കാർഷിക മേഖലയിൽ അഭിവൃദ്ധി
text_fieldsദോഹ: മരുഭൂമിയെ പച്ചപുതപ്പിച്ച്, കൃഷിയും തോട്ടങ്ങളുമായി ഖത്തറിന്റെ കാർഷിക മേഖല അഭിവൃദ്ധിയിലേക്ക്. അധികൃതരുടെ ശക്തമായ പിന്തുണയിൽ ഓരോ വർഷവും കൂടുതൽ പേർ കാർഷിക മേഖലയിലേക്ക് സജീവമാവുന്നതിന്റെ ഫലമായി കൃഷിഭൂമിയുടെ അളവിലും വർധനവുണ്ടായതായി റിപ്പോർട്ട്. നിലവിൽ രാജ്യത്തെ കൃഷിഭൂമി 13,430 ഹെക്ടറായി ഉയർന്നു. ദേശീയ ഭക്ഷ്യസുരക്ഷ നയത്തിന്റെ ഭാഗമായി കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ വലിയ ഇടപെടലുകളുടെ ഫലം കൂടിയാണ് ഈ വർധന.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിനുകീഴിലെ കാർഷിക വിഭാഗം വെബ്സൈറ്റിൽ പങ്കുവെച്ചതാണ് ഈ കണക്കുകൾ. 2018ല്‍ തുടങ്ങിയ ഭക്ഷ്യസുരക്ഷനയം അനുസരിച്ച് 2023ഓടെ ഭക്ഷ്യമേഖലയില്‍ കഴിയാവുന്നത്ര സ്വയം പര്യാപ്തതയായിരുന്നു ഖത്തറിന്റെ ലക്ഷ്യം. ഗാർഹിക ആവശ്യത്തിനുള്ള പച്ചക്കറികളുടെ ഉൽപാദനം 70 ശതമാനമായി ഉയർത്തുകയായിരുന്നു അവയിൽ പ്രധാനം. ഈ ലക്ഷ്യം ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച പ്രവർത്തനങ്ങളോടെ മറികടക്കാൻ കഴിഞ്ഞു.
ഇതിനെ സാധൂകരിക്കുന്ന 2021ലെ കണക്കുകള്‍ പ്രകാരം ആകെ കൃഷിഭൂമി 13,430 ഹെക്ടറായി ഉയര്‍ന്നിട്ടുണ്ട്. 772,829 ടണ്ണാണ് ആകെ ഉല്പാദനം. ഇതില്‍ ഒരുലക്ഷം ടണ്ണിലേറെ പച്ചക്കറിയാണ്. 29,933 ടണ്‍ പഴങ്ങളും ഉൽപാദിപ്പിച്ചിട്ടുണ്ട്. 3,305 ടണ്‍ ധാന്യവും ഖത്തറില്‍ ഉൽപാദിപ്പിച്ചു. മത്സ്യം, മാംസം, ചെമ്മീന്‍ തുടങ്ങിയ മേഖലകളിലും 2023ഓടെ ഉൽപാദനം കൂട്ടാന്‍ ഖത്തര്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഹൈടെക് ഫാമുകള്‍ സജ്ജീകരിച്ചാണ് ഖത്തര്‍ കാര്‍ഷിക മേഖലയില്‍ നേട്ടമുണ്ടാക്കിയത്.
കഴിഞ്ഞ വർഷം 2766 ഹെക്ടർ ഭൂമിയിൽ നടന്ന പച്ചക്കറി കൃഷിയിലൂടെ 101882 ടണ്ണാണ് വിളവെടുപ്പ്. 20703 ഹെക്ടർ കൃഷിഭൂമിയിൽ ശാസ്ത്രീയമായ പരിചരണത്തിലൂടെ 29,933 ടൺ പഴവർഗങ്ങളും കൃഷി ചെയ്തു. ധാന്യവിളകൾ 394 ഹെക്ടറിൽനിന്നും 3305 ടണ്ണും വിളവെടുത്തു. കന്നുകാലി വളർത്തലിനെ പിന്തുണക്കുന്നതിനായി, 7,566 ഹെക്ടർ കൃഷിഭൂമിയിൽ പച്ചപ്പുല്ല് കൃഷി ചെയ്തു. ഇതുവഴി 2021ൽ 6,37,706 ടൺ കാലിത്തീറ്റയാണ് ഉൽപാദിപ്പിക്കാൻ കഴിഞ്ഞത്.
ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി മുന്നോട്ടുവെച്ച സ്വയം പര്യാപ്തതയുടെ ഫലമായി വൈവിധ്യമാർന്ന മേഖലയിലാണ് കാർഷിക പദ്ധതികൾ മുന്നേറുന്നത്. പ്രാദേശിക പച്ചക്കറി ഉൽപാദനത്തിനുപുറമെ, മത്സ്യ മേഖലയിൽ 90 ശതമാനവും ചെമ്മീൻ കൃഷിയിൽ 100 ശതമാനവും മാംസ വിപണിയിൽ 30 ശതമാനവുമാണ് ലക്ഷ്യം വെക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയം ഉൾപ്പെടെ വിവിധ വിഭാഗങ്ങളുമായി സഹകരിച്ചാണ് ഭക്ഷ്യ സുരക്ഷ പദ്ധതികൾ ആരംഭിച്ചിരിക്കുന്നത്. 2017-2021 വർഷങ്ങളിലെ ഗൾഫ് ഉപരോധത്തിനും കാലാവസ്ഥ-പാരിസ്ഥിതിക വെല്ലുവിളികൾക്കുമിടയിലാണ് ഭക്ഷ്യസുരക്ഷ മേഖലയിലെ നേട്ടങ്ങൾ. പ്രതിസന്ധികൾക്കിടയിൽ അവസരമാക്കി മാറ്റിയായിരുന്നു കാർഷികമേഖലയിലെ കുതിപ്പുകൾ. സർക്കാർ മേഖലക്കു പുറമെ, സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം ഈ മേഖലയിൽ സജീവ പങ്കാളിത്തം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.