മാതൃകയായി മാലിന്യസംസ്കരണപദ്ധതികൾ
text_fieldsരാജ്യത്ത് കൃത്യമായ മാലിന്യസംസ്കരണപദ്ധതികളാണ് നിലവിൽ ഉള്ളത്. നിർമാണ മേഖലയിൽ നിന്നുള്ള കെട്ടിടാവശിഷ്ടങ്ങൾ പുനഃചംക്രമണം ചെയ്തതിലൂടെ കഴിഞ്ഞ വർഷം ഉൽപാദിപ്പിക്കപ്പെട്ടത് 4,34,000 ടൺ കെട്ടിട നിർമാണ വസ്തുക്കളാണ്. ഉപയോഗശൂന്യമായിരുന്ന 4,82,402 ടയറുകൾ ഇക്കാലയളവിൽ മാറ്റിയെടുത്ത് ഉപയോഗിക്കാൻ പാകത്തിലാക്കി.
റൗദത് റാഷിദിലെ ലാൻഡ്ഫിൽ സൈറ്റിലാണ് നിർമാണ അവശിഷ്ടങ്ങൾ വീണ്ടും ഉൽപാദിപ്പിക്കുന്ന പ്രക്രിയകൾ നടക്കുന്നത്. റബിൾ, കൺസ്ട്രക്ഷൻ പൗഡർ, വിവിധ അളവുകളിലുള്ള ചരൽക്കല്ലുകൾ എന്നിവയാണ് ഇവിടെ പ്രധാനമായും ഉൽപാദിപ്പിക്കുന്നത്. ടയറുകൾക്ക് മാത്രമായി പ്രത്യേക കേന്ദ്രം തന്നെ ഇവിടെയുണ്ട്. പ്രതിദിനം 2000-2500 ടയറുകൾ ഇവിടെ എത്തുന്നു. മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്ന മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് (ബലദിയ) കീഴിലെ ജനറൽ ക്ലീൻലിനെസ് വകുപ്പിെൻറ നേതൃത്വത്തിലുള്ള പദ്ധതിയും പുരോഗമിക്കുകയാണ്.
ബാങ്കുകൾ, സാമ്പത്തികകാര്യസ്ഥാപനങ്ങൾ, വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങി രാജ്യത്ത് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണിത്. ഉറവിടത്തിൽനിന്നുതന്നെ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന രണ്ടു തരം പെട്ടികൾ മന്ത്രാലയം നൽകും. ഭക്ഷ്യഅവശിഷ്ടം (ജൈവിക സാധനങ്ങൾ), പുനഃചംക്രമണം സാധ്യമായ മാലിന്യം(കടലാസ്, പ്ലാസ്റ്റിക്, ഗ്ലാസ്, മെറ്റലുകൾ തുടങ്ങിയവ) എന്നിങ്ങനെ രണ്ടു രൂപത്തിലായാണ് മാലിന്യം വേർതിരിക്കുക. പുനഃചംക്രമണം സാധ്യമാകുന്ന മാലിന്യം മന്ത്രാലയം ശേഖരിച്ച് നിക്ഷേപിക്കാനുള്ള വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. ഇതിനുള്ള വാഹനവും മന്ത്രാലയം ഏർപ്പാടാക്കും. ജൈവിക മാലിന്യം ഉറവിടത്തിൽതന്നെ ഉപയോഗിക്കുകയും വേണം.
2019ൽ തുടങ്ങി 2022ൽ അവസാനിക്കുന്ന തരത്തിൽ നാലു ഘട്ടങ്ങളിലായാണ് പദ്ധതി നടത്തിപ്പ്. നിലവിലുള്ളതും അടുത്ത തലമുറക്കും കൂടി നല്ല പ്രകൃതിയെ നിലനിർത്തുക എന്നതാണ് പദ്ധതിയുടെ പരമമായ ലക്ഷ്യം. 2022 ഫിഫ ലോകകപ്പ് നടക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. മാലിന്യം പരമാവധി പുതിയ പദ്ധതിയിലൂടെ കുറക്കാൻ സാധിക്കും.
മാലിന്യം പുനഃചംക്രമണം ചെയ്ത് ഉപയോഗിക്കുന്നതിലൂടെ സാമ്പത്തിക നേട്ടവും ഉണ്ടാക്കാം. ഖത്തർ ദേശീയ വീക്ഷണം 2030െൻറ ഭാഗമായാണ് നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.