ലബനാന് തീരത്തെ പെട്രോളിയം പര്യവേഷണം: ഖത്തർ പങ്കാളിയാകും
text_fieldsദോഹ: ലബനാന് തീരത്തെ പെട്രോളിയം പര്യവേക്ഷണത്തില്‍ ഖത്തറും പങ്കാളികളാകും. ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ എനര്‍ജിക്കും എനി എന്ന ഇറ്റാലിയന്‍ കമ്പനിക്കും ഒപ്പമാണ് ഖത്തര്‍ എനര്‍ജിയും പര്യവേക്ഷണത്തിന്റെ ഭാഗമാകുന്നത്. ലബനാനിന്റെ ഭാവിക്ക് പുതിയ കരാര്‍ ഗുണം ചെയ്യുമെന്ന് ഖത്തര്‍ ഊര്‍ജമന്ത്രി സാദ് ഷെരീദ അല്‍കഅബി പറഞ്ഞു. ലബനാന് തീരത്തെ രണ്ടു ബ്ലോക്കുകളില്‍ പര്യവേക്ഷണം നടത്തുന്നതിനാണ് ഖത്തര്‍ എനര്‍ജി പങ്കാളിയാകുന്നത്. കരാര്‍ പ്രകാരം ടോട്ടല്‍ എനര്‍ജിക്കും ‘എനി’ക്കും 35 ശതമാനം ഓഹരിയും ഖത്തര്‍ എനര്‍ജിക്ക് 30 ശതമാനം ഓഹരിയുമാണ് ഉണ്ടാവുക. നവംബര്‍ മുതല്‍ പര്യവേഷണം തുടങ്ങാനാണ് തീരുമാനം.
നേരത്തേ റഷ്യയായിരുന്നു പദ്ധതിയിലെ പങ്കാളി. എന്നാല്‍, റഷ്യന്‍ കമ്പനിയായ നൊവാടെക് ഓഹരി ലബനീസ് സര്‍ക്കാറിന് തന്നെ കൈമാറി പദ്ധതിയില്‍നിന്ന് പിന്മാറി. ഇതോടെയാണ് ഖത്തര്‍ രംഗത്ത് വന്നത്. ഇസ്രായേലും ലബനാനും തമ്മില്‍ സമുദ്രാതിര്‍ത്തി തര്‍ക്കം നേരിടുന്ന മേഖലയാണ് ഇതില്‍ ബ്ലോക്ക് 9. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഈ പ്രശ്നത്തിന് പരിഹാരമായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ലബനാന് പുതിയ പര്യവേക്ഷണവും കരാറുകളും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ പര്യവേക്ഷണത്തിലും ഉൽപാദനത്തിലും മുന്‍നിരക്കാരാണ് ഖത്തര്‍ എനര്‍ജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

