ഒസാക എക്സ്പോ 2025; പവലിയന് തറക്കല്ലിട്ട് ഖത്തർ
text_fieldsദോഹ: രണ്ടു വർഷം മുമ്പ് ദുബൈ വേദിയായ വേൾഡ് എക്സ്പോയുടെ അടുത്ത പതിപ്പായ ജപ്പാനിലെ ഒസാകയിൽ നടക്കുന്ന എക്സ്പോയിൽ തങ്ങളുടെ പവലിയൻ നിർമാണത്തിന് തുടക്കം കുറിച്ച് ഖത്തർ. 2025 ഏപ്രിൽ 13 മുതൽ ഒക്ടോബർ 13 വരെയാണ് ആറുമാസം നീളുന്ന ലോകമേളക്ക് ഒസാക വേദിയാകുന്നത്. അത്യാധുനിക സൗകര്യങ്ങളും, ഖത്തറിന്റെ പൈതൃകവും പാരമ്പര്യവും പകർത്തുന്നതുമായ മാതൃകയിലാണ് എക്സ്പോ വേദിയിലെ പവലിയൻ സജ്ജമാക്കുന്നത്. ആഗോള വെല്ലുവിളികൾ നേരിടാനും പുതിയ സുസ്ഥിര മാതൃകകളും നൂതന കണ്ടെത്തലുകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വേദിയായിരിക്കും ഒസാക്ക വേദിയാകുന്ന എക്സ്പോ.
ജപ്പാനുമായുള്ള ഖത്തറിന്റെ സഹകരണ, സൗഹൃദ ബന്ധങ്ങൾ പ്രതിഫലിക്കുന്നതാവും എക്സ്പോയിലെ പങ്കാളിത്തമെന്ന് ജപ്പാനിലെ ഖത്തർ സ്ഥാനപതിയും എക്സ്പോ കമീഷണർ ജനറലുമായ ജാബർ ബിൻ ജാറല്ല അൽ മർറി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിന് അര നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും എക്സ്പോയിലെ രാജ്യത്തിന്റെ പങ്കാളിത്തം വിവിധ മേഖലകളിലെ നേട്ടങ്ങളെ അവലോകനം ചെയ്യാനുള്ള അവസരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ജാബർ അൽ മർറി കൂട്ടിച്ചേർത്തു. 2005ൽ നഗോയ നഗരത്തിൽ നടന്ന എക്സ്പോയിൽ ഖത്തർ സവിശേഷ പവലിയനുമായി പങ്കെടുത്തിരുന്നു. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ സ്ഥാപിച്ച പവലിയൻ അദ്ദേഹം സന്ദർശിച്ചതായും അൽ മർറി ചൂണ്ടിക്കാട്ടി.
എക്സ്പോയിലെ ഖത്തറിന്റെ പങ്കാളിത്തം ജപ്പാനുമായും ലോകവുമായുള്ള ഖത്തറിന്റെ സാമ്പത്തിക, സാമൂഹിക ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒസാക്ക എക്സ്പോയിൽ ഖത്തറിന്റെ പവലിയൻ വേറിട്ട് നിൽക്കുമെന്നും സവിശേഷവും ഉന്നതവുമായ പവലിയൻ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും എക്സ്പോയിലെ ഖത്തർ പങ്കാളിത്തത്തിനായുള്ള തയാറെടുപ്പ് സമിതി അധ്യക്ഷൻ ജനറൽ ശൈഖ് അലി ബിൻ അൽ വലീദ് ആൽഥാനി പറഞ്ഞു. ജപ്പാന് പുറത്ത് നിന്നുമാത്രമായി ഏകദേശം 35 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. 150 രാജ്യങ്ങളിൽനിന്നും 25 അന്താരാഷ്ട്ര സംഘടനകളിൽനിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.