ഉപരോധ രാജ്യങ്ങൾ പ്രതിസന്ധിയെ സാധാരണവൽക്കരിക്കാൻ ശ്രമിക്കുന്നു –ഉപപ്രധാനമന്ത്രി
text_fieldsദോഹ: രാജ്യത്തിന് മേൽ കഴിഞ്ഞ ഏഴ് മാസത്തിലധികമായി അടിച്ചേൽപ്പിച്ച ഉപരോധത്തെ നിസ്സാരവൽക്കരിക്കാനും സാധാരണവൽക്കരിക്കാനുമാണ് ഉപരോധ രാജ്യങ്ങൾ ശ്രമിക്കുന്നതെന്ന് ഉപപ്രധാനമന്ത്രിയും വിദേകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ആരോപിച്ചു.
ഖത്തർ ടെലിവിഷൻ നടത്തുന്ന ‘അൽഹഖീഖ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഖത്തർ ഉപരോധത്തെ നിസ്സാരമായി കാണുന്നില്ല. 2014ൽ ഖത്തറിൽ നിന്ന് ഈ രാജ്യങ്ങൾ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചിരുന്നു. അതിന്ശേഷം നടന്ന ചർച്ചകളിൽ മുഴുവൻ ഭിന്നതകളും പരിഹരിക്കപ്പെട്ടതാണ്. എന്നാൽ രാജ്യത്തിനെതിരിൽ ഗുരുതരമായ ആരോപണം കെട്ടിവെച്ച് നടത്തിയ പുതിയ ഉപരോധം ഒരു തരം നാടകമായിരുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ കുറ്റപ്പെടുത്തി. ഉപരോധം പ്രഖ്യാപിക്കുന്നതിന് രണ്ട് മാസങ്ങൾക്ക് മുമ്പ് യു.എ.ഇ പ്രതിപക്ഷ നിരയിലുള്ള വ്യക്തിയുടെ ദോഹയിലുള്ള ഭാര്യയെ വിട്ട് കിട്ടണമെന്ന ആവശ്യവുമായി അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറ പ്രതിനിധികൾ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ യു.എ.ഇയിലോ ദോഹയിലോ ക്രമിനിൽ കേസുകളൊന്നും ഇല്ലാത്ത പ്രസ്തുത സ്ത്രീയെ വിട്ട് നൽകാൻ അന്താരാഷ്ട്ര നിയമം അനുവദിക്കാത്തതിനാൽ വിട്ട് കൊടുക്കാൻ കഴിയില്ലെന്ന് അമീർ നിലപാട് എടുക്കുകയായിരുന്നു.
യു.എ.ഇക്ക് പിടിക്കിട്ടേണ്ട വ്യക്തി അപ്പോഴേക്കും യൂറോപ്പിലേക്ക് കടന്നുപോവുകയും ചെയ്തിരുന്നു. രാജ്യത്ത് അഭയം തേടിയ സ്ത്രീയെ വിട്ട്നൽകാൻ ഒരു നിയമവും അനുവദിക്കുന്നില്ലെന്ന നിലപാട് പക്ഷേ യു.എ.ഇക്ക് സ്വീകാര്യമായിരുന്നില്ല. എന്നാൽ ഖത്തറിൽ നിന്ന് ഖത്തറിനെതിരെയോ യു.എ.ഇക്കെതിരെയോ ഒരു തരത്തിലുള്ള പ്രവർത്തനവും നടത്താത്ത സ്ത്രീയെ വിട്ട്നൽകാൻ ഖത്തറിെൻറ സംസ്ക്കാരം അനുവദിക്കുമായിരുന്നില്ലെന്ന് ഉപപ്രധാനമന്ത്രി വ്യക്തമാക്കി. ഈ തീരുമാനം യു.എ.ഇയുടെ ഖത്തർ വിരുദ്ധനടപടിക്ക് കാരണമായിട്ടുണ്ടാകാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജി.സി.സിയുടെ കെട്ടുറപ്പിനും അഖണ്ഡതക്കും വിരുദ്ധമായ ഒരു പ്രവർത്തനവും ഖത്തർ ഇത് വരെ നടത്തിയിട്ടില്ല. ഇനി മേലിലും അത്തരമൊരു നീക്കത്തിന് മുതിരില്ലെന്നും വിദേശകാര്യ മന്ത്രി കൂടിയായ ശൈഖ് മുഹമ്മദ് ആൽഥാനി വ്യക്തമാക്കി. 2016ൽ വിദേശകാര്യ മന്ത്രിയായി നിയമിക്കപ്പെട്ടതിന് ശേഷം തെൻറ ആദ്യ ദൗത്യം ജി.സി.സി രാജ്യങ്ങളിൽ സന്ദർശനം നടത്തി ഐക്യം കാത്ത് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട അമീറിെൻറ പ്രത്യേക കത്ത് എല്ലാം അംഗരാജ്യങ്ങൾക്കും കൈമാറുക എന്നതായിരുന്നു. ഇക്കാലയളവിൽ ബന്ധം ഉൗഷ്മളമാക്കുന്നതിെൻറ ഭാഗമായി അമീർ എല്ലാ രാജ്യങ്ങളിലും സന്ദർശനം നടത്തി. സൗദി അറേബ്യയിൽ നിരവധി സന്ദർശനമാണ് അമീർ നടത്തിയത്. യു.എ.ഇയുമായി നിലനിൽക്കുന്ന ഭിന്നത തങ്ങളുമായി ഒരു നിലക്കും ബന്ധമില്ലാത്തതാണെന്നും അത് പരിഹരിക്കുന്നതിന് തങ്ങൾ മാധ്യസ്ഥത വഹിക്കാമെന്നും അന്നത്തെ കിരീടാവകാശി നാഇഫ് രാജകുമാരനും കിരീടാവകാശിയുടെ കിരീടാവകാശി ആയിരുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അമീറിന് നേരിട്ട് ഉറപ്പ് നൽകിയതാണ്. എന്നാൽ പിന്നീട് സൗദി നിലപാട് മാറ്റുകയും ഉപരോധത്തിൽ ചേരുകയാണ് ചെയ്തതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ഉപരോധ രാജ്യങ്ങളുമായി പ്രതിസന്ധിയുടെ തലേ ദിവസം വരെ എല്ലാ കാര്യങ്ങളും സാധാരണ പോലെയായിരുന്നു. റിയാദിൽ നടന്ന അമീർ ശൈഖ് തമീമും സൽമാൻ രാജാവും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമടക്കമുള്ളവരുമായി നടന്ന കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നു. പെട്ടെന്നുണ്ടായ ഉപരോധ പ്രഖ്യാപനം തങ്ങളെ അത്ഭുത സ്തംബ്ധരാക്കി. കുവൈത്ത് നടത്തി വന്ന മാധ്യസ്ഥ ശ്രമങ്ങൾക്ക് തുടക്കം മുതൽ ഖത്തർ പൂർണ പിന്തുണയാണ് നൽകിയത്.
ഉപരോധ രാജ്യങ്ങൾ മുന്നോട്ട് വെച്ച നിബന്ധനകൾ രാജ്യത്തിെൻറ പരമാധികാരത്തെ പോലും ചൊദ്യം ചെയ്യുന്നതായിരുന്നതിനാലാണ് തള്ളിക്കളഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. മേശക്ക് ചുറ്റുമിരുന്ന് ഏത് വിഷയവും ചർച്ച ചെയ്യാമെന്ന് തുടക്കത്തിൽ ഖത്തറെടുത്ത നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. എന്നാൽ ചർച്ചക്കുപോലും ഈ രാജ്യങ്ങൾ തയ്യാറാകാത്തത് രാജ്യത്തിനെതിരിൽ സമർപ്പിക്കാൻ ഒരു തെളിവുമില്ലാത്തതിനാലാണ്. അമേരിക്കയടക്കമുള്ള പാശ്ചാത്യൻ രാജ്യങ്ങൾക്ക് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യമുണ്ട്. അതിനാലാണ് ഈ രാജ്യങ്ങൾ ഖത്തറിെൻറ തുറന്ന നിലപാടിനെ അംഗീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇറാനുമായുള്ള ബന്ധത്തിെൻറ കാര്യത്തിലും ഉപരോധ രാജ്യമായ യു.എ.ഇക്കുള്ള ബന്ധത്തിെൻറ നാലിലൊന്ന് പോലും ഖത്തറിനില്ല.
ഭൂമിശാസ്ത്രപരമായി ഇറാനുമായി ഖത്തർ ഏറെ അടുത്താണ് നിലനിൽക്കുന്നത്. എന്നാൽ നിരവധി വിഷയങ്ങളിൽ ഇറാനുമായി ശക്തമായ ഭിന്നത ഖത്തറിനുണ്ട്. യമൻ വിഷയത്തിലായാലും ഇറാഖ് വിഷയത്തിലായാലും ഇത് പ്രകടമാണ്. അതോടൊപ്പം അയൽ രാജ്യമെന്ന നിലക്കുള്ള ബന്ധം തങ്ങൾ കാത്ത് സുക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞു. രാഷ്ട്രീയമായി ഭിന്നത നിലനിൽക്കുമ്പോഴും പ്രതിസന്ധി ഘട്ടത്തിൽ ചില സഹകരണം ഇറാനുമായി ഉണ്ട്. ഖത്തറുമായി നിലനിൽക്കുന്നത് നിസ്സാര പ്രശ്നമാണെന്ന് പറഞ്ഞ് പ്രതിസന്ധിയെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് ഒളിച്ചോട്ടമാണെന്നും ഉപപ്രധാനമന്ത്രി കുറ്റപ്പെടുത്തി. അന്താരാഷ്ട്ര തലത്തിൽ പ്രശ്നം ഉയർത്തി കൊണ്ടുവരുന്നത് ഇക്കാരണങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.