ഖത്തർ എയർവേസ്: യാത്രക്കാർക്ക് തിരിച്ചുനൽകിയത് 160 കോടി ഡോളർ
text_fieldsദോഹ: കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർക്ക് റീഫണ്ട് ഇനത്തിൽ 160 കോടി ഡോളർ തിരിച്ചുനൽകിയതായി ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. മാർച്ച് മുതൽ ഇതുവരെയായി ഒരു ലക്ഷത്തോളം യാത്രക്കാർക്കാണ് റീഫണ്ട് അനുവദിച്ചത്. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില എയർലൈനുകൾ റീഫണ്ട് മരവിപ്പിച്ചപ്പോഴും മറ്റു ചില എയർലൈനുകൾ റീഫണ്ട് വൗച്ചറുകളായി തിരിച്ച് നൽകിയപ്പോഴും ഖത്തർ എയർവേസ് അതിെൻറ ഉത്തരവാദിത്തം മറന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനയാത്രാ മേഖല പ്രയാസത്തിലൂടെയാണ് നീങ്ങുന്നത്. എന്നാൽ, യാത്രച്ചെലവിൽ വർധനവുണ്ടാകില്ല. നേരത്തേ നിശ്ചയിച്ച യാത്രനിരക്കുതന്നെയായിരിക്കും ഈടാക്കുക.
ഫുൾ സർവിസ് എയർലൈനെന്ന നിലയിൽ ഖത്തർ എയർവേസിൽ കുറഞ്ഞ നിരക്കുകളിൽ ടിക്കറ്റ് ലഭ്യമാകുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
15 ശതമാനം വേതനം വെട്ടിക്കുറച്ചു
കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ പല വിമാനത്താവളങ്ങളും അടച്ചതുമൂലം നിലനിൽപിനായി ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായി 15 ശതമാനം വേതനം വെട്ടിക്കുറച്ചു. ഇത് 20 ശതമാനം വരെ ഉയരാം. അതോടൊപ്പം 11,000 ജീവനക്കാരെ പിരിച്ചുവിട്ടു. വരുംമാസങ്ങളിലും ഈ നടപടി തുടരും. എന്നാൽ, മറ്റുള്ളവരെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിലാണ് തങ്ങൾ വേതനം വെട്ടിക്കുറച്ചതും ജീവനക്കാരെ പിരിച്ചുവിട്ടതും. എല്ലാ വിമാന കമ്പനികളും പ്രതിസന്ധിയെ തുടർന്ന് ഗ്രൗണ്ടിലായിരുന്നപ്പോൾ ഖത്തർ എയർവേസിെൻറ 80 ശതമാനം വിമാനങ്ങളും പറക്കുകയായിരുന്നു. സാഹചര്യങ്ങൾ പൂർവസ്ഥിതിയിലാകുന്നതോടെ പിരിച്ചുവിട്ട ജീവനക്കാരെ വീണ്ടും നിയമിക്കാനും ഖത്തർ എയർവേസിന് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ്മുക്ത യാത്ര
മഹാമാരിയെ നിസ്സാരമാക്കരുത്. സുരക്ഷ മുൻകരുതലുകൾ പാലിക്കണം. വാക്സിനേഷൻ പരിഹാരമല്ലെന്നും കുറച്ചു കാലത്തേക്കുള്ള ആശ്വാസം മാത്രമാണെന്നും ദീർഘകാലത്തേക്കായി നാംതന്നെ സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഖത്തർ എയർവേസ് കോവിഡ്മുക്ത യാത്രകളാണ് ഒരുക്കുന്നത്. 2020 ഫെബ്രുവരി മുതൽ ഖത്തർ എയർവേസിൽ യാത്ര ചെയ്ത 4.6 ദശലക്ഷം യാത്രക്കാരിൽ 582 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി മുതൽ 37,000 കോവിഡ് രഹിത വിമാനങ്ങളാണ് വിവിധ സെക്ടറുകളിൽ പറന്നത്. 99.988 ശതമാനം യാത്രക്കാർക്കും രോഗബാധ ഏറ്റിെല്ലന്നും കണക്കുകൾ പറയുന്നു. മഹാമാരിയെ തുടർന്ന് നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങളോടെയുള്ള മുൻകരുതൽ നടപടികൾ, ശുചീകരണ-അണുനശീകരണ പരിപാടികൾ തുടങ്ങിയവയുടെ ഫലമാണിത്. ഒരു ശതമാനത്തിനും താഴെയുള്ള യാത്രക്കാർക്ക് മാത്രമാണ് ഇക്കാലയളവിൽ കോവിഡ് സ്ഥിരീകരിച്ചത്.
വിമാനങ്ങളിൽ ക്യാബിൻ ക്രൂ ജീവനക്കാർക്ക് പി.പി.ഇ കിറ്റ് നിർബന്ധമാക്കുന്നതിന് മുമ്പ് 0.002 ശതമാനം ജീവനക്കാർക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. പി.പി.ഇ കിറ്റ് ധരിക്കാൻ തുടങ്ങിയതിന് ശേഷം ഒരു ജീവനക്കാരന് പോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. 2020 മേയ് മുതലാണ് ജീവനക്കാർക്ക് പി.പി.ഇ കിറ്റ് നിർബന്ധമാക്കിയത്. അതോടൊപ്പം യാത്രക്കാർക്ക് ഫേസ് ഷീൽഡും ഖത്തർ എയർവേസ് നൽകിവരുന്നുണ്ട്.
വൈറസ് നിരീക്ഷണ സംവിധാനം
അത്യാധുനിക വൈറസ് നിരീക്ഷണ സംവിധാനമാണ് ഖത്തർ എയർവേസ് അവതരിപ്പിച്ചത്. വിമാനങ്ങളിൽ അൾട്രാവയലറ്റ് ക്യാബിൻ ശുദ്ധീകരണ സംവിധാനം ഉപയോഗിക്കുന്ന ആദ്യ വിമാന കമ്പനിയാണ് ഖത്തർ എയർവേസ്. വിമാനത്തിെൻറ ഉൾവശം ശുദ്ധീകരിക്കാനും അതുവഴി ശുദ്ധവായു ലഭ്യമാക്കാനും ഇതിലൂടെ കഴിയും. വ്യത്യസ്ത ഇനങ്ങളിൽപ്പെടുന്ന വൈറസുകളെയും ബാക്ടീരിയകളെയും നിർജീവമാക്കാൻ കഴിയുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് അൾട്രാവയലറ്റ് ക്യാബിൻ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്നത്. ആഗോള തലത്തിൽ പ്രമുഖരായ ഹണിവെൽ കമ്പനിയുടെ യു.വി ക്യാബിൻ സംവിധാനമാണ് വിമാനങ്ങളിൽ ഉപയോഗിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കമ്പനിയുടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായത് 20 ശതമാനിലധികം വർധനവാണ്. 2019 -2020 വർഷത്തിൽ 32.4 ദശലക്ഷം യാത്രാക്കാരാണ് യാത്ര ചെയ്തത്.
2015 -2016ൽ 26.65 ദശലക്ഷം യാത്രക്കാരാണ് ഖത്തർ എയർവേസിനുണ്ടായിരുന്നത്. വിമാന കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ 22 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധിയുടെ ആദ്യ എട്ട് ആഴ്ചകളിൽ 1.8 ദശലക്ഷം യാത്രക്കാരെയാണ് ഖത്തർ എയർവേസ് സ്വദേശങ്ങളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.