പ്രധാനമന്ത്രിയുടെ പുരസ്കാര നിറവിൽ സഫ
text_fieldsദോഹ: ഉപരോധത്തിലും മികച്ച നേട്ടം കൊയ്ത വ്യവസായികൾക്ക് പ്രധാനമന്ത്രി പുരസ്കാ രം നൽകിയപ്പോൾ അതിൽ അഭിമാനമായി മലയാളിയായ ഇന്ത്യൻ വ്യവസായിയും. ഖത്തറിലെ കുടിവെള്ള വിതരണ മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന സഫ വാട്ടര്‍ കമ്പനിക്കാണ് ഖത്തര്‍ സര്‍ക്കാരിെൻറ ആദരവ് ലഭിച്ചത്. സഫ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ തൃശൂർ ചാവക്കാട് സ്വദേശിയായ മുഹമ്മദ് അഷ്റഫ്, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫാ ആൽഥാനിയില്‍ നിന്നാണ് ആദരവ് ഏറ്റുവാങ്ങിയത്.
ഖത്തറിനെതിരായി അയൽരാജ്യങ്ങൾ നടത്തുന്ന ഉപരോധ കാലയളവിലും ഉത്പാദനം ഇരട്ടിയിലധികമായി വര്‍ധിപ്പിച്ച ഫാക്ടറികളുടെയും കമ്പനികളുടെയും ഉടമകളെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആദരിച്ചത്. ആകെ 45 കമ്പനികൾക്കാണ് പുരസ്കാരം ലഭിച്ചത്. ഇതിൽ ഏക ഇന്ത്യൻ വ്യവസായി മുഹമ്മദ് അഷ്റഫ് ആണ്. മറ്റ് കമ്പനികളെ പ്രതിനിധികരിച്ച് ഖത്തരി, അറബ് വ്യവസായ പ്രമുഖര്‍ പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ ഏക വിദേശി വ്യവസായിയും മുഹമ്മദ് അഷ്റഫായിരുന്നു. അഭിമാനകരമായ അംഗീകാരമാണിതെന്നും പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തിനൊപ്പം നിന്ന് കഴിയാവുന്ന സേവനങ്ങള്‍ ചെയ്യാനായതില്‍ സന്തോഷമുണ്ടെന്നും മുഹമ്മദ് അഷ്റഫ് വര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഖത്തര്‍ സര്‍ക്കാരിെൻറ ഭാഗത്തുനിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. നിരവധി ആനുകൂല്യങ്ങളും പദ്ധതികളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
വൈദ്യുതി, ബാങ്ക് വായ്പ, നികുതി തുടങ്ങിയ വിവിധ മേഖലകളിൽ സർക്കാർ ആനുകൂല്യം നൽകുന്നത് ഏറെ ഗുണകരമാണ്. പ്രധാനമന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഊര്‍ജ വ്യവസായ മന്ത്രാലയമാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. തൃശൂര്‍ ജില്ലയിലെ പാവറട്ടി പുതുമനശ്ശേരി സ്വദേശിയായ മുഹമ്മദ് അഷ്റഫ് 15 വര്‍ഷം മുമ്പാണ് സഫ വാട്ടര്‍ എന്ന കുടിവെള്ള വിതരണ കമ്പനി തുടങ്ങിയത്. ഖത്തറിലെ മുന്‍നിര 5 ഗാലന് ബോട്ടില്‍ഡ് വെള്ള കമ്പനിയാണ്. 32 തരത്തിലുള്ള വിവിധ ശുദ്ധീകരണപ്രക്രിയകളിലൂടെ കടന്നാണ് സഫയുടെ കുടിവെള്ള ബോട്ടിലുകള്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്. ഉപരോധത്തിെൻറ ആദ്യഘട്ടത്തില്‍ പ്രതിസന്ധി ഉണ്ടായിരുന്നു. പിന്നീട് പ്രയാസങ്ങള്‍ മറികടന്നു. ബോട്ടിലുകളും അടപ്പും ഉൾപ്പെടെയുള്ള അനുബന്ധ ഉത്പന്നങ്ങള്‍ ആവശ്യത്തിന് ലഭ്യമായിരുന്നില്ല. ഇവ ഉപരോധരാജ്യങ്ങളില്നിന്നായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. ചൈനയില്‍ നിന്നും ഒമാനില്‍ നിന്നും സാധനങ്ങള്‍ എത്തിച്ചാണ് പ്രതിസന്ധിയെ മറികടന്നത്. ഇപ്പോൾ ആവശ്യമായ ബോട്ടിലുകളും അടപ്പുകളും മറ്റും കമ്പനി തന്നെ ഉണ്ടാക്കുന്നുണ്ട്.
അല്‍ഫലാഹ് പ്ലാസ്റ്റിക് എന്ന പേരിലാണ് ഇതിനായുള്ള പുതിയ ഫാക്ടറി പ്രവർത്തനം തുടങ്ങിയത്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും ഇതാണ് കമ്പനിയുടെ വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാസില്‍ മുഹമ്മദ് അഷ്റഫ്, ജനറല്‍ മാനേജര്‍ ക്ലീറ്റസ് ആലുക്ക പൗലോസ്, ഫിനാന്‍സ് മാനേജര്‍ സാം സ്റ്റീഫന്‍, മാര്‍ക്കറ്റിങ് മാനേജര്‍ നൗഫല്‍, പര്‍ച്ചേസ് മാനേജര്‍ ഇബ്രാഹിംകുട്ടി, സ്കോളേഴ്സ് ഇൻറര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ആനന്ദ് വിക്ടര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.