ഇന്ത്യയിലേക്ക് ഖത്തർ എയർവേസിൻെറ ചരക്ക് സർവീസ് ഇരട്ടിയാക്കൽ: മൃതദേഹം നാട്ടിലെത്തിക്കാൻ സാധ്യത കൂടുന്നു
text_fieldsദോഹ: കോവിഡ് പ്രതിസന്ധിക്ക് ശേഷം ഖത്തർ എയർവേസ് ഇന്ത്യയിലേക്കുള്ള ചരക്ക് ഗതാഗതം ഇരട്ടിയാക്കുമെന്ന് പ് രഖ്യാപിച്ചതോടെ ഖത്തറിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള കൂടുതൽ സാധ്യത തെളിയുന്നു. ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ച കോയമ്പത്തൂർ സ്വദേശിയായ വിനോദ് അയ്യൻ ദുരൈ(29)യുടെ മൃതദേഹം കഴിഞ്ഞ വെ ള്ളിയാഴ്ച ചെന്നെയിലേക്ക് ഖത്തർ എയർവേസ് ചരക്കുവിമാനത്തിൽ അയക്കാൻ പറ്റിയിരുന്നു. കോവിഡ് പ്രതിസന്ധി തുടങ്ങിയതിന് ശേഷം ആദ്യമായാണിത്. ഖത്തറിലെ മലയാളി സന്നദ്ധപ്രവർത്തകരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള നടപടി മൂലം ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദായതോടെ ഖത്തറിൽ മരിച്ച മലയാളികളുടേതടക്കം മൃതദേഹം ഉറ്റവർക്ക് ഒരുനോക്കുകാണാൻ പോലുമാകാതെ ഇവിടെ തന്നെ സംസ്കരിക്കേണ്ടിവരികയാണ്. ഇതിനകം വയനാട്, തൃശൂർ സ്വദേശികളടക്കം നാല് ഇന്ത്യക്കാരുടെ മൃതദേഹം ഇവിടെ തന്നെ സംസ്കരിക്കേണ്ടിവന്നിട്ടുണ്ട്. നിലവിൽ യാത്രാ വിമാനങ്ങളുപയോഗിച്ച് ഇന്ത്യയിലേക്കുള്ള കാർഗോ സേവനങ്ങൾ അധികമാക്കാൻ ഖത്തർ എയർവേസ് തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയിൽ 19 അധിക സർവീസുകൾ ആരംഭിക്കുന്നതായി അധികൃതർ അറിയിച്ചിരുന്നു. ഡൽഹിയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകളും ഹൈദരാബാദിലേക്ക് ആഴ്ചയിൽ രണ്ടും ബംഗളൂരുവിലേക്ക് മൂന്നും ചെന്നൈയിലേക്ക് നാലും മുംബൈയിലേക്ക് അഞ്ചും കൊൽക്കത്തയിലേക്ക് രണ്ടും സർവീസുകളാണ് പുതുതായി ആരംഭിക്കുന്നത്.
യാത്രക്കാരോ ക്യാബിൻ ക്രൂ ജീവനക്കാരോ ഇല്ലാതെയായിരിക്കും കാർഗോ സർവീസ് നടത്തുക. നിലവിലുള്ള കാർഗോ വിമാനങ്ങൾക്ക് പുറമേയാണ് യാത്രാ വിമാനങ്ങളുപയോഗിച്ചുള്ള കാർഗോ സർവീസ്. ഇതിൻെറ ഭാഗമായി ദോഹയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനത്താവളത്തിലേക്കും ചരക്ക് സർവീസ് നടത്താൻ ഖത്തർ എയർവേസ് ലക്ഷ്യമിടുന്നുണ്ട്. ഇതോടെ മലയാളികളുടെ മൃതദേഹവും കേരളത്തിലേക്ക് നേരിട്ട് എത്തിക്കാൻ കഴിയുമെന്നാണ് സന്നദ്ധപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിനായി കൂടുതൽ സജീവ ഇടപെടലുകൾ വേണ്ടിവരും. കോയമ്പത്തൂർ സ്വദേശിയുടെ മൃതദേഹം ചെന്നൈയിലേക്ക് അയക്കാനായി സാമ്പത്തിക സഹായമടക്കമുള്ള പിന്തുണ ഇന്ത്യൻ എംബസിയും അനുബന്ധ സംഘടനയായ ഐ.സി.ബി.എഫും നൽകിയിരുന്നു.ലോകകേരളസഭയിലെ ഖത്തറിൽ നിന്നുള്ള അംഗങ്ങളായ സാമൂഹികപ്രവർത്തകൻ അബ്ദുൽറഊഫ് കൊണ്ടോട്ടി, സംസ്കൃതി പ്രസിഡൻറ് എ. സുനിൽ എന്നിവരടക്കമുള്ളവർ മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടവയടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഇതിനെ തുടർന്നാണ് കോവിഡ് പശ്ചാത്തലത്തിൽ വിദേശങ്ങളിലെ മലയാളികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചത്. ലോകത്താകെ വ്യാപിച്ചുകിടക്കുന്ന പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിലും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. കോവിഡ് അല്ലാത്ത കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സംവിധാനമുണ്ടാക്കാൻ എംബസികൾക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. രോഗസാധ്യത സംശയിക്കുന്ന വിദേശത്തെ മലയാളികൾക്ക് അതത് രാജ്യങ്ങളിൽ ഇന്ത്യൻ എംബസികളുടെ സഹായത്തോടെ സമ്പർക്കവിലക്ക് കേന്ദ്രങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.