മേഖലയിലെ സംഭവവികാസം; ഖത്തർ അമീറും പാകിസ്താൻ പ്രധാനമന്ത്രിയും ചർച്ച നടത്തി
text_fieldsദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ശഹ്‌ബാസ് ശരീഫും ടെലിഫോണിലൂടെ ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.
മേഖലയിലെ നിലവിലെ സാഹചര്യങ്ങളിൽ ഖത്തറിന് പാകിസ്താൻ പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. സമാധാനവും സ്ഥിരതയും നിലനിർത്താൻ സംയമനവും ചർച്ചകളും നയതന്ത്രപരമായ ഇടപെടലുകളും അനിവാര്യമാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സമാധാന ശ്രമങ്ങൾക്കുള്ള ഖത്തറിന്റെ പങ്കിനെ ശഹബാസ് ശരീഫ് അഭിനന്ദിച്ചു.
മേഖലയിൽ സമാധാനവും പുരോഗതിയും ഉറപ്പാക്കാൻ ഖത്തറുമായുള്ള സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ ഉൾപ്പെടെയുള്ള നയതന്ത്ര നീക്കങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യുകയും, സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പ്രശ്നങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കുന്നതിനും തുടർന്നും ശ്രമിക്കുമെന്ന് ആവർത്തിക്കുകയും ചെയ്തു.
കടൽയാത്രയുടെ സുരക്ഷയും സമുദ്രപാതകളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനും മേഖലയിൽ ശാശ്വതമായ സമാധാനം കെട്ടിപ്പടുക്കുന്നതിനും ഇരു നേതാക്കളും പ്രതിജ്ഞാബദ്ധത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

