അറബ് ലീഗ് നവീകരണത്തിന് പുതിയ കർമപദ്ധതി; പങ്കാളിത്തവുമായി ഖത്തറും
text_fieldsകെയ്‌റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് സ്ഥിരം പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്
മനാമ: അറബ് ലീഗിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സംയുക്ത അറബ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള വ്യക്തമായ കർമപദ്ധതിയുമായി പുതിയ സെക്രട്ടറി ജനറൽ നബീൽ ഫഹ്‌മി. കെയ്‌റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് സ്ഥിരം പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ വിശദീകരിച്ചത്. ഈജിപ്തിലെ ഖത്തർ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ ശൈഖ് ജാസിം ബിൻ അബ്ദുൽറഹ്മാൻ ബിൻ മുഹമ്മദ് ആൽഥാനിയും യോഗത്തിൽ പങ്കെടുത്തു.
അറബ് ലീഗിന്റെ നവീകരണം ജനറൽ സെക്രട്ടേറിയറ്റിന്റെയും അംഗരാജ്യങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് നബീൽ ഫഹ്‌മി വ്യക്തമാക്കി. പ്രായോഗിക സമീപനങ്ങൾ സ്വീകരിച്ച് മുൻഗണനകൾ നിശ്ചയിക്കുകയും, നടപ്പിലാക്കാവുന്ന കാര്യങ്ങൾ തീരുമാനിച്ച് പ്രവർത്തന ഫലങ്ങൾ കൃത്യമായി വിലയിരുത്തുകയുമാണ് വേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ചുമതലയേറ്റെടുത്ത ശേഷം അറബ് വിദേശകാര്യമന്ത്രിമാർക്ക് അയച്ച കത്തിന്റെ ഉള്ളടക്കവും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു.
ജനറൽ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും പുതിയ വെല്ലുവിളികളെ നേരിടുന്നതിനും ആവശ്യമായ നിർദ്ദേശങ്ങളും അദ്ദേഹം പങ്കുവെച്ചു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അംഗരാജ്യങ്ങളുടെ തുടർച്ചയായ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. സെക്രട്ടറി ജനറലിന്റെ പുതിയ ആശയങ്ങളെ അംഗരാജ്യങ്ങളുടെ പ്രതിനിധികൾ സ്വാഗതം ചെയ്തു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ച പ്രതിനിധികൾ, അറബ് ലീഗിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും അംഗരാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി ജനറൽ സെക്രട്ടേറിയറ്റുമായി ചേർന്ന് പ്രവർത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

