മാലിന്യങ്ങൾ കര തൊടില്ല
text_fieldsദോഹ: പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഖത്തറിന്റെ പുരാതന നഗരമായ അൽ സുബാറയിൽ സമുദ്രമാലിന്യം ഒഴിവാക്കാൻ കടലിൽ വടം സജ്ജീകരിച്ച് ഖത്തർ മ്യൂസിയം. യുനസ്കോയിൽ ഇടംനേടിയ ഖത്തറിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള അൽ സുബാറയെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് സമുദ്രമാലിന്യങ്ങളെ തടഞ്ഞുനിർത്താൻ സഹായിക്കുന്ന ത്രാഷ്ബൂം പ്രോജക്ട് ആരംഭിച്ചത്. ലോക ഭൗമദിനമായ ഏപ്രിൽ 22നായിരുന്നു പദ്ധതിക്ക് തുടക്കംകുറിച്ചത്. ലോകപൈതൃക പട്ടികയിൽ ഇടംനേടിയ അൽ സുബാറ ഖത്തറിന്റെ വടക്കുപടിഞ്ഞാറൻ തീരമേഖലയിലാണ് സ്ഥിതിചെയ്യുന്നത്. 18ാം നൂറ്റാണ്ടിൽ ഖത്തറിന്റെ പ്രാരംഭകാലത്തെ ചരിത്രശേഷിപ്പുകളായി കോട്ടയും നിർമിതികളും സ്ഥിതിചെയ്യുന്ന അൽ സുബാറയെ കടലിൽനിന്നും അടിഞ്ഞുകൂടുന്ന മാലിന്യങ്ങളിൽനിന്നും പാരിസ്ഥിതിക വെല്ലുവിളികളിൽനിന്നും ചെറുക്കുകയെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ദൈർഘ്യമേറിയ വടം കടലിൽ വിരിച്ചത്.
‘ലളിതമായ നൂതനമാർഗങ്ങളിലൂടെ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുകയും ഖത്തറിന്റെ ചരിത്രശേഷിപ്പുകളെ സൂക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് അൽസുബാറ ത്രാഷ്ബും പ്രോജക്ട് ആരംഭിച്ചതെന്ന് ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി പറഞ്ഞു. ഈ സംരംഭത്തിലൂടെ ഓരോമേഖലയും സംരക്ഷിക്കുകയും സുസ്ഥിരത പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണ നൽകാനും കഴിയുന്നുവെന്ന് അവർ പറഞ്ഞു. റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി കമ്യൂണിറ്റി ഔട്റീചുമായി സഹകരിച്ചാണ് അൽ സുബാറ ത്രാഷ്ബൂം തയാറാക്കിയത്. വടം പോലെ കടൽ തീരത്തേക്കിറങ്ങി, വിരിച്ചിടുന്ന ഇവ കണ്ണികൾ പോലെയാണ് കിടക്കുന്നത്. ഇതുവഴി, തിരമാലകൾക്കൊപ്പം എത്തുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ എല്ലാതരം മാലിന്യങ്ങളെയും തീരത്തടുക്കുന്നതിൽനിന്ന് തടയുന്നു. ഇവിടെനിന്ന് മാലിന്യം ശേഖരിച്ച് സംസ്കരിക്കാൻ കഴിയും. ഒപ്പം, കടൽ തീരങ്ങൾ മാലിന്യ മുക്തമാക്കാനും സാധിക്കുമെന്നതാണ് മിച്ചം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.