ഫെബ്രുവരി മുതൽ ഞണ്ട് പിടുത്ത നിരോധനം
text_fieldsദോഹ: പ്രജനനകാലമായതിനാൽ ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ഞണ്ടുകൾ പിടിക്കാൻ പാടില്ലെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഉത്തരവ്. പ്രത്യേക സർക്കുലറിലൂടെയാണ് ഇതുസംബന്ധിച്ച അറിയിച്ച് രാജ്യത്തെ മത്സ്യബന്ധന തൊഴിലാളികളെ അറിയിച്ചത്. പ്രജനനകാലമായതിനാൽ ഫെബ്രുവരി മുതൽ ഏപ്രിൽ വരെ എല്ലാ വർഷവും ഏർപ്പെടുത്തുന്ന നിരോധനത്തിന്റെ ഭാഗമായാണ് ഈ വർഷവും മത്സ്യബന്ധനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. വല ഉപയോഗിച്ച് പിടികൂടുന്നതിനാണ് വിലക്ക്. അതേസമയം, കൂട് നിർമിച്ച് ഞണ്ടിനെ പിടികൂടുന്ന രീതി തുടരാൻ അനുവാദമുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 5000 റിയാൽ വരെ പിഴചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രജനനകാലത്ത് നീല ഞണ്ടുകളെ പിടിക്കുന്നത് പൂർണമായും വിലക്കുന്നതായി സർക്കുലറിൽ വിശദീകരിക്കുന്നു. അതേസമയം, മത്സ്യബന്ധന വിഭാഗത്തിന്റെ ലൈസൻസുള്ള ബോട്ടുകൾക്കും കപ്പലുകൾക്കും മാത്രമായിരിക്കും ഈ സമയത്ത് അനുവാദമുള്ളത്.