തി വഴി 34 ശതമാനവും സമുദ്രമാർഗം 15 ശതമാനം പേരും രാജ്യത്തെത്തി.
മൂന്നുവർഷത്തിനിടെ ഏറ്റവും ഉയർന്ന അവധിക്കാല വരവ് ഈ വർഷത്തെ ഈദ് വേളയിലായിരുന്നു. എട്ട് ദിവസത്തിനുള്ളിൽ രണ്ടുലക്ഷത്തിലധികം സന്ദർശകരാണ് ഇവിടെയെത്തിയത്. 2024നെ അപേക്ഷിച്ച് 26 ശതമാനമാണ് വർധനവുണ്ടായത്. സന്ദർശകരിൽ ഏറ്റവും കൂടുതൽ (49 ശതമാനം) പേരും ജി.സി.സി രാജ്യങ്ങളിൽ നിന്നാണ്. ഹോട്ടൽ താമസ നിരക്കിലും 10 ശതമാനം വർധന ഇക്കാലയളവിൽ രേഖപ്പെടുത്തി.
വെബ്സമ്മിറ്റ് ഖത്തർ, ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ, ഖത്തർ ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവൽ എന്നിവയുൾപ്പെടെയുള്ള പ്രധാന പരിപാടികളും സന്ദർശകരെ വലിയ തോതിൽ ആകർഷിച്ചു. ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനത്തിന് 30,000ത്തോളം സന്ദർശകരാണെത്തിയത്. സീലൈൻ വില്ലേജിൽ 48000ത്തിലധികം ആളുകളും പങ്കെടുത്തതായി ഖത്തർ ടൂറിസത്തിന്റെ മേയിലെ കണക്കുകൾ പറയുന്നു.
ഈ ഫെസ്റ്റിവലുകൾ കേവലം വിനോദസഞ്ചാരങ്ങൾക്കുവേണ്ടി മാത്രമുള്ളതല്ല, പല പരിപാടികളും കുടുംബങ്ങൾക്കും കുട്ടികൾക്കും യുവാക്കൾക്കും വേണ്ടിയുള്ളതാണെന്നും ഖത്തറിലെ ജീവിതനിലവാരം വർധിപ്പിക്കുന്നതിൽ ടൂറിസത്തിന്റെ പങ്ക് വലുതാണെന്നും അയ്മൻ അൽ ഖുദ്വ ചൂണ്ടിക്കാട്ടി. ഖത്തർ ടൂറിസം മേഖലയെയും പൊതു-സ്വകാര്യ പങ്കാളികളുടെ സഹകരണ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

