ഒമിക്രോൺ: ആരും ആശുപത്രിയിൽ ഇല്ല, കരുതൽ കുറയരുത്
text_fieldsദോഹ: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോൺ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ സംവിധാനങ്ങൾ കർക്കശമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് ആശങ്കജനകമായ സാഹചര്യമില്ലെങ്കിലും പ്രതിരോധ വാക്സിെൻറ ബൂസ്റ്റർ ഡോസ് നൽകുന്നതിന് വേഗം കൂട്ടും. സുരക്ഷ മുൻകരുതലുകൾ കർക്കശമാക്കാനും നടപടികൾ ആരംഭിച്ചു.
രണ്ടാം ഡോസ് എടുത്ത് ആറു മാസം പൂർത്തിയാക്കിയ എല്ലാവർക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള കാമ്പയിന് വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് ഖത്തര്‍ നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജി ഗ്രൂപ് അധ്യക്ഷനും ഹമദ് മെഡിക്കൽ കോർപറേഷൻ പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകൾ ആശങ്കജനകമല്ല. രോഗബാധിതരിൽ ആർക്കും ആശുപത്രി വാസം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്നെത്തിയ നാലുപേർക്കായിരുന്നു കഴിഞ്ഞയാഴ്ച രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവർ, ക്വാറൻറീനിലാണുള്ളത്.
അതേസമയം, ഒമിക്രോൺ ലോകത്ത് അതിവേഗം പടരുന്ന സാഹചര്യമാണെന്നും, അമേരിക്കയിൽ കോവിഡ് അണുബാധയിൽ നാലിൽ മൂന്നും ഒമിക്രോൺ വകഭേദമാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ഡോ. അൽ ഖാൽ ചൂണ്ടിക്കാട്ടി.
ഒമിക്രോണിന് പൊതുവെ 50ലധികം മ്യൂട്ടേഷനുകളാണ് കാണുന്നത്. അതിൽ 30ലധികം മ്യൂട്ടേഷനുകൾ വൈറസിെൻറ ഉപരിതലത്തിൽ സംഭവിക്കുന്നു.
ഇതിനർഥം രണ്ടു കാര്യങ്ങളാണ്. ആദ്യമായി വൈറസ് ആളുകൾക്കിടയിൽ പടരാനുള്ള കഴിവ് വർധിക്കുന്നു. ഡെൽറ്റ വകഭേദങ്ങളെക്കാൾ മൂന്നോ ആറോ മടങ്ങ് വേഗത്തിലാണ് ഒമിക്രോൺ വ്യാപനമെന്നാണ് ശാസ്ത്രീയ പഠനങ്ങൾ കണ്ടെത്തിയത്. രണ്ടാമതായി, ചെറിയ ഗ്രൂപ്പിൽ നിന്നുതന്നെ വലിയൊരു വിഭാഗത്തിലേക്ക് രോഗം പടരാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.
അതേസമയം, നിലവിലെ വാക്സിനുകൾ ഒമിക്രോൺ വകഭേദങ്ങളെ ചെറുക്കാൻ പ്രാപ്തമാണെന്ന് ഡോ. അബ്ദുൽലതീഫ് അൽ ഖാൽ പറഞ്ഞു. രണ്ടാം ഡോസ് സ്വീകരിച്ചു കഴിഞ്ഞാൽ വാക്സിെൻറ രോഗ പ്രതിരോധ ശേഷി ആറും വരെ നിലനിൽക്കും. നാലമുതൽ ആറ് മാസം പൂർത്തിയാവുേമ്പാഴേക്കും പ്രതിരോധ ശക്തി കുറഞ്ഞുവരുന്നതായാണ് കണ്ടെത്തൽ. അതുകൊണ്ടാണ് ആറ് മാസം പൂർത്തിയായവർ ഉടൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ നിർദേശം നൽകുന്നത്. പുതിയ വകഭേദങ്ങളെ ചെറുക്കാൻ ബൂസ്റ്റർ ഡോസ് ഏറെ ഫലപ്രദമാണ് -അദ്ദേഹം വ്യക്തമാക്കി.
വാക്സിനേഷന് ഒരുവർഷം, 86 ശതമാനവും രണ്ട് ഡോസ് എടുത്തു
2020 ഡിസംബർ 23നായിരുന്നു ഖത്തറിൽ കോവിഡ് വാക്സിനേഷന് തുടക്കം കുറിക്കുന്നത്. വ്യാഴാഴ്ച രാജ്യം വാക്സിനേഷെൻറ ഒരു വർഷം ആഘോഷിച്ചപ്പോൾ, ജനസംഖ്യയിൽ 86 ശതമാനം പേരും രണ്ട് ഡോസ് പ്രതിരോധ മരുന്നും സ്വീകരിച്ചതിെൻറ അഭിമാന നിമിഷത്തിലാണ് പൊതുജനാരോഗ്യ വിഭാഗം. ഖത്തർ സർവകലാശാല മുൻ പ്രസിഡൻറ് ഡോ. അബ്ദുല്ല അൽ ഖുബൈസിയായിരുന്നു കഴിഞ്ഞ വർഷം ആദ്യമായി രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചത്. അദ്ദേഹം തന്നെ, ഈ വർഷം സെപ്റ്റംബർ 15ന് രാജ്യത്തെ ആദ്യ ബൂസ്റ്റർ ഡോസ് സ്വീകർത്താവുമായി. ഒരു വർഷം കൊണ്ട് 51.4 ലക്ഷം ഡോസ് വാക്സിനുകളാണ് ആകെ നൽകിയത്. ആകെ ജനസംഖ്യയുടെ 86 ശതമാനം പേരും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. വാക്സിന് അർഹരല്ലാത്ത 12ന് വയസ്സിന് താഴെ പ്രായമുള്ളവരും, വാക്സിൻ എടുക്കാൻ പറ്റാത്തവിധം ആരോഗ്യാവസ്ഥയിലുള്ളവരുമാണ് ഒഴിവായ വിഭാഗങ്ങൾ. നിലവിൽ 223,447 ലക്ഷം ബൂസ്റ്റർഡോസാണ് രാജ്യത്ത് വിതരണം ചെയ്തത്.
പൊതുജനങ്ങളുടെയും എല്ലാവിഭാഗം സമൂഹത്തിെൻറയും പിന്തുണയാണ് വാക്സിനേഷൻ വിജയകരമായി പൂർത്തിയാക്കാൻ കാരണമായത്. വാക്സിനിലും സുരക്ഷയിലും സമൂഹത്തിന് പൂർണ വിശ്വാസമുണ്ടെന്നതിെൻറ തെളിവാണ് വിജയകരമായ വാക്സിനേഷനെന്നും ഡോ. അബ്ദുൽലതീഫ് അൽ ഖാൽ പറഞ്ഞു. 'ആദ്യ ഘട്ടത്തിൽ രോഗ പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങളിലും കോവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്കുമാണ് രാജ്യത്ത് വാക്സിനേഷൻ പൂർത്തിയാക്കിയത്. പിന്നീട്, വിവിധ പ്രായവിഭാഗങ്ങളിലും വാക്സിനേഷൻ പൂർത്തിയാക്കി. വിപുലമായ സംവിധാനങ്ങോടെ എല്ലാ വിഭാഗങ്ങളിലും വാക്സിൻ എത്തിച്ചതോടെ, കോവിഡ് വ്യാപനം തടയാനും, രോഗബാധിതരുടെ തന്നെ ആശുപത്രി വാസങ്ങൾ കുറക്കാനും കഴിഞ്ഞു' -ഡോ. അബ്ദുൽലതീഫ് അൽ ഖാൽ വിശദമാക്കി.
ലോകത്തെയും മേഖലയിലെയും വാക്സിനേഷൻ നിരക്കിൽ ഏറ്റവും മുൻനിരയിലാണ് ഖത്തറിെൻറ സ്ഥാനം.
മറക്കരുത്; മാസ്കും സാമൂഹിക അകലവും
വരും ദിവസങ്ങൾ ഏറെ നിർണായകമാണെന്നും, ജനങ്ങൾ കൂടുതൽ കരുതൽ പാലിക്കണമെന്നും ഡോ. അബ്ദുൽ ലതീഫ് അൽ ഖാൽ ഓർമിപ്പിച്ചു. അവധി ദിനങ്ങളും പുതുവർഷാഘോഷവുമായി ജനങ്ങൾ പുറത്തിറങ്ങുേമ്പാൾ കോവിഡ് മുൻകരുതൽ മറക്കരുത്. ആളുകൾ കൂടുതൽ പൊതു ഇടങ്ങൾ, അടച്ചിട്ട സ്ഥലങ്ങൾ, പൊതുഗതാഗത സ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും മാസ്ക് അണിഞ്ഞും സാമൂഹിക അകലം പാലിച്ചും ആളുകൾ മുൻകരുതൽ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.