പങ്കാളിത്തമാണ് പ്രധാനം –ഒളിമ്പ്യൻ അനസ്
text_fieldsദോഹ: ടോക്യോ ഒളിമ്പിക്സും ദുബൈ എക്സ്പോയുമെല്ലാം മഹാമാരിയിൽനിന്ന് ലോകത്തിെൻറ തിരിച്ചുവരവിെൻറ സൂചനയാണ്. അടുത്തവർഷത്തെ ഖത്തർ ലോകകപ്പ് കോവിഡാനന്തര ലോകത്തിെൻറ വിജയകരമായ ടേക്കോഫായി മാറാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അതിനിടയിൽ എല്ലാം സജീവമായി പതിവ് താളത്തിലേക്ക് ഖത്തർ തിരിച്ചുവരുേമ്പാൾ സന്തോഷമുണ്ടെന്ന് ഇന്ത്യയുടെ മുൻനിര അത്ലറ്റും ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവുമായ ഒളിമ്പ്യൻ മുഹമ്മദ് അനസ്.
ഖത്തറിലെ അമച്വർ ഓട്ടക്കാെരല്ലാം മാറ്റുരക്കുന്ന ഖത്തർ റണ്ണിന് എല്ലാ ആശംസയും നേരുന്നതായി മുഹമ്മദ് അനസ് അറിയിച്ചു.
'കായിക ആവേശം രക്തത്തിൽ അലിഞ്ഞു ചേർന്ന രാജ്യമാണ് ഖത്തർ. ഒളിമ്പിക്സിലെ അവരുടെ പ്രകടനവും ലോകകപ്പിനായുള്ള ഒരുക്കവുമെല്ലാം ലോകം കാണുന്നതാണ്. ആ മണ്ണിൽ 'ഖത്തർ റൺ 2021' സംഘടിപ്പിക്കുന്ന 'ഗൾഫ് മാധ്യമ'ത്തിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു. പ്രവാസി മലയാളികളെ പോലെ തന്നെ സ്വദേശികളും യൂറോപ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരും ആവേശത്തോടെ പങ്കെടുക്കുന്നു എന്നറിഞ്ഞത് സന്തോഷം നൽകുന്നു. അതിരുകളില്ലാതെ, വിവേചനങ്ങളില്ലാതെ എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്താൻ കഴിയുന്നുവെന്നതാണ് സ്പോർട്സിെൻറ മഹത്വം. ജയിക്കാൻ വേണ്ടിമാത്രമല്ല മത്സരിക്കേണ്ടത്. ഓരോരുത്തരുടെയും പങ്കാളിത്തവും മികച്ച സന്ദേശമാണ്. ഫിറ്റ്നസ് നിലനിർത്താനും ആരോഗ്യകരമായ ജീവിതം ഉറപ്പിക്കാനും ഇതുപോലെയുള്ള മത്സരങ്ങളിലെ പങ്കാളിത്തം സഹായിക്കും. എല്ലാവർക്കും ഒരിക്കൽകൂടി വിജയാശംസകൾ ' -അനസ് പറഞ്ഞു.
കൊല്ലം നിലമേൽ സ്വദേശിയായ മുഹമ്മദ് അനസ് നിലവിൽ ഇന്ത്യയുടെ മുൻനിര അത്ലറ്റാണ്. 400 മീറ്ററിൽ നിലവിലെ ദേശീയ റെക്കോഡിനുടമ. 2018 ഏഷ്യൻ ഗെയിംസിൽ ഒരു സ്വർണവും രണ്ട് വെള്ളിയും ഉൾപ്പെടെ രാജ്യാന്തര തലത്തിൽ ഒട്ടേറെ മെഡൽ നേട്ടങ്ങൾ. 2016 റിയോ ഒളിമ്പിക്സിലും കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിലും മാറ്റുരച്ചു.