ആകാശ അതിർത്തികൾ തുറക്കൽ; വിമാനയാത്രാ സമയവും കുറഞ്ഞു
text_fieldsഉപരോധത്തിനുശേഷം ആദ്യമായി ഖത്തർ എയർവേസ് വിമാനം റിയാദിൽ ഇറങ്ങിയപ്പോൾ
(ഫയൽ ചിത്രം)
ദോഹ: ഗൾഫ് ഉപരോധം പിൻവലിച്ചതിനെ തുടർന്ന് ആകാശ അതിർത്തികൾ തുറന്നത് ഖത്തർ എയർവേസിെൻറ പ്രവർത്തനങ്ങളിൽ വലിയ ഉണർവുണ്ടാക്കിയതായും വിമാനയാത്രാ സമയങ്ങളിൽ ഏറെ കുറവ് വന്നതായും ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ആകാശ അതിർത്തികൾ തുറന്നതോടെ പ്രവർത്തന ചെലവിൽ വലിയ മാറ്റം വന്നിട്ടുണ്ട്. സി.എൻ.എന്നിെൻറ റിചാർഡ് ക്വസ് റ്റുമായി നടത്തിയ അഭിമുഖത്തിലാണ് അൽ ബാകിർ ഇക്കാര്യം പറഞ്ഞത്. സാവോപോളോയിലേക്കുള്ള യാത്രയിലും തിരിച്ചും രണ്ട് മണിക്കൂർ, 40 മിനിറ്റ് കുറക്കാൻ സാധിച്ചു. ഏഴ് മണിക്കൂറെടുത്തിരുന്ന ദോഹ-ഖാർത്തൂം യാത്രക്ക് ഇപ്പോൾ മൂന്നര മണിക്കൂർ മതി. ലാവോസിലേക്കുള്ള യാത്രയിൽ ഒന്നര മണിക്കൂർ കുറഞ്ഞു.
ഉപരോധം പിൻവലിച്ചതോടെ സൗദി അറേബ്യയിലേക്കും ഈജിപ്തിലേക്കുമുള്ള യാത്ര ഖത്തർ എയർവേസ് പുനരാരംഭിച്ചിരുന്നു. യു.എ.ഇയിലേക്കും ബഹ്റൈനിലേക്കും സർവിസുകൾ ഉടൻ തന്നെ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗ്രൂപ് സി.ഇ.ഒ പ്രത്യാശ പ്രകടിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പരമ പ്രധാനമെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഒന്നാം ദിനം മുതൽ തന്നെ യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി അതിനൂതന സംവിധാനങ്ങളെല്ലാം ആദ്യമായി സ്വന്തമാക്കിയത് ഖത്തർ എയർവേസായിരുന്നുവെന്നും വിമാനത്തിലെ യുവി സംവിധാനം ഇതിന് ഉദാഹരണമാണെന്നും അക്ബർ അൽ ബാകിർ വ്യക്തമാക്കി.
വിമാനത്താവളത്തിലുടനീളം അണുവിമുക്തമാക്കുന്നതിനായി പ്രത്യേക റോബോട്ടുകളെയും വിന്യസിച്ചിട്ടുണ്ട്. സ്കൈട്രാക്സിെൻറ കോവിഡ്-19 എയർലൈൻ സേഫ്റ്റി റേറ്റിങ്ങിൽ കഴിഞ്ഞ തിങ്കളാഴ്ച ഖത്തർ എയർവേസ് പഞ്ചനക്ഷത്ര പദവി കരസ് ഥമാക്കിയിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കഴിവിെൻറ പരമാവധി ചെയ്തിട്ടുണ്ടെന്നും സി.ഇ.ഒ പറഞ്ഞു. അന്താരാഷ്ട്ര വ്യോമഗതാഗത റേറ്റിങ് സ്ഥാപനമായ സ്കൈട്രാക്സിെൻറ കോവിഡ് സുരക്ഷ പുരസ്കാരം നേടുന്ന ലോകത്തെ ആദ്യ വിമാനക്കമ്പനിയാണ് ഖത്തർ എയർവേസ്. 2020 ഡിസംബറിൽ സ്കൈട്രാക്സ് സംഘം നടത്തിയ വിവിധ പഠനങ്ങളുെടയും വിശദമായ വിവരശേഖരണത്തിെൻറയും അടിസ്ഥാനത്തിലാണ് പുരസ്കാരം കിട്ടിയത്. കോവിഡ് കാലത്ത് യാത്രക്കാർക്കും ജീവനക്കാർക്കുമായി നടത്തിയ സുരക്ഷാനടപടികൾ എന്തൊക്കെ, അത് ഏത് രൂപത്തിലാണ് നടപ്പാക്കിയത്, കോവിഡ് രഹിതയാത്രക്കായി സ്വീകരിച്ച നടപടികൾ തുടങ്ങിയവയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. ൈഫ്ലറ്റ് ചെക് ഇൻ മുതൽ സ്വീകരിച്ച നടപടികളിൽ യാത്രക്കാരുടെ തൃപ്തി അടക്കമുള്ളവ പരിഗണിച്ചാണ് പുരസ്കാരം.
യാത്രക്കാർക്കിടയിലെ സുരക്ഷാ അകലവും വിമാനത്താവളത്തിലെയും വിമാനത്തിനുള്ളിലെയും ശുചീകരണവും അണുനശീകരണവും ഇതിൽ മുഖ്യ പങ്കുവഹിച്ചു.
കോവിഡ്കാലത്ത് യാത്രക്കാർക്ക് ഖത്തർ എയർവേസ് നൽകുന്നത് കോവിഡ്മുക്ത യാത്രകളാണ്. 2020 ഫെബ്രുവരി മുതൽ ഖത്തർ എയർവേസ് വിമാനത്തിൽ യാത്ര ചെയ്ത 4.6 ദശലക്ഷം യാത്രക്കാരിൽ 582 പേർക്ക് മാത്രമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഫെബ്രുവരി മുതൽ 37000 കോവിഡ്-19 രഹിത വിമാനങ്ങളാണ് വിവിധ സെക്ടറുകളിൽ പറന്നത്. 99.988 ശതമാനം യാത്രക്കാർക്കും രോഗബാധ ഏറ്റില്ല.
മഹാമാരിയെ തുടർന്ന് നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങളോടെയുള്ള മുൻകരുതൽ നടപടികൾ, ശുചീകരണ-അണുനശീകരണ പരിപാടികൾ തുടങ്ങിയവയുടെ ഫലമാണിത്. ഒരു ശതമാനത്തിനും താഴെയുള്ള യാത്രക്കാർക്ക് മാത്രമാണ് കോവിഡ് ഇക്കാലയളവിൽ സ്ഥിരീകരിച്ചത്.
വിമാനങ്ങളിൽ ക്യാബിൻ ക്രൂ ജീവനക്കാർക്ക് പി.പി.ഇ കിറ്റ് നിർബന്ധമാക്കുന്നതിനുമുമ്പ് 0.002 ശതമാനം ജീവനക്കാർക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. പി.പി.ഇ കിറ്റ് ധരിക്കാൻ തുടങ്ങിയതിനുശേഷം ഒരു ജീവനക്കാരനുപോലും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.
2020 മേയ് മുതലാണ് ജീവനക്കാർക്ക് പി.പി.ഇ കിറ്റ് നിർബന്ധമാക്കിയത്. അതോടൊപ്പം യാത്രക്കാർക്ക് ഫേസ് ഷീൽഡും ഖത്തർ എയർവേസ് നൽകിവരുന്നുണ്ട്. അത്യാധുനിക വൈറസ് നിരീക്ഷണ സംവിധാനമാണ് ഖത്തർ എയർവേസ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ കമ്പനി 110 കേന്ദ്രങ്ങളിലേക്കായി ആഴ്ചയിൽ 800 വിമാനങ്ങളാണ് പറത്തുന്നത്. മാർച്ച് അവസാനത്തോടെ 130 കേന്ദ്രങ്ങളിലേക്ക് സർവിസ് വികസിപ്പിക്കാനാണ് പദ്ധതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.